
കോട്ടയം: വി എസ് എന്ന വിപ്ലവകാരിയുടെ ജീവിതത്തിലെ പ്രധാനപ്പെട്ട ഒരേടാണ് ഒളിവ് ജീവിതവും ലോക്കപ്പ് മർദ്ദനവും.
മരിച്ചുവെന്ന് കരുതി ഉപേക്ഷിച്ചിടത്ത് നിന്ന് ജീവിതത്തിലേക്കുള്ള മടങ്ങിവരവും ഒരു പോരാട്ടമായിരുന്നു.
കോട്ടയം ജില്ലയിലെ പൂഞ്ഞാറില്‍ വി എസ് ഒളിവില്‍ കഴിഞ്ഞതിന്റെ ഓർമ്മകള്‍ ഇന്നുമുണ്ട്.
ഒരു സുപ്രഭാതത്തില്‍ വിപ്ലവകാരിയായി മാറിയതല്ല. കൊടിയ പീഡനങ്ങളുടെ തീച്ചുളയിലൂടെ കടന്നാണ് വിഎസ് എന്ന മനുഷ്യൻ വിപ്ലവ നായകനായത്. ആ പോരാട്ട വീര്യത്തിന്റെ ഏടുകളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് വിഎസിന്റെ ഒളിവ് ജീവിതവും ലോകകപ്പ് മർദ്ദനവും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കോട്ടയം പൂഞ്ഞാറിന്റെ മണ്ണിലാണ് വിപ്ലവ ചരിത്രം എഴുതപ്പെട്ടത്. 1946 പുന്നപ്ര സമര കാലത്ത് ദിവാൻ സി പി രാമസ്വാമി അയ്യരുടെ പോലീസ് വേട്ടയാടിയപ്പോള്‍ ഒളിവില്‍ കഴിയാനായി എത്തിയത് പൂഞ്ഞാറിലേക്ക്. ഒളിവ് ജീവിതത്തിന്റെ അവസാനവും തടവറ ജീവിതത്തിന്റെ തുടക്കവും അവിടെ നിന്നായിരുന്നു.
കൊടിയമർദ്ദനമാണ് പിടിയിലായ വി എസിന് അനുഭവിക്കേണ്ടിവന്നത്. ഇടിയൻ വാസുപിള്ള എന്ന പോലീസ് ഇൻസ്പെക്ടറുടെ നേതൃത്വത്തില്‍ ഈരാറ്റുപേട്ടയിലെയും പാലായിലെയും പോലീസ് സ്റ്റേഷനുകളില്‍ ക്രൂരമർദ്ദനം. മരിച്ചുവെന്ന് കരുതി ഉപേക്ഷിക്കാൻ പോകുമ്പോഴാണ് ജീവനുണ്ടെന്ന് തിരിച്ചറിയുന്നത്. പിന്നീട് ആശുപത്രിയിലേക്ക് മാറ്റി. രണ്ടാഴ്ചത്തെ ചികിത്സക്കൊടുവില്‍ സെൻട്രല്‍ ജയിലിലേക്കും കൊണ്ടുപോയി.
ഒരു രണ്ടാം ജന്മം എന്നപോലെ ജീവിതത്തിലേക്ക് മടങ്ങിയെത്തിയപ്പോള്‍ വിഎസിന്റെ വിപ്ലവ വീര്യമേറി. ലോക്കപ്പ് മർദ്ദനം അടക്കമുള്ള കാര്യങ്ങള്‍ വി എസ് തൻ്റെ ആത്മകഥയിലും വിശദമായി എഴുതിയിട്ടുണ്ട്. പിന്നീട് പാർട്ടിയില്‍ വിഭാഗീയത രൂക്ഷമായ കാലത്തും വിഎസ് പൂഞ്ഞാറില്‍ എത്തി. അന്ന് നടത്തിയ പ്രസംഗം ഇന്നും പൂഞ്ഞാറില്‍ മുഴങ്ങുന്നു. വി എസിന്റെ ഓർമ്മയ്ക്കായി അദ്ദേഹത്തിന്റെ പേരില്‍ ഒരു റോഡും ഇന്ന് പൂഞ്ഞാറില്‍ ഉണ്ട്.