
ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിൽ സർജറി വിഭാഗത്തിൽ ഡോക്ടർമാർക്ക് ക്ഷാമം. ജനറൽ സർജറി വിഭാഗത്തിൽ 18 ഡോക്ടർ വേണ്ട ഇടത്ത് ആകെയുള്ളത് 9 ഡോക്ടർമാരാണ്. റേഡിയോളജി വിഭാഗത്തിൽ 9 ഒഴിവുകളാണ് ഉള്ളത്. ജനറൽ മെഡിസിനിൽ 6 ഒഴിവുകളാണ് ഉള്ളത്. ഉദരരോഗ വിഭാഗത്തിൽ സ്ഥിരം ഡോക്ടർ ഇല്ല. വർക്കിംഗ് അറേഞ്ച്മെന്റ് അടിസ്ഥാനത്തിൽ ആഴ്ചയിൽ ഒരിക്കൽ തിരുവനന്തപുരത്ത് നിന്ന് ആണ് ഉദരരോഗ വിഭാഗത്തിൽ ഡോക്ടർ ആലപ്പുഴ മെഡിക്കൽ കോളേജിൽ എത്തുന്നത്.
രണ്ട് ദിവസം മുൻപാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഉപകരണ ക്ഷാമം മൂലമുള്ള ചികിത്സാ പ്രതിസന്ധിയേക്കുറിച്ച് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്ക്കൽ വൈകാരികമായി പ്രതികരിച്ചത്. വെളിപ്പെടുത്തൽ വലിയ രീതിയിലെ വിവാദം ആയിരുന്നു. ഇതിന് പിന്നാലെ സംഭവത്തിൽ അന്വേഷണ സമിതിയെ നിയോഗിച്ചിരുന്നു.
ഡോ ഹാരിസിന്റെ വെളിപ്പെടുത്തലിൽ ഇന്നലെ വൈകുന്നേരമാണ് അന്വേഷണ സമിതിയെ നിയോഗിച്ച് ഉത്തരവിറങ്ങിയത്. നാല് പേരാണ് സമിതിയിലുള്ളത്. വെളിപ്പെടുത്തലിൽ സമഗ്ര അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ആലപ്പുഴ മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ, കോട്ടയം മെഡിക്കൽ കോളേജ് സൂപ്രഡ്, ആലപ്പുഴ മെഡിക്കൽ കോളേജ് നെഫ്രോളജി വിഭാഗം മേധാവി, കോട്ടയം മെഡിക്കൽ കോളജ് യൂറോളജി വിഭാഗം മേധാവി എന്നിവരാണ് സമിതിയിലെ അംഗങ്ങൾ. ശുപാർശകൾ അടങ്ങിയ റിപ്പോർട്ട് അടിയന്തരമായി സമർപ്പിക്കാനാണ് നിർദ്ദേശം.

Whatsapp Group 1 | Whatsapp Group 2 |Telegram Group