റോഡ് നിർമ്മാണ ചുമതലയുള്ള ഓഫീസിന്റെ മേൽക്കൂര ആര് നിർമ്മിക്കും? വൈക്കത്തെ പൊതുമരാമത്ത് വകുപ്പ് ഓഫീസ് ചോർന്നൊലിക്കുന്നു

Spread the love

വൈക്കം: പടുത കൊണ്ട്‌ മേല്‍ക്കുര മറച്ച്‌ സംരക്ഷണം ഒരുക്കുന്ന ഓഫീസ്‌ കാര്യാലയം ഒരു പക്ഷെ കേരളത്തില്‍ കാണില്ല.
കാണണമെങ്കില്‍ വൈക്കത്തു വരണം.

ഹൈടെക്ക്‌ സംവിധാനമാണ്‌ ഒരുക്കിയിരിക്കുന്നത്‌. ചാറ്റല്‍ മഴ പെയ്‌താല്‍ ഓഫീസിനുള്ളില്‍ പ്രവര്‍ത്തനം അവതാളത്തിലാകുമെന്നതിനാല്‍ വൈക്കം വടക്കേ നടയിലെ പൊതുമരാമത്ത്‌ വിഭാഗം റോഡ്‌ സെഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ്‌ എന്‍ജിനിയറുടെ കാര്യാലയത്തിന്റെ മേല്‍ക്കുര പടുതയിട്ട്‌ മൂടിയാണ്‌ നിലവില്‍ സംരക്ഷിച്ചു പോരുന്നത്‌.

ഒരുകാലത്ത്‌ പേരും പെരുമയും കൊണ്ട്‌ പ്രശസ്‌തിയാര്‍ജിച്ച വൈക്കത്തെ അമ്മച്ചി കൊട്ടാരത്തിന്റെ അവസ്‌ഥയാണിത്‌. നിലവില്‍ പൊതുമരാമത്ത്‌ വിഭാഗത്തിന്റെ റോഡ്‌ വിഭാഗത്തിന്റെ കാര്യാലമായാണ് പ്രവര്‍ത്തിക്കുന്നത്‌. കെട്ടിടം ചോര്‍ന്ന്‌ ഒലിക്കുന്ന സ്‌ഥിതിയിലായിട്ട്‌ വര്‍ഷങ്ങളായി. മുന്‍പ്‌ ഒഫീസ്‌ മേല്‍ക്കുരയുടെ വടക്കുഭാഗത്ത്‌ മാത്രമായിരുന്നു പടുത ഇട്ടിരുന്നത്‌.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അസിസ്‌റ്റന്റ് എക്‌സിക്യൂട്ടിവ്‌ എന്‍ജിനിയറുടെ ചേംബറുള്‍പ്പടെ ചോര്‍ന്നതോടെ ഒരു മാസം മുന്‍പ്‌ പുര്‍ണ്ണമായും പടുത ഇടണ്ടേ സ്‌ഥിതിയിലാവുകയായിരുന്നു. ശക്‌തമായ മഴ മൂലം വെള്ളം അകത്ത്‌ വീണതിനെ തുടര്‍ന്നുണ്ടായ ചോര്‍ച്ചയില്‍ ഓഫീസിനുള്ളിലെ ചില ഇലക്ര്‌ടിക്‌ ഉപകരണങ്ങള്‍ക്കും കേടുപാടുണ്ടായി. തനിമ നിലനിര്‍ത്തി പൈതൃക കെട്ടിട സംരക്ഷണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംരക്ഷിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ട്‌ നാളെറെയായങ്കിലും അധികൃതരുടെ ഭാഗത്ത്‌ നിന്നും യാതൊരു നടപടിയുമുണ്ടായില്ല.

തിരുവിതാംകൂര്‍ മഹാരാജാവിന്റെ ഭരണകാലത്ത്‌ വൈക്കം മഹാദേവ ക്ഷേത്രത്തില്‍ ദര്‍ശനത്തിനായി എത്തുന്ന രാജകുടുംബത്തിലെ തമ്പുരാട്ടിമാര്‍ക്ക്‌ താമസിക്കുന്നതിനായി പണികഴിപ്പിച്ചതാണ്‌ അമ്മച്ചി കൊട്ടാരം. ഇതിനു മുന്നിലാണ്‌ അഷ്‌ടമി നാളില്‍ എഴുന്നള്ളുന്ന ഉദയനാപുരത്തപ്പന്‌ വരവേല്‍പ്പ്‌ നല്‍കുവാന്‍ സ്വീകരണ പന്തല്‍ ഒരുക്കുന്നത്‌.

നൂറിലധികം വര്‍ഷം പഴക്കമുള്ള മരാമത്ത്‌ വകുപ്പ്‌ കെട്ടിടത്തിന്റെ മേല്‍ക്കൂരക്ക്‌ മാത്രമാണ്‌ ജീര്‍ണതയുള്ളത്‌. മേല്‍ക്കുരയില്‍ ഇട്ടിരിക്കുന്ന ഓട്‌ പോയതിനാല്‍ മഴ പെയ്‌താല്‍ വെള്ളം അകത്തു വീഴും. ഇവിടെയിരുന്നു വേണം ജീവനക്കാര്‍ ഓഫിസ്‌ കാര്യങ്ങള്‍ നടത്തേണ്ടത്‌.
പഴയ രീതിയിലുളള ഓട്‌ ഇപ്പോള്‍ കിട്ടാനില്ലന്നും നിലവിലുള്ള ഓട്‌ പൊളിച്ചിടുമ്ബോള്‍ കുറെ ഓടുകള്‍ ഉപയോഗ ശൂന്യമാകുമെന്നുമാണ് അധികൃതര്‍ പറയുന്നത്‌. പ്രധാന ഭാഗം നിലവിലെ ഓടും മറ്റു ഭാഗങ്ങളില്‍ വിപണിയില്‍ നിന്നും ലഭിക്കുന്ന മറ്റു ഓടുകളും നിരത്തി മേല്‍ക്കുര ശരിയാക്കാം എന്ന്‌ പറയുമ്പോഴും ചോര്‍ച്ച പൂര്‍ണ്ണമായും പരിഹരിക്കുവാന്‍കഴിയുകയില്ലെന്നും പറയുന്നു. ഷീറ്റ്‌ പാകിയ ശേഷം ഇരുമ്പ് പട്ടിക വച്ച്‌ ഓട്‌ വിരിക്കുന്നതാകും ഉത്തമമെന്നും അഭിപ്രായമുണ്ട്‌. ചുവര്‍ ഭിത്തി, കതക്‌ , ജനല്‍ എന്നിവക്ക്‌ കെടുപടുകളില്ല.

അസിസ്‌റ്റന്റ്‌ എക്‌സിക്യൂട്ടിവ്‌ എന്‍ജിനിയറുടെ കൂടാതെ ജീവനക്കാര്‍ക്കിരിക്കാനായി രണ്ടു മുറിയും ശുചി മുറിയും വരാന്തയുമുണ്ട്‌. കാലോചിതമായ ചില മാറ്റങ്ങള്‍ മാത്രമാണ്‌ ഓഫിസില്‍ വരുത്തിയിട്ടുള്ളത്‌. പഴയ കാലത്തെ ചില ഫര്‍ണിച്ചറും ഓഫീസില്‍ സൂക്ഷിച്ചു വരുന്നുണ്ട്‌. മേല്‍ക്കുരയുടെ ജീര്‍ണ്ണത പരിഹരിക്കണമെന്ന്‌ എന്നാവശ്യപ്പെട്ട്‌ എസ്‌റ്റിമേറ്റ്‌ തയ്യാറാക്കി അയച്ചങ്കിലും നടപടിയായിട്ടില്ല.
പൊതുമരാമത്ത്‌ ഓഫീസിന്‌ സമീപമുള്ള രജിസ്‌റ്റര്‍ ഓഫീസും വില്‌പന നികുതി ഓഫീസും ഇരിക്കുന്ന ഭാഗത്ത്‌ മിനി സിവില്‍ സേ്‌റ്റഷന്‍ സ്‌ഥാപിക്കുന്നതിന്‌ ഒരുക്കങ്ങള്‍ നടത്തിയങ്കിലും തീരുമാനമായിട്ടില്ല.

ടൗണ്‍ പ്ലാനിങ്ങില്‍പ്പെട്ടതിനാല്‍ പൊതുമരാമത്ത്‌ ഓഫീസും ചേര്‍ന്നിരിക്കുന്ന അസിസ്‌റ്റന്റ്‌ എന്‍ജിനിയറുടെ കാര്യലയവും നിലവിലെ രീതിയില്‍ തുടര്‍ന്നേക്കും.കേരളത്തില്‍ പഴയ കാലത്തുണ്ടായിരുന്ന നിരവധി കെട്ടിടങ്ങള്‍ സര്‍ക്കാര്‍ പൈതൃക സംരക്ഷണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംരക്ഷിച്ചു വരുന്നുണ്ട്‌ എന്നതിനാല്‍ ഇതും ഇത്തരത്തില്‍ സംരക്ഷിക്കണമെന്ന്‌ ആവശ്യം ഉയര്‍ന്നിട്ടുണ്ട്‌.