
തേർഡ് ഐ ബ്യൂറോ
അഞ്ചൽ: ഭർത്താവിന്റെ വീടിനുള്ളിൽ വച്ചും, സ്വന്തം വീട്ടിൽ വച്ചും രണ്ടു തവണ പാമ്പിനെ കൊണ്ട് കടിപ്പിച്ച് യുവതിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയ്ക്കു കുറ്റപത്രം ഒരുങ്ങുന്നു. കൊലപാതക വിവരം പുറത്തറിഞ്ഞ പ്രതിയെ അറസ്റ്റ് ചെയ്ത് 82 ആം ദിവസമാണ് പൊലീസ് കുറ്റപത്രം സമർപ്പിക്കുന്നത്. കോളിളക്കം സൃഷ്ടിച്ച കേസിൽ എല്ലാ പഴുതുകളും അടച്ചുള്ള അന്വേഷണമാണ് പൊലീസ് നടത്തിയിരിക്കുന്നത്. ശാസ്ത്രീയ തെളിവുകളിലൂടെയാണ് അന്വേഷണം പൂർത്തിയാക്കി പൊലീസ് കുറ്റപത്രം സമർപ്പിക്കുന്നത്.

കഴിഞ്ഞ മെയ് ഏഴിനാണ് അഞ്ചൽ ഏറത്തെ വീടിനുള്ളിൽ ഉത്രയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കിടപ്പുറമുറിയിൽ അബോധാവസ്ഥയിൽ കണ്ട ഉത്രയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചിരുന്നില്ല. നാട്ടുകാർ വീടിനുള്ളിൽ നടത്തിയ തിരച്ചിലിനിടെ വീട്ടിലെ മുറിയ്ക്കുള്ളിൽ നിന്നും പാമ്പിനെ കണ്ടെത്തുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ നടത്തിയ അന്വേഷണങ്ങളും, നാട്ടുകാരുടെ സംശയങ്ങളുമാണ് കേസിനു പിന്നിലെ കൊലപാതകം എന്ന ദുരൂഹതയുടെ ചുരൾ അഴിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനു മുൻപ് മാർച്ചിൽ ഉത്രയുടെ ഭർത്താവ് സൂരജിന്റെ അടൂർ പറക്കോട്ടിലെ വീട്ടിൽ വച്ചും യുവതിയ്ക്കു പാമ്പുകടിയേറ്റിരുന്നു. രണ്ടു സംഭവങ്ങളും ചേർത്തു വച്ച് വായിച്ച പൊലീസ് സംഘമാണ് സംഭവത്തിനു പിന്നിലെ ഗുഡാലോചന പുറത്തു കൊണ്ടു വന്നത്. ആദ്യം കേസ് അന്വേഷിച്ച അഞ്ചൽ പൊലീസിനെതിരെ ആരോപണം ഉയർന്ന സാഹചര്യത്തിൽ ജില്ലാ ക്രൈംബ്രാഞ്ചിനെ കേസ് അന്വേഷണം കൈമാറുകയായിരുന്നു.

തുടർന്നു ജില്ലാ ക്രൈംബ്രാഞ്ച് സംഘം നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഉത്രയുടെ ഭർത്താവ് സൂരജിനെയും ഇയാൾക്കു പാമ്പിനെ വിറ്റ സുരേഷിനെയും ഉത്രയുടെ ഭർത്താവിന്റെ പിതാവ് സൂരജിന്റെയും അച്ഛൻ സുരേന്ദ്രനെയും പൊലീസ് സംഘം അറസ്റ്റ് ചെയ്തിരുന്നു. ഇതിനു ശേഷം ശാസ്ത്രീയ അന്വേഷണം നടത്തിയാണ് കേസിൽ നിർണ്ണായകമായ കുറ്റപത്രം സമർപ്പിക്കുന്നത്.
ആയിരത്തോളം പേജുകളാണ് കുറ്റപത്രത്തിന് ഉള്ളത്. ഇതിൽ ഉത്രയുടെ ബന്ധുക്കളും നാട്ടുകാരും അടക്കം 217 സാക്ഷികളും, 250 ഓളം രേഖകളും 50 ഓളം ശാസ്ത്രീയ പരിശോധനകളുടെ റിപ്പോർട്ടുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ആദ്യ കുറ്റപത്രത്തിൽ സൂരജ് മാത്രമാണ് പ്രതി. വിശദമായ റിപ്പോർട്ടിലാണ് സൂരജിനെ പ്രതിസസ്ഥാനത്തേയ്ക്കു ചേർത്തിരിക്കുന്നത്.
കൊല്ലം റൂറൽ എസ്.പി ഹരിശങ്കർ, അഡീഷണൽ എസ്.പി മധുസൂധനൻ, ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി അശോകൻ, കേസ്സ് അന്വേഷിക്കുന്ന സ്പെഷ്യൽ ടീം ഇൻസ്‌പെക്ടർ അനൂപ് കൃഷ്ണ എന്നിവരുടെ നേതൃത്വത്തിലാണ് പഴുതടച്ച കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. കോടതിയിൽ കുറ്റപത്രം സമർപ്പിച്ചാൽ എത്രയും വേഗം വിചാരണം ആരംഭിക്കും. 90 ദിവസത്തിനു മുൻപ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നതിനാൽ കേസിൽ പ്രതികൾക്ക് ജാമ്യം ലഭിക്കില്ല.