
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിൽ പുതിയ വാഹനങ്ങൾ വാങ്ങുന്നത് വൈകിയതോടെ ഹൈക്കോടതി ഉപേക്ഷിച്ച പഴയ വാഹനങ്ങൾ സ്വന്തമാക്കി ടൂറിസം വകുപ്പ്.
ജൂണിൽ ഹൈക്കോടതി ജഡ്ജിമാർക്ക് പുതിയ വാഹനങ്ങൾ വാങ്ങാൻ സർക്കാർ ഒൻപതുകോടി രൂപ അനുവദിച്ചിരുന്നു. ഇതോടെ ഹൈക്കോടതി ജഡ്ജിമാർ ഒഴിവാക്കിയ അഞ്ചുവർഷം പഴക്കമുള്ള 20 ഇന്നോവ ക്രിസ്റ്റകളാണ് വിനോദസഞ്ചാരവകുപ്പിന് കൈമാറിയത്.
സ്ഥിരമായി തകരാറിലാകുന്ന കാറുകൾ വിവിഐപി അകമ്പടിക്ക് ഉപയോഗിക്കരുതെന്ന് കേന്ദ്ര സുരക്ഷാ ഏജൻസികൾ വിലക്കിയിരുന്നു. എന്നാൽ പകരം ടാക്‌സി വാഹനങ്ങൾ ഏർപ്പെടുത്തിയതിനെയും സുരക്ഷാകാരണങ്ങളാൽ കേന്ദ്ര ഏജൻസികൾ എതിർത്തു. വിവിഐപി അകമ്പടിക്കും സർക്കാർ അതിഥികൾക്കും വാഹനങ്ങളില്ലാതെവന്നതോടെയാണ് തീരുമാനം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിനിടെ, കിട്ടിയ പഴയ വാഹനങ്ങളും ടൂറിസംവകുപ്പിന് നഷ്ടമാകുന്ന സ്ഥിതിയാണ്. സർക്കാർ അനുമതിയില്ലാതെ ടൂറിസം വകുപ്പിലെ വാഹനങ്ങൾ കൈമാറരുതെന്നാണ് വ്യവസ്ഥയെങ്കിലും ഇത് മറികടന്ന് വാഹനങ്ങൾ വീതംവെച്ചെടുക്കാനുള്ള നീക്കത്തിലാണ് ഉന്നതോദ്യോഗസ്ഥർ.
ഹൈക്കോടതിയിൽ നിന്നെത്തിയ ഒരു കാർ ഉടമസ്ഥാവകാശം മാറുന്നതിനുമുൻപേ ഒരു വകുപ്പുസെക്രട്ടറി സ്വന്തമാക്കിയിരുന്നു. സെക്രട്ടറി ഉപയോഗിച്ച പഴഞ്ചൻ വാഹനം തിരികെ നൽകി. 20 പുതിയ വാഹനങ്ങൾ വാങ്ങാനുള്ള ശുപാർശ ധനവകുപ്പ് അംഗീകരിച്ചെങ്കിലും വെളിച്ചം കണ്ടിട്ടില്ല. മന്ത്രിമാർക്കുപോലും നല്ല വാഹനങ്ങൾ നൽകാനില്ലാത്ത സ്ഥിതിയിലാണ് ടൂറിസം വകുപ്പ്.



