
കോട്ടയം: വൈക്കത്ത് നേതാക്കളുടെയും പ്രവർത്തകരുടെയും കൊഴിഞ്ഞുപോക്കില്‍ സിപിഐയില്‍ ആശങ്ക. അടുത്തിടെ മുൻ എംഎല്‍എ കെ.
അജിത് ഉള്‍പ്പെടെ നിരവധി പേർ ബിജെപിയില്‍ ചേർന്നതാണ് ആശങ്കക്ക് കാരണം. അതേസമയം വൈക്കത്ത് പാർട്ടിയുടെ അടിത്തറ ശക്തമെന്ന് ജില്ലാ സെക്രട്ടറി വി.കെ സന്തോഷ് കുമാർ പറഞ്ഞു.
മധ്യകേരളത്തില്‍ സിപിഐയുടെ ശക്തി കേന്ദ്രമാണ് വൈക്കം. സമര ചരിത്രവും പോരാട്ടവും നിറഞ്ഞ മണ്ണില്‍ പാർട്ടിക്ക് പ്രതിരോധം സൃഷ്ടിക്കുകയാണ് നേതാക്കളുടെയും പ്രവർത്തകരുടെയും കൊഴിഞ്ഞുപോക്ക്. രണ്ടുതവണ എംഎല്‍എ ആയിരുന്ന കെ. അജിത്ത് കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേർന്നു.
എഐവൈഎഫ് നേതാവ് പി. ആർ രജനിയും പാർട്ടി ബന്ധം ഉപേക്ഷിച്ചു ബിജെപി അംഗത്വം എടുത്തു. തലയാഴത്തെ മുൻ നേതാവ് പി. എക്സ് ബാബു, മക്കളായ കാസ്ട്രോ, ചെഗുവേര, ക്ലിൻ്റൻ എന്നിവർ കഴിഞ്ഞമാസമാണ് ബിജെപി പാളയത്തില്‍ എത്തിയത്. നൂറിലധികം പേർ സിപിഐയില്‍ നിന്നും ബിജെപിയില്‍ എത്തി എന്നാണ് ബിജെപി നേതൃത്വത്തിന്റെ അവകാശവാദം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കൊഴിഞ്ഞുപോക്ക് തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമോ എന്നതാണ് സിപിഐ കേന്ദ്രങ്ങള്‍ ആശങ്കപ്പെടുന്നത്. എന്നാല്‍ പാർട്ടിക്ക് വൈക്കത്ത് ഒരു ക്ഷീണവും സംഭവിച്ചിട്ടില്ല എന്നാണ് ജില്ലാ നേതൃത്വത്തിന്റെ പ്രതികരണം.
പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ ജന്മനാട്ടില്‍ അംഗങ്ങളുടെ കൊഴിഞ്ഞുപോക്ക് വലിയ ചർച്ചകള്‍ക്ക് വഴി തുറന്നിട്ടുണ്ട്. നേതാക്കളും അണികളും പാർട്ടി വിടുന്നത് തടയിടാൻ താഴെത്തട്ടില്‍ പാർട്ടി സംവിധാനം ശക്തമാക്കാനും സിപിഐ ശ്രമം തുടങ്ങി



