
തിരുവനന്തപുരം: ജീവിതത്തില്‍ ഒപ്പം ചേർന്നത് മുതല്‍ അവസാന നാളുകള്‍ വരെ വിഎസിന് ഒപ്പം ഭാര്യ വസുമതി നിഴലുപോലെ ഉണ്ടായിരുന്നു.
ചേർത്തല കോടംതുരുത്തിലാണ് വസുമതിയുടെ വീട്. ഒരിക്കല്‍ കോടംതുരുത്തിലെ പാർട്ടിയോഗത്തില്‍ വി.എസിന്റെ പ്രസംഗം കേട്ട് നില്‍ക്കുകയായിരുന്ന വസുമതിയോട് പ്രാദേശിക നേതാവായ ടി.കെ.രാമൻ വന്ന് സഖാവിന്റെ പ്രസംഗം എങ്ങനെയുണ്ടെന്ന് തിരക്കി. മഹിളാപ്രവർത്തകയായ വസുമതി ഏറെ ആരാധനയോടെയാണ് ആ പ്രസംഗം കേട്ടിരുന്നത്.
പിന്നീട് വസുമതി സെക്കന്തരാബാദ് ഗാന്ധി ഹോസ്പിറ്റലിലെ നഴ്സിംഗ് പഠനം പൂർത്തിയാക്കി. ശേഷം ജോലി ആരംഭിച്ച സമയത്താണ് ഉടൻ എത്തണമെന്നറിയിച്ച് വീട്ടില്‍ നിന്നൊരു കമ്പിസന്ദേശം ലഭിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വീട്ടിലെത്തിയപ്പോള്‍, വിവാഹം നിശ്ചയിച്ചെന്നും വരൻ പാർട്ടി ജില്ലാ സെക്രട്ടറിയും അമ്പലപ്പുഴ എംഎല്‍എയുമായ വിഎസ് അച്യുതാനന്ദനാണെന്നും അറിഞ്ഞു. വിവാഹം കഴിക്കേണ്ടെന്ന് ചിന്തിച്ചിരുന്ന വിഎസ് വയസാകുമ്പോള്‍ ഒരു കൂട്ട് വേണമെന്ന ചിന്തയില്‍ 43-ാം വയസില്‍ തീരുമാനം മാറ്റുകയായിരുന്നു. അന്ന് വസുമതിക്ക് 29 വയസ്. 1967 ജൂലായ് 16 ഞായറാഴ്ച പകല്‍ മൂന്നിന് ആലപ്പുഴ മുല്ലയ്‌ക്കല്‍ നരസിംഹപുരം കല്യാണമണ്ഡപത്തിലായിരുന്നു വിവാഹം.
അടിയന്തരാവസ്ഥ കാലത്ത് വീട്ടില്‍ നിന്നാണ് പൊലീസ് വിഎസിനെ പിടിച്ചുകൊണ്ടുപോയത്. കുട്ടികളായിരുന്ന ആശയയെും അരുണിനെയും സംരക്ഷിക്കുന്നതിനും വീട്ടുകാര്യങ്ങളും ജോലിയും ഒരുമിച്ച് കൊണ്ടുപോകുന്നതിനും വസുമതി പുലർത്തിയിരുന്ന മികവ് പൂർണസമയ പൊതുപ്രവർത്തനത്തില്‍ മുഴുകാൻ വിഎസിന് സഹായകമായി.