
കൊല്‍ക്കത്ത: ഐപിഎല്‍ പത്തൊൻപതാം സീസണിലെ ആദ്യ മത്സരത്തില്‍ തന്നെ വെടിക്കെട്ട് പ്രകടനത്തിലൂടെ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് കൗമാരതാരം വൈഭവ് സൂര്യവംശി.
ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരെ വെറും 15 പന്തില്‍ അർധസെഞ്ച്വറി പൂർത്തിയാക്കിയ വൈഭവ്, ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ മൂന്നാമത്തെ ഫിഫ്റ്റി എന്ന റെക്കോർഡും സ്വന്തമാക്കി. 17 പന്തില്‍ 52 റണ്‍സെടുത്ത താരത്തിന്റെ പ്രകടനത്തിന് പിന്നാലെ വൈഭവിനെ ഉടൻ തന്നെ ഇന്ത്യൻ സീനിയർ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി മുഹമ്മദ് കൈഫ്, മൈക്കല്‍ വോണ്‍ തുടങ്ങിയ മുൻതാരങ്ങള്‍ രംഗത്തെത്തി.
എന്നാല്‍, ഈ നീക്കത്തെ എതിർത്തുകൊണ്ട് സീനിയർ താരം ആർ. അശ്വിൻ ഇപ്പോള്‍ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്. വൈഭവ് ഇപ്പോഴും ഒരു കുട്ടിയാണെന്നും ഇത്ര ചെറിയ പ്രായത്തില്‍ ഇന്ത്യൻ ടീമിന്റേതായ വലിയ ഉത്തരവാദിത്തങ്ങള്‍ നല്‍കി സമ്മർദ്ദത്തിലാക്കരുതെന്നും അശ്വിൻ അഭിപ്രായപ്പെട്ടു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
താരം തീർച്ചയായും ഭാവിയില്‍ ഇന്ത്യക്കായി കളിക്കുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും, എന്നാല്‍ അതിനായി അല്‍പകാലം കൂടി കാത്തിരിക്കുന്നതാണ് ഉചിതമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, മാറ്റ് ഹെന്റി, നൂർ അഹമ്മദ് തുടങ്ങിയ ലോകോത്തര ബൗളർമാരെ അനായാസം നേരിട്ട വൈഭവിന്റെ ആത്മവിശ്വാസത്തെ സഞ്ജയ് ബംഗാറും പ്രശംസിച്ചു.
ഐസിസി നിയമപ്രകാരം 15 വയസ്സ് തികഞ്ഞതിനാല്‍ സെലക്ടർമാർക്ക് വൈഭവിനെ പരിഗണിക്കുന്നതില്‍ തടസ്സങ്ങളില്ലെങ്കിലും, താരത്തിന്റെ വളർച്ചയ്ക്കായി തിടുക്കം കാണിക്കരുതെന്നാണ് അശ്വിനെപ്പോലെയുള്ളവരുടെ പക്ഷം.



