
വൈക്കം: കരിയാറിനെയും വേമ്പനാട്ടുകായലിനെയും കൂട്ടിയിണക്കുന്ന കെവി കനാലില്‍ മാലിന്യങ്ങളും ചെളിയും പോളപ്പായലും പുല്ലും അടിഞ്ഞു നീരൊഴുക്കു തടസപ്പെട്ടത് വെള്ളപ്പൊക്ക ദുരിതം വർധിപ്പിക്കുന്നു.തോട്ടുവക്കം പാലത്തിന്‍റെ മുൻവശത്താണ് വൻതോതില്‍ മാലിന്യം അടിഞ്ഞുതിങ്ങി തോട് നികന്ന നിലയിലായത്.
തോട്ടരികില്‍ നിന്ന മരങ്ങളുടെ ഭാഗങ്ങളും തോട്ടില്‍ വീണു കിടക്കുന്നത് നീരൊഴുക്കു തടസപ്പെടുത്തുന്നുണ്ട്. അടിഞ്ഞുകൂടിയ ചെളിയും മാലിന്യങ്ങളും പാലത്തിന്‍റെ അടിത്തട്ടില്‍ മൂടപ്പെട്ടതിനാല്‍ പാലത്തിന്‍റെ തെക്കേ അറ്റത്തുകൂടി മാത്രമാണ് വെള്ളമൊഴുകുന്നത്.
നീരൊഴുക്കു തടസപ്പെടുന്നത് കാർഷിക മേഖലയില്‍ ശുദ്ധജലഭ്യത കുറയ്ക്കുന്നു.തോട്ടിലെ നീരൊഴുക്കു തടസപ്പെട്ടത് ജലമലിനീകരണത്തിനിടയാക്കുന്നതിനാല്‍ സാംക്രമികരോഗ ഭീഷണിയുണ്ടെന്ന് തോട്ടുവക്കം നിവാസികള്‍ ആരോപിക്കുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തോടടഞ്ഞതോടെ ചെറുവള്ളങ്ങളില്‍ കായലിലും കരിയാറിലും തുഴഞ്ഞെത്തുന്ന മത്സ്യ-കക്കാ തൊഴിലാളികളുടെയും പുല്ലുചെത്തുതൊഴിലാളികളുടേയും സഞ്ചാരം തടസപ്പെട്ടു.കെവി കനാലിലെ നീരൊഴുക്കു സുഗമമാക്കുന്നതിന് ഹിറ്റാച്ചി ഉപയോഗിച്ചു ആഴത്തില്‍ ചെളി നീക്കണമെന്നാണ് തോട്ടുവക്കം നിവാസികളുടെ ആവശ്യം.
തോട് തെളിക്കുന്നതിന് അധികൃതർ നടപടി സ്വീകരിച്ചില്ലെങ്കില്‍ പ്രദേശവാസികളെയും ബഹുജന സംഘടനകളെയും ഉള്‍പ്പെടുത്തി സമരപരിപാടികള്‍ ആരംഭിക്കുമെന്ന് കേരള കർഷകസംഘം ഭാരവാഹി ബി.ഗോപാലകൃഷ്ണൻ പറഞ്ഞു.