
സ്കൂളുകളിൽ വിദ്യാർത്ഥികളുടെ വ്യായാമം ഉറപ്പുവരുത്താൻ കർമ്മ പദ്ധതി; പ്രീ പ്രൈമറി മുതൽ ഹയർസെക്കൻഡറി വരെ പഠിക്കുന്ന കുട്ടികൾ ദിവസവും കായിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിന് അവസരം ഉണ്ടാക്കും; എട്ടാം ക്ലാസിൽ രണ്ട് പിരീഡും 9, 10 ക്ലാസുകളിൽ ഓരോ പീരീഡ് വീതവും ആരോഗ്യ, കായിക വിദ്യാഭ്യാസത്തിനായി നീക്കിവെക്കണമെന്നും മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം: സ്കൂളുകളിൽ വിദ്യാർത്ഥികളുടെ വ്യായാമം ഉറപ്പുവരുത്താൻ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ പ്രത്യേക കർമ്മ പദ്ധതി നടപ്പാക്കുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ലഹരിവിരുദ്ധ ബോധവൽക്കരണവുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയുടെ നിർദ്ദേശങ്ങളുടെ ഭാഗമായാണ് പ്രത്യേക കർമ്മ പദ്ധതി നടപ്പാക്കുന്നത്.
ഇതിന്റെ ഭാഗമായി ലോക സൂംബാ ദിനമായ ഏപ്രിൽ 29ന് വൈകുന്നേരം 5 മണിയ്ക്ക് തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ ആയിരം വിദ്യാർത്ഥികളുടെ മെഗാ സൂംബാ ഡിസ്പ്ലെ സംഘടിപ്പിക്കും. പൊതുവിദ്യാലയങ്ങളിൽ പ്രീ പ്രൈമറി മുതൽ ഹയർസെക്കൻഡറി തലംവരെ പഠിക്കുന്ന എല്ലാ കുട്ടികളും ദിവസവും നിശ്ചിത നേരം കായിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിന് ആവശ്യമായ അവസരം ഉണ്ടാക്കും.
പ്രീ പ്രൈമറി,പ്രൈമറി ക്ലാസുകളിൽ എസ്ഇആർടി രൂപപ്പെടുത്തിയിട്ടുള്ള ഹെൽത്തി കിഡ്സ് പദ്ധതി വരുന്ന അധ്യായന വർഷം എല്ലാ സ്കൂളുകളിലും നടപ്പിലാക്കും. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ എല്ലാ പ്രൈമറി സ്കൂൾ അധ്യാപകർക്കും അവധിക്കാല പരിശീലനം നൽകും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപ്പർ പ്രൈമറി തലത്തിൽ ആഴ്ചയിൽ മൂന്ന് ആരോഗ്യ, കായിക വിദ്യാഭ്യാസ പീരീഡുകളിൽ കുട്ടികൾക്ക് കളികളിൽ ഏർപ്പെടാൻ ഉള്ള അവസരം ഉറപ്പാക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. എട്ടാം ക്ലാസിൽ രണ്ട് പിരീഡും,9, 10 ക്ലാസുകളിൽ ഓരോ പീരീഡ് വീതവും ആരോഗ്യ, കായിക വിദ്യാഭ്യാസത്തിനായി നീക്കിവെച്ചിട്ടുണ്ട്. ഈ പീരീഡുകൾ കുട്ടികൾക്ക് കളിക്കുവാനുള്ള അവസരം നൽകണം.
ഹയർസെക്കൻഡറി തലത്തിൽ ആഴ്ചയിൽ രണ്ട് പീരീഡുകൾ കായിക വിദ്യാഭ്യാസത്തിനായി മാറ്റിവെച്ചിട്ടുള്ളത് കുട്ടികൾക്ക് കളിക്കുവാനുള്ള അവസരമായി മാറണം. സ്കൂൾ പ്രവർത്തനത്തിലെ അവസാന പിരീഡ് എല്ലാ അധ്യാപകരും ഒത്തുചേർന്ന് കുട്ടികൾക്ക് കായിക പ്രവർത്തനത്തിൽ ഏർപ്പെടാനുള്ള അവസരം ഉറപ്പാക്കണമെന്നും നിർദേശം.
സ്കൂളുകളിൽ സ്പോർട്സ് ക്ലബ്ബുകളുടെ നേതൃത്വത്തിൽ വിവിധ ഹൗസുകൾ തമ്മിലുള്ള ഇന്റർ ഹൗസ് /ഇന്റർ ക്ലാസ് കായിക മത്സരങ്ങൾ സംഘടിപ്പിക്കണം. കേരളത്തിൽ ചരിത്ര വിജയമായി മാറിയ ഒളിമ്പിക്സ് മാതൃകയിലുള്ള കായികമേളയ്ക്ക് സമാനമായി സ്കൂൾ തലം മുതൽ ജില്ലാതലം വരെ ഒളിമ്പിക്സ് മാതൃകയിലുള്ള കായികമേള സംഘടിപ്പിക്കാൻ നടപടികൾ കൈക്കൊള്ളും.
ആഴ്ചയിൽ 150 മുതൽ 300 മിനിറ്റ് വരെ നിർബന്ധമായും കായിക പ്രവർത്തനങ്ങളിൽ ഏർപ്പെടണമെന്ന ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശം നിലവിലുണ്ട്. സമാനമായ നിർദ്ദേശമാണ് മുഖ്യമന്ത്രിയുടെ യോഗത്തിലും ഉയർന്നുവന്നത്. ഇതിനായി ആരോഗ്യരംഗത്തെ വിദഗ്ധരെയും കായിക രംഗത്തെ വിദഗ്ധരെയും ഉൾപ്പെടുത്തിക്കൊണ്ട് എല്ലാ വിഭാഗം കുട്ടികൾക്കും ചെയ്യുവാൻ കഴിയുന്ന വ്യായാമ പ്രവർത്തനങ്ങളടെ ഡിജിറ്റൽ വീഡിയോകൾ തയ്യാറാക്കും.
കേരളത്തിലെ എല്ലാ കുട്ടികളും ഒരു ദിവസം ഒരേ സമയം ഒരേ രീതിയിലുള്ള കായിക പ്രവർത്തനങ്ങൾ ചെയ്തുകൊണ്ടുള്ള മാസ് കായിക പ്രവർത്തന ക്യാമ്പയിൻ സംഘടിപ്പിക്കും. സംസ്ഥാനത്ത് മുമ്പ് വിജയകരമായി നടപ്പിലാക്കിയിരുന്ന സമ്പൂർണ്ണ കായിക ക്ഷമതാ പദ്ധതി കൂടുതൽ സജീവമായ നിലയിൽ പുനരാരംഭിക്കും.
ഇതിനായി പ്രത്യേക ഫിസിക്കൽ ഫിറ്റ്നസ് ടെസ്റ്റ് ബാറ്ററി രൂപീകരിക്കുവാൻ ആവശ്യമായ നിർദ്ദേശം എസ്ഇആർടിയ്ക്ക് നൽകിയിട്ടുണ്ട്. കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട ആയിരം പൊതുവിദ്യാലയങ്ങളിൽ കായിക പരിശീലനം നൽകുന്നതിന് വേണ്ടിയുള്ള പ്രത്യേക ഡേ ബോർഡിങ് സ്കീം ആരംഭിക്കുന്ന കാര്യം പരിഗണനയിൽ ആണെന്നും മന്ത്രി വ്യക്തമാക്കി.