
തിരുവനന്തപുരം: നടൻ മർദിച്ചെന്ന പരാതിക്ക് പിന്നാലെ, മുൻ മാനേജർ വിപിൻ കുമാറിനെതിരെ ഉണ്ണി മുകുന്ദൻ പരാതി നല്‍കി. നീതി തേടി ഡി.ജി.പിക്കും എ.ഡി.ജി.പിക്കും പരാതി നല്‍കിയതായി നടൻ ഉണ്ണി മുകുന്ദൻ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലാണ് ഉണ്ണി മുകുന്ദൻ ഇക്കാര്യം വ്യക്തമാക്കിയത്.
നീതി തേടി ബഹുമാനപ്പെട്ട ഡി.ജി.പിക്കും എ.ഡി.ജി.പിക്കും ഔദ്യോഗിക പരാതി സമർപ്പിച്ചിട്ടുണ്ട്. യാത്രയുടെ അവസാനം സത്യം വിജയിക്കും എന്നാണ് ഉണ്ണി മുകുന്ദൻ ഫേസ്‌ബുക്കില്‍ കുറിച്ചത്.
നേരത്തെ തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതിയാണെന്ന് ഉണ്ണി മുകുന്ദൻ മുൻകൂർ ജാമ്യ ഹർജിയില്‍ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസമാണ് ഉണ്ണി മുകുന്ദനെതിരെ വിപിൻ കുമാർ പരാതി നല്‍കിയത്. ഇയാളുടെ വിശദമായ മൊഴിയെടുത്ത ശേഷമാണ് പൊലീസ് നടനെതിരെ കേസെടുത്തത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ കുറേ വർഷങ്ങളായി ഉണ്ണി മുകുന്ദനൊപ്പം പ്രവർത്തിച്ചു വരികയാണ് പരാതിക്കാരൻ. നരിവേട്ട സിനിമയെ പ്രശംസിച്ച് പോസ്റ്റിട്ടതിനാലാണ് തന്നെ മർദ്ദിച്ചതെന്നാണ് വിപിൻ കുമാർ ഇൻഫോപാർക്ക് പൊലീസില്‍ നല്‍കിയ പരാതിയില്‍ ഉണ്ടായിരുന്നത്.
നടൻ വധഭീഷണി മുഴക്കിയെന്നും മാനേജരുടെ കരണത്തടിച്ചുവെന്നുമാണ് എഫ്‌ഐആറില്‍ പറയുന്നത്. എന്നാല്‍ താൻ വിപിനെ തല്ലിയിട്ടില്ലെന്നും കണ്ണട പൊട്ടിച്ചെന്ന് പറയുന്നത് ശരിയാണെന്നും ഉണ്ണി മുകുന്ദൻ പ്രതികരിച്ചിരുന്നു.