ലാറ്ററല്‍ എന്‍ട്രി നിയമനത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്മാറി; 45 ഉദ്യോഗസ്ഥരെ ലാറ്ററല്‍ എന്‍ട്രി വഴി നിയമിക്കാന്‍ പ്രസിദ്ധീകരിച്ച പരസ്യം പിന്‍വലിക്കാന്‍ യു.പി.എസ്.സിയ്ക്ക് കേന്ദ്ര നിർദേശം

Spread the love

ന്യൂഡൽഹി: ലാറ്ററല്‍ എന്‍ട്രി നിയമനത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്മാറി. 45 തസ്തികളിലേക്കുള്ള ലാറ്ററല്‍ എന്‍ട്രി റദ്ദാക്കാന്‍ ഉത്തരവിട്ടു. സിപിഐഎം ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് ഉത്തരവ്.

എന്‍ഡിഎ ഘടകകക്ഷികളും ലാറ്ററല്‍ എന്‍ട്രിക്കെതിരെ രംഗത്ത് വന്നിരുന്നു. സ്വകാര്യമേഖലയില്‍നിന്ന് 45 ഉദ്യോഗസ്ഥരെ ലാറ്ററല്‍ എന്‍ട്രി വഴി നിയമിക്കാന്‍ പ്രസിദ്ധീകരിച്ച പരസ്യം പിന്‍വലിക്കാന്‍ യു.പി.എസ്.സിയോട് കേന്ദ്രം ആവശ്യപ്പെട്ടു.

കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് യു.പി.എസ്.സി. അധ്യക്ഷന് ഇക്കാര്യം ചൂണ്ടിക്കാട്ടി കത്ത് നല്‍കി. സര്‍ക്കാരിന്റെ നീക്കത്തിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. സംവരണം അട്ടിമറിക്കാനാണ് സര്‍ക്കാര്‍ നീക്കുമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ വിമര്‍ശനം. സഖ്യകക്ഷിമന്ത്രിയായ ചിരാഗ് പസ്വാനും നീക്കത്തില്‍ ആശങ്ക രേഖപ്പെടുത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പത്ത് ജോയിന്റ് സെക്രട്ടറിമാര്‍, 35 ഡയറക്ടര്‍മാര്‍ അല്ലെങ്കില്‍ ഡെപ്യൂട്ടി സെക്രട്ടറിമാര്‍ എന്നിവരെ സ്വകാര്യ മേഖലകളില്‍ നിന്ന് നിയമിക്കാനായിരുന്നു കേന്ദ്ര തീരുമാനം. ഒന്നര ലക്ഷം മുതല്‍ 2.7 വരേയാണ് ശമ്പളം. ആഭ്യന്തരം, ധനകാര്യം, ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐ.ടി. സ്റ്റീല്‍ മന്ത്രാലയം തുടങ്ങിയ വകുപ്പുകളിലേക്കാണ് ജോയിന്റ് സെക്രട്ടറിമാരെ ക്ഷണിച്ചിരുന്നത്.

ആഭ്യന്തരം, വിദ്യാഭ്യാസം, ഐ.ടി, കോര്‍പ്പറേറ്റ് അഫയേഴ്‌സ്, വിദേശകാര്യം, സ്റ്റീല്‍, ധനകാര്യം തുടങ്ങിയ വകുപ്പുകളിലേക്കായിരുന്നു 35 ഡയറക്ടര്‍മാര്‍ അല്ലെങ്കില്‍ ഡെപ്യൂട്ടി സെക്രട്ടറിമാരുടെ നിയമനം.