
തിരുവനന്തപുരം: ഉപയോഗം കഴിഞ്ഞ പ്ലാസ്റ്റിക് മദ്യക്കുപ്പികള്‍ ചില്ലറ വില്പനശാലകള്‍ വഴിതന്നെ ശേഖരിച്ച് റീ സൈക്ളിംഗിന് നല്‍കുന്നതിനെക്കുറിച്ച് ആലോചിച്ച് ബിവറേജസ് കോർപ്പറേഷൻ.
ചില്ലറ വില്പന ശാലകളില്‍ ശേഖരണ സംവിധാനം ഏർപ്പെടുത്തിയാകുമിത്. ക്ളീൻ കേരള കമ്ബനിയുമായി സഹകരിച്ചാവും നടപ്പാക്കുക. ആദ്യഘട്ട ചർച്ച നടന്നു. 2021ല്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയിരുന്നു. എന്നാല്‍, കൊവിഡ് കാരണം തുടരാനായില്ല.
ശേഖരിക്കുന്ന കുപ്പികള്‍ പുനരുപയോഗ കേന്ദ്രങ്ങളില്‍ എത്തിക്കാനുള്ള ചെലവാണ് പ്രധാന തടസം. ഇതിനു വേണ്ടിവരുന്ന തുകയുടെ ഒരു വിഹിതം ബെവ്കോ വഹിക്കണമെന്നതാണ് ക്ളീൻ കേരള കമ്ബനിയുടെ നിലപാട്. പ്ളാസ്റ്റിക് കുപ്പികള്‍ റീസൈക്ളിംഗ് ചെയ്യുന്ന ഫാക്ടറികള്‍ കോയമ്ബത്തൂരിലും ആന്ധ്രയിലുമാണ് പ്രധാനമായുള്ളത്. അവിടങ്ങളില്‍ എത്തിക്കണമെങ്കില്‍ കടത്തുകൂലിയായി നല്ലൊരു തുക ചെലവാകും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ബെവ്കോ ഉടമസ്ഥതയിലുള്ള തിരുവല്ല ട്രാവൻകൂർ ഷുഗേഴ്സിലും പാലക്കാട് ചിറ്റൂർ മലബാർ ഡിസ്റ്റിലറീസിലും ഉപയോഗമില്ലാതെ കിടക്കുന്ന സ്ഥലത്ത് പ്ലാസ്റ്റിക് കുപ്പികളുടെ റീസൈക്ലിംഗ് ഫാക്ടറി സ്വന്തമായി സ്ഥാപിക്കുന്നത് നേരത്തെ പരിഗണിച്ചിരുന്നെങ്കിലും ലാഭകരമാവില്ലെന്നാണ് കണ്ടെത്തല്‍.
തിരികെ എടുക്കുന്നവയ്ക്ക് വില നല്‍കിയേക്കും
ഉപഭോക്താക്കള്‍ തിരികെ എത്തിക്കുന്ന ഒഴിഞ്ഞ കുപ്പിക്ക് ചെറിയ വില നല്‍കാൻ നേരത്തെ ആലോചിച്ചിരുന്നു. അത് സാമ്ബത്തിക ബാദ്ധ്യത വരുത്തുമെന്നതാണ് ബെവ്കോ നിലപാട്. എങ്കിലും ഇപ്പോള്‍ ഇക്കാര്യവും പരിഗണിക്കുന്നുണ്ട്.
284 ബെവ്കോ ചില്ലറ
വില്പന ശാലകള്‍
4.5- 5 കോടി പ്രതിമാസം പ്ളാസ്റ്റിക് കുപ്പികളില്‍ വില്‍ക്കുന്ന മദ്യം
”കുപ്പികള്‍ ശേഖരിക്കാനും റീസൈക്ളിംഗ് കേന്ദ്രങ്ങളിലേക്ക് മാറ്റാനുമുള്ള പദ്ധതി തയ്യാറാക്കി വരികയാണ്. ക്ളീൻ കേരള കമ്ബനിയുമായി വീണ്ടും ചർച്ച നടത്തും – ഹർഷിത അട്ടല്ലൂരി,സി.എം.ഡി, ബെവ്കോ