പിശക് പറ്റിയ പ്ലസ് ടു സർട്ടിഫിക്കറ്റുകൾക്ക് പകരം പുതിയ സർട്ടിഫിക്കറ്റുകൾ ഉടൻ നൽകാൻ മന്ത്രിയുടെ നിർദ്ദേശം ; വിതരണം ചെയ്തത് തിരികെ വാങ്ങും; സംഭവത്തിൽ അന്വേഷണത്തിനും ഉത്തരവ്

Spread the love

തിരുവനന്തപുരം: പിശക് പറ്റിയ പ്ലസ് ടു സർട്ടിഫിക്കറ്റുകൾക്ക് പകരം പുതിയ സർട്ടിഫിക്കറ്റുകൾ ഉടൻ വിതരണം ചെയ്യാൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിർദ്ദേശം നൽകി. സംഭവത്തിൽ അന്വേഷണത്തിനും നിർദ്ദേശമുണ്ട്. ഹയർസെക്കൻഡറി അക്കാദമിക് വിഭാഗം ജോയിന്റ് ഡയറക്ടർ, സംസ്ഥാന ഐടി സെൽ പ്രതിനിധി, സർക്കാർ പ്രസ് പ്രതിനിധി എന്നിവരടങ്ങുന്ന സമിതിയായിരിക്കും അന്വേഷണം നടത്തുക. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിലാണ് തീരുമാനമെടുത്തത്.

നാലര ലക്ഷത്തോളം സർട്ടിഫിക്കറ്റ് ഡാറ്റായാണ് സർട്ടിഫിക്കറ്റ് പ്രിന്റിങ്ങിനായി നൽകിയിരുന്നത്. സർട്ടിഫിക്കറ്റിൽ നാലാമതായി വരുന്ന വിഷയത്തിൽ ഒന്നും രണ്ടും വർഷങ്ങളിൽ വ്യത്യസ്ത മാർക്ക് നേടിയ മുപ്പതിനായിരത്തോളം വിദ്യാർഥികളുടെ സർട്ടിഫിക്കറ്റിൽ ആണ് പിശകുണ്ടായത്. ഈ സർട്ടിഫിക്കറ്റുകൾ കുട്ടികൾക്ക് ഇതിനോടകം വിതരണം ചെയ്തിട്ടുണ്ടെങ്കിൽ അവ തിരികെ വാങ്ങാനും നിർദേശം നൽകി.

പിശക് തിരുത്തിയ പുതിയ സർട്ടിഫിക്കറ്റ് സ്കൂളിൽ എത്തുന്ന മുറയ്ക്ക് വിദ്യാർഥികളിൽ നിന്ന് പഴയവ തിരികെ വാങ്ങി പകരം സർട്ടിഫിക്കറ്റ് അനുവദിക്കണമെന്നാണ് നിർദേശം നൽകിയിരിക്കുന്നത്. ഇതുവരെ സർട്ടിഫിക്കറ്റ് വിതരണം പൂർത്തിയാക്കാത്ത സ്കൂൾ പ്രിൻസിപ്പൽമാർ പിശകില്ലെന്ന് ഉറപ്പുവരുത്തി തെറ്റില്ലാത്ത സർട്ടിഫിക്കറ്റ് മാത്രം വിതരണം ചെയ്യണം. പിശക് പറ്റിയ സർട്ടിഫിക്കറ്റുകൾ തിരികെ വാങ്ങി സ്കൂളുകളിൽ സൂക്ഷിക്കണം. പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി കെ വാസുകി, ഹയർസെക്കണ്ടറി അക്കാദമിക് ജോയിന്റ് ഡയറക്ടർ ഡോ. എസ് ഷാജിത, ഹയർ സെക്കൻഡറി പരീക്ഷാ വിഭാഗം ജോയിന്റ് ഡയറക്ടർ ഡോ. കെ മാണിക്യരാജ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group