![അത്യാസന്ന നിലയിൽ എത്തിയ യുവതിയെ തിരിഞ്ഞ് നോക്കാതെ ഡോക്ടർമാർ ;ചോദ്യം ചെയ്ത പിതാവിനോട് ഇതു മെഡിക്കല്‍ കോളേജ് ആണെന്നും ഇവിടെ ചില ചിട്ടകള്‍ ഉണ്ടെന്നും മറുപടി ;മുപ്പതുകാരിയായ മകളുടെ മരണം ഡോക്ടര്‍മാരുടെ അനാസ്ഥമൂലമെന്ന് പിതാവ്;കോട്ടയം മെഡിക്കൽ കോളേജിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഉപ്പുതറ സ്വദേശി അത്യാസന്ന നിലയിൽ എത്തിയ യുവതിയെ തിരിഞ്ഞ് നോക്കാതെ ഡോക്ടർമാർ ;ചോദ്യം ചെയ്ത പിതാവിനോട് ഇതു മെഡിക്കല്‍ കോളേജ് ആണെന്നും ഇവിടെ ചില ചിട്ടകള്‍ ഉണ്ടെന്നും മറുപടി ;മുപ്പതുകാരിയായ മകളുടെ മരണം ഡോക്ടര്‍മാരുടെ അനാസ്ഥമൂലമെന്ന് പിതാവ്;കോട്ടയം മെഡിക്കൽ കോളേജിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഉപ്പുതറ സ്വദേശി](https://i0.wp.com/thirdeyenewslive.com/storage/2022/07/gvt.jpg?fit=800%2C457&ssl=1)
അത്യാസന്ന നിലയിൽ എത്തിയ യുവതിയെ തിരിഞ്ഞ് നോക്കാതെ ഡോക്ടർമാർ ;ചോദ്യം ചെയ്ത പിതാവിനോട് ഇതു മെഡിക്കല്‍ കോളേജ് ആണെന്നും ഇവിടെ ചില ചിട്ടകള്‍ ഉണ്ടെന്നും മറുപടി ;മുപ്പതുകാരിയായ മകളുടെ മരണം ഡോക്ടര്‍മാരുടെ അനാസ്ഥമൂലമെന്ന് പിതാവ്;കോട്ടയം മെഡിക്കൽ കോളേജിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഉപ്പുതറ സ്വദേശി
സ്വന്തം ലേഖിക
ഉപ്പുതറ: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടര്‍മാരുടെ അനാസ്ഥമൂലം മകള്‍ മരിച്ചതായി പിതാവ് ആരോപിച്ചു. ഏലപ്പാറ ചിന്നാര്‍ സിദ്ധന് വീട്ടില്‍ ലിഷ(30)യുടെ മരണവുമായി ബന്ധപ്പെട്ടാണ് പിതാവ് രാമര്‍ പരാതി ഉന്നയിച്ചിരിക്കുന്നത്. കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് രാമറിന്റെ മകള്‍ ലിഷക്ക് തലവേദനയുണ്ടായത്.
തലവേദനയെത്തുടര്‍ന്ന് തലചുറ്റി വീണ ഇവരെ ഉടന്‍തന്നെ ഏലപ്പാറയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് പീരുമേട് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. രണ്ടിടത്തും യുവതിക്ക് അപസ്മാരമാണെന്നാണ് പറഞ്ഞത്. സ്കാനിംഗ് എടുക്കണമെന്നും അതിനായി ഉടന്‍ മെഡിക്കല്‍ കോളജില്‍ കൊണ്ടുപോകണമെന്നറിയിച്ചതനുസരിച്ച് 108 ആംബുലന്‍സില്‍ ആശുപത്രി ജീവനക്കാരനെ കൂട്ടി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് അയക്കുകയും ചെയ്തതായി രാമര്‍ പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉച്ചകഴിഞ്ഞ് 1.45ന് അത്യാസന്ന നിലയില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ച രോഗിയെ ഡോക്ടര്‍ നോക്കാന്‍ കൂട്ടാക്കിയില്ല. വിവിധ സെക്ഷനുകളിലേക്ക് മാറ്റി വിടുകയായിരുന്നു. 120-ാം നന്പര് കാഷ്വാലിറ്റിയിലെത്തിയപ്പോഴേക്കും ലിഷ തളര്‍ന്നിരുന്നു. എന്നിട്ടും ഡോക്ടര്‍ ചികിത്സ നല്കാന് തയാറായില്ല. രോഗിയുടെ അവസ്ഥ പറഞ്ഞിട്ടും രോഗിയെ നോക്കാന്‍ അവിടെ ഉണ്ടായിരുന്ന വനിതാ ഡോക്ടര്‍ തയാറായില്ല. അവിടെ ചികിത്സയ്ക്ക് ഉണ്ടായിരുന്ന മറ്റ് രോഗികള്‍കൂടി ഡോക്ടറെ നിര്‍ബന്ധിച്ചപ്പോള്‍ ഇതു മെഡിക്കല്‍ കോളജാണെന്നും ഇവിടെ ചില ചിട്ടകള്‍ ഉണ്ടന്നും പറഞ്ഞു. 1.45-ന് എത്തിയ രോഗിയെ പരിശോധിച്ചത് 3.30നാണ്. തുടര്‍ന്ന് സ്കാനിംഗിനു കുറിച്ചു.
സ്കാനിംഗ് സെന്ററിലും അത്യാഹിത പരിഗണന ലഭിച്ചില്ല. 4.30ന് സ്കാനിംഗ് റിപ്പോര്‍ട്ടുമായി തിരിച്ചെത്തിയപ്പോഴും ഡോക്ടര്‍ അവഗണിച്ചു. രോഗിയുടെ ഒപ്പമുണ്ടായിരുന്നവരും അവിടെ ഉണ്ടായിരുന്ന രോഗികളുമെല്ലാം നിര്‍ബന്ധിച്ചപ്പോള്‍ അത്യാവശ്യമുള്ളവര്‍ സ്വകാര്യ ആശുപത്രിയില്‍ പോകാന്‍ ഡോക്ടര്‍ പറഞ്ഞു. ഉടന്‍തന്നെ രോഗിയുമായി സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിയപ്പോള്‍ രോഗി മരിച്ചിട്ട് അര മണിക്കൂര്‍ കഴിഞ്ഞിരുന്നതായി ഡോക്ടര്‍ അറിയിച്ചതായും ലിഷയുടെ പിതാവ് രാമര്‍ പറഞ്ഞു.
മെഡിക്കല്‍ കോളജില്‍ എത്തിച്ചയുടന്‍ ചികിത്സ നല്കിയിരുന്നെങ്കില് മകളുടെ ജീവന് രക്ഷിക്കാന്‍ കഴിയുമായിരുന്നെന്നും വീഴ്ച വരുത്തിയ ഡോക്ടര്‍ക്കും ജീവനക്കാര്‍ക്കുമെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടും ആരോഗ്യമന്ത്രിക്കും മുഖ്യമന്ത്രിക്കും രാമര്‍ പരാതി അയച്ചു. മരിച്ച് ലിഷയ്ക്ക് മൂന്നു വയസുള്ള കുട്ടിയുണ്ട്. ചിന്നാര്‍ സ്വദേശി സൂരജ് കെ. സുധാകരനാണ് ഭര്‍ത്താവ്.