ഇന്നലെ കാണാതായ കോട്ടയം വൈക്കത്തെ ഫിഷ് ഫാം ഉടമ വിപിന് എന്തു സംഭവിച്ചു: പോലീസ് നായ ഫാമിലൂടെ ഓടി പിറകിലുള്ള റോഡിൽ എത്തി നിന്നു: സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നു

Spread the love

വൈക്കം: വൈക്കത്ത് ഫിഷ് ഫാം ഉടമയെ ഫാമില്‍നിന്നു കാണാതായ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്.
തോട്ടകം ആട്ടാറ പാലത്തിന് പടിഞ്ഞാറുവശത്ത് കരിയാറിന്‍റെ കൈവഴിയോടു ചേർന്നുള്ള മൂന്നേക്കർ വിസ്തൃതിയുള്ള ഫിഷ് വേള്‍ഡ് അക്വാടൂറിസം ഫാമിന്‍റെ ഉടമ വിപിൻ നായരെയാണ് ഇന്നലെ മുതൽ കാണാതായത്.

വൈക്കം പോലീസ് രാവിലെതന്നെ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഫോറൻസിക് വിഭാഗവും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.

പോലീസ് നായ ഫാമിലൂടെ ഓടി പിറകിലെ റോഡിലെത്തി കാറിനു സമീപത്തു നിന്നു. പ്രദേശത്തെ സിസിടിവി കാമറകളടക്കം പരിശോധിച്ചു വിവരങ്ങള്‍ ശേഖരിച്ച്‌ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫാമില്‍ മത്സ്യങ്ങള്‍ക്ക് തീറ്റ നല്‍കാനും കുളങ്ങളില്‍ വായുസഞ്ചാരം ഉറപ്പാക്കാനുമാണ് വിപിൻ രാത്രി ഫാമില്‍ തങ്ങിയത്.

മകളെ പഠനസ്ഥലത്തേക്ക് കൊണ്ടുപോകാൻ ചേർത്തലയില്‍നിന്നു ട്രെയിൻ കയറ്റിവിടാൻ രാവിലെ എത്തേണ്ടിയിരുന്ന വിപിനെ കാണാതായതിനെത്തുടർന്ന് ഭാര്യ അനിലയും മറ്റും ഫാമിലെത്തിയപ്പോള്‍ വിപിനെ കണ്ടില്ല.

വിപിൻ കിടന്നിരുന്ന കിടക്ക മറിഞ്ഞു കിടക്കുന്ന നിലയിലായിരുന്നു. ഫോണും ടോർച്ചും സമീപത്തു കിടന്നിരുന്നു. ഫാമിന്‍റെ പിറകില്‍ റോഡരികിലെ പാർക്കിംഗ് ഏരിയയില്‍ വിപിന്‍റെ കാറും കിടന്നിരുന്നു.

ഫാമില്‍ വിപിൻ കിടന്നിരുന്ന സ്ഥലത്ത് ആരെങ്കിലും എത്തി വിപിനെ തട്ടിക്കൊണ്ടുപോയതാണെന്ന സംശയം ബലപ്പെടുന്നുണ്ട്. കരിയാറിന്‍റെ കൈവഴിയോടു ചേർന്നുള്ള ഫാമിലേക്ക് രാത്രി വള്ളത്തിലെത്തിയവരാകാം വിപിനെ കടത്തിക്കൊണ്ടുപോയതെന്നാണ് സംശയിക്കുന്നത്.

അതേസമയം ഫാമിലെ കുളങ്ങളില്‍ വിളവെടുപ്പിന് പാകമായ കരിമീൻ, ഗിഫ്റ്റ് തിലോപ്പിയ തുടങ്ങിയ മത്സ്യങ്ങളുണ്ട്. രാത്രിയുടെ മറവില്‍ മത്സ്യങ്ങളെ പിടിച്ചുകൊണ്ടുപോകാനെത്തിയ സംഘവുമായി സംഘർഷമുണ്ടായിട്ടുണ്ടോയെന്ന സംശയവും ഉയരുന്നുണ്ട്