വല്ലപ്പുഴയിൽ കാണാതായ 15കാരിയുടെ കൂടെ ട്രെയിനിൽ യാത്ര ചെയ്തുവെന്ന് സംശയിക്കുന്ന യുവാവിന്റെ രേഖാചിത്രം പുറത്തുവിട്ടു; നിർണായകമായത് വാ൪ത്ത ശ്രദ്ധയിൽപെട്ട മറ്റൊരു യാത്രക്കാരന്റെ മൊഴി; രേഖാചിത്രം പുറത്തുവിടുന്നത് പെൺകുട്ടിയെ കാണാതായി ആറുദിനം പിന്നിടുമ്പോൾ

Spread the love

പാലക്കാട്: വല്ലപ്പുഴയിൽ കാണാതായ പെൺകുട്ടിയുടെ കൂടെ ട്രെയിനിൽ യാത്ര ചെയ്തുവെന്ന് സംശയിക്കുന്ന യുവാവിന്റെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു. വല്ലപ്പുഴ സ്വദേശി അബ്ദുൽ കരീമിന്റെ മകൾ 15 കാരി ഷഹന ഷെറിനെ കാണാതായിട്ട് ആറുദിനം പിന്നിടുമ്പോഴാണ് അന്വേഷണ സംഘം രേഖാചിത്രം പുറത്തുവിട്ടത്.

കുട്ടിയുടെ തിരോധാനം സംബന്ധിച്ച് വാ൪ത്ത ശ്രദ്ധയിൽപെട്ട മറ്റൊരു യാത്രക്കാരനാണ് പൊലീസിൽ വിവരമറിയിച്ചത്. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കൂടെയുണ്ടായിരുന്നുവെന്ന് കരുതുന്ന യുവാവിന്റെ രേഖാചിത്രം പുറത്തുവിട്ടത്.

പട്ടാമ്പി റെയിൽവേ സ്റ്റേഷനിൽ നിന്നും പരശുറാം എക്സ്പ്രസിൽ ഷഹന ഷെറിൻ യാത്ര ചെയ്തിരുന്നുവെന്ന് സംശയമുണ്ടായിരുന്നു. വാർത്ത കണ്ടാണ് ട്രെയിനിൽ യാത്ര ചെയ്തയാൾ പൊലീസിനെ ബന്ധപ്പെട്ടത്. ഡിസംബർ 30ന് രാവിലെയാണ് ഷഹന ഷെറിനെ കാണാതായത്. വീട്ടിൽ നിന്ന് ട്യൂഷന് പോയ പെൺകുട്ടി കൂട്ടുകാരെ തെറ്റിദ്ധരിപ്പിച്ച് ബന്ധുവീട്ടിലേക്ക് എന്ന വ്യാജേന പോവുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂട്ടുകാരികളുടെ മുന്നിൽ നിന്ന് തന്നെ വസ്ത്രം മാറി മുഖമടക്കം മറച്ച് ബുർഖ ധരിച്ചാണ് പെൺകുട്ടി പോയത്. പെൺകുട്ടി സ്കൂളിലെത്താത്ത വിവരം അധ്യാപകർ അറിയിച്ചത് അനുസരിച്ച് മാതാപിതാക്കൾ പൊലീസിനെ അറിയിച്ചു. എന്നാൽ, കണ്ടെത്താനായില്ല. ഷഹനയുടെ വസ്ത്രമായിരുന്നു പ്രധാന വെല്ലുവിളി. എങ്കിലും പെൺകുട്ടി പട്ടാമ്പി റെയിൽവെ സ്റ്റേഷനിൽ എത്തിയെന്ന് ഏറെക്കുറെ സ്ഥിരീകരിച്ചിരുന്നു.

ഷൊർണൂർ മുതൽ തിരുവനന്തപുരം വരെ അന്വേഷണം നടത്തി സിസിടിവി ദൃശ്യങ്ങളെല്ലാം ശേഖരിച്ചിട്ടും പൊലീസിന് തുമ്പൊന്നും കിട്ടിയില്ല. കുട്ടിയുടെ കയ്യിൽ മൊബൈൽ ഫോൺ ഇല്ലാത്തതും വെല്ലുവിളിയായി. ജില്ലാ പൊലീസ് മേധാവിയുടെ മേൽനോട്ടത്തിൽ രണ്ട് ഡിവൈഎസ്പിമാ൪, സിഐമാ൪, എസ്ഐമാ൪ അടങ്ങുന്ന 36 അംഗ സംഘം അഞ്ച് ടീമുകളായാണ് അന്വേഷണം നടത്തുന്നത്. രേഖാചിത്രം പുറത്തുവിട്ടതോടെ സംഭവത്തിൽ തുമ്പുണ്ടാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.