തലസ്ഥാനത്ത് നാല് നിയന്ത്രിത മേഖലകൾ കൂടി: അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുതെന്ന് ജില്ലാ കളക്ടറുടെ നിർദേശം; സൊമാറ്റൊ ഡെലിവറി ബോയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത് ആശങ്ക ഉയർത്തുന്നു
സ്വന്തം ലേഖകൻ
തിരുവന്തപുരം: ഉറവിടമറിയാത്ത രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ തലസ്ഥാന നഗരിയിൽ കർശന നിയന്ത്രണങ്ങൾ. തിരുവനന്തപുരം ജില്ലയിൽ നാല് നിയന്ത്രിത മേഖലകൾ കൂടി പ്രഖ്യാപിച്ചു. വെള്ളനാട് ഗ്രാമ പഞ്ചായത്തിലെ വെള്ളനാട് ടൗൺ, കണ്ണമ്പള്ളി, പാളയം മാർക്കറ്റിനടുത്തുള്ള വ്യാപാര മേഖലകൾ എന്നിവയാണ് നിയന്ത്രിത മേഖലകളായി പ്രഖ്യാപിച്ചിരിക്കുന്നത്. അത്യവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുതെന്ന് ജില്ലാ കളക്ടർ ജനങ്ങൾക്ക് നിർദേശം നൽകി.
തലസ്ഥാനത്ത് നിയന്ത്രണങ്ങളും ജാഗ്രതയും ശക്തമാക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത കൊവിഡ് രോഗികളുടെ എണ്ണം 26 ആയി. സൊമാറ്റോ ഡെലിവറി ബോയിക്ക് രോഗം സ്ഥിരീകരിച്ചതോടെ കണ്ടെയ്ൻമെന്റ് മേഖലകളിൽ ഭക്ഷണ വിതരണം തടസ്സപ്പെട്ടിരിക്കുകയാണ്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 4 പേർക്ക് സമ്പർക്കം വഴിയാണ് രോഗം പകർന്നത്. ഇവരുടെ രോഗ ഉറവിടം ഇതുവരെ വ്യക്തമല്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കുന്നത്തികാൽ സ്വദേശിയായ സൊമാറ്റോ ജീവനക്കാരനാണ് കൊവിഡ് സ്ഥിരാകരിച്ചത്. പാളയം മത്സ്യ മാർക്കറ്റിന് പിന്നിലെ ലോഡ്ജിലായിരുന്നു ഇയാൾ താമസിച്ചിരുന്നത്. നഗരത്തിലെ പല പ്രധാന ഹോട്ടലുകളിൽ നിന്നും വിവിധയിടങ്ങളിലേക്ക് ഇയാൾ ഭക്ഷണം വിതരണം ചെയ്തിട്ടുണ്ട്. ബുധനാഴ്ചയാണ് ഇയാൾക്ക് രോഗ ലക്ഷണങ്ങൾ കണ്ട് തുടങ്ങിയത്. ക്വാറന്റൈനിൽ കഴിയുന്നവരുടെ വീടുകളിൽ ഭക്ഷണം വിതരണം ചെയ്തത് വഴിയാകം എന്നാണ് നിഗമനം.