
വൈക്കം: വൈക്കം മഹാദേവക്ഷേത്രത്തിലെ അഷ്ടമി മഹോത്സവത്തിന് ഇന്ന് രാവിലെ 6.30 നും 7.30 നും മദ്ധ്യേ കൊടിയേറും. പ്രസിദ്ധമായ വൈക്കത്തഷ്ടമി 12 നാണ്. 13ന് ആറാട്ട്.14 ന് രാവിലെ 11 നാണ് മുക്കുടി നിവേദ്യം.
അഷ്ടമിയുടെ കൊടിയേറ്ററിയിപ്പ് ആചാരപ്രകാരം നടന്നു. ക്ഷേത്രത്തിലെ പ്രഭാത പൂജയ്ക്ക് ശേഷം അവകാശിയായ കിഴക്കിനേടത്ത് വിഷ്ണു മൂസത് വൈക്കത്തപ്പന്റ അനുജ്ഞ വാങ്ങിയ ശേഷം ഓലക്കുട ചൂടി ചമയങ്ങളില്ലാത്ത ആനപ്പുറത്ത് കയറി ക്ഷേത്രത്തിന് ഒരു പ്രദക്ഷിണം പൂർത്തിയാക്കി കൊടിയേറ്ററിയിപ്പിനായി പുറപ്പെട്ടു. കൊടിയേറ്ററിയിപ്പിന് ഗജരാജൻ തടുത്താവിള സുരേഷിനാണ് നിയോഗം ലഭിച്ചത്.
അഷ്ടമിയുടെ കോപ്പുതൂക്കൽ നടന്നു. ക്ഷേത്ര കലവറയിൽ നിറദീപം തെളിയിച്ച് വിഘ്‌നേശ്വരനെ സങ്കൽപ്പിച്ച് തുശനിലയിൽ പൂവൻപഴം സമർപ്പിച്ച ശേഷമാണ് കോപ്പുതുക്കൽ നടത്തിയത് .
വൈക്കത്തഷ്ടമിയ്ക്കും സന്ധ്യ വേലക്കും മുന്നോടിയായായി ആചാര തനിമയോടെ ക്ഷേത്രത്തിൽ നടക്കുന്ന ചടങ്ങാണ് കോപ്പുതൂക്കൽ.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ക്ഷേത്രത്തിലെ ആട്ടവിശേഷമായി വരുന്ന അടിയന്തരങ്ങൾക്ക് മുന്നോടിയായി നടത്തുന്ന ചടങ്ങ് വൈക്കത്തപ്പനും ഉദേവതമാർക്കും വിശേഷാൽ വഴിപാട് നടത്തിയ ശേഷമാണ് നടത്തുക.
ദേവസ്വം ഡെപ്യൂട്ടി കമ്മിഷണർ ഇൻ ചാർജ് സി.എസ്. പ്രവീൺകുമാർ ക്ഷേത്രത്തിലെ അടിയന്തരങ്ങൾക്ക് ആവശ്യമായ സാധനങ്ങൾ അളന്നുതൂക്കി അഡ്മിനിസ്‌ട്രേറ്റിവ് ഓഫിസർ ജെ. എസ്. വിഷ്ണുവിനെ എൽപ്പിച്ചു.
പ്രതീകാന്മകമായി മംഗള വസ്തുക്കളായ ചന്ദനവും മഞ്ഞളും അളന്നു എൽപ്പിച്ചതോടെ ചടങ്ങുകൾക്ക് വീഴ്ച വരാതെ നടത്തുന്നതിന് ക്ഷേത്ര കാര്യക്കാരനായ അഡ്മിനിസ്‌ട്രേറ്റിവ് ഓഫിസർ എറ്റുവാങ്ങുനതായാണ് വിശ്വാസം.
വൈക്കത്തഷ്ടമിയുടെ ഭാഗമായി കൊച്ചാലുംചുവട് ഭഗവതി സന്നിധാനത്തിൽ തന്ത്രി ഇണ്ടംതുരുത്തി മന കൃഷ്ണൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ വിശേഷാൽ പൂജകൾ നടന്നു.
ചടങ്ങുകൾക്ക് ടി.കെ.രമേഷ് കുമാർ ,സുധാകരൻ കാലാക്കൽ, ഖജാൻജി കെ.വി. പവിത്രൻ , ജിബു ആർ കൊറ്റനാട്ട് , ബി.ഗോപകുമാർ , ദിലീപ് രവി ,കെ ശിവപ്രസാദ്, ജയൻ ഞള്ളയിൽ, എൻ.കെ. അജിമോൻ , പി.കെ അജിമോൻ, എസ്. വി. ഹരികുമാർ എന്നിവർ നേതൃത്വം നൽകി.




