
സ്വന്തം ലേഖകൻ
കോട്ടയം: സർവകലാശാലയുടെ കീഴിലായിരുന്ന ഏതാനും കോഴ്സുകൾ എ ഐ സിടി ഇ യുടെ കീഴിലാക്കിയത് കോളജുകളുടെ പ്രവർത്തനം വലിയ പ്രതിസന്ധിയിലാക്കുമെന്ന് ഏറ്റുമാനൂരപ്പൻ കോളജ് പ്രിൻസിപ്പൽ ഹേമന്ത്കുമാർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ബി സി എ, ബി ബി എ,ബി എം എസ് എന്നീ ബിരുദ കോഴ്സുകൾ 2024-25 അദ്ധ്യയന വർഷം മുതൽ എഐസിടിഇയുടെ കീഴിലാവും എന്നാണ് സംസ്ഥാനത്തെ കോളജുകൾക്ക് നൽകിയ ഉത്തരവിൽ വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ 20 വർഷമായി സർവകലാശാലയുടെ കീഴിലായിരുന്ന കോഴ്സുകൾ വേണ്ടത്ര ചർച്ച നടത്താതെയും മാറ്റത്തിന് ഉചിതമായ സമയം നല്കാതെയും ഒരു ഉത്തരവിന്റെ ബലത്തിൽ നടപ്പാക്കുന്നത് ശരിയായ നടപടിയല്ലന്ന് ഇദ്ദേഹം ചൂണ്ടിക്കാട്ടി.
മറ്റൊരു പ്രശ്നം വൻതോതിൽ അദ്ധ്യാപകരുടെ ജോലി പോകാനിടയാക്കും എന്നതാണ്. ഇപ്പോൾ ബിസിഎക്ക് പഠിപ്പിക്കുന്ന അദ്ധ്യാപകരിൽ ബഹുഭൂരിപക്ഷവുംഎംഎസ് ബി കംപ്യൂട്ടർ സയൻസ് പഠിച്ചവർ ആണ്. എന്നാൽ ഇവർക്ക് എ ഐ സി ടി ഇയുടെ കീഴിലാകുന്ന ബിസി എക്ക് പഠിപ്പിക്കാൻ കഴിയില്ല. അതിന് എം സി എ വേണം. ഇത് അനേകം അദ്ധ്യാപകരുടെ ജോലി നഷ്ടപ്പെടാൻ ഇടയാക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ മൂന്നു ദശകങ്ങളിലായി കോളജുകളിൽ നിന്ന് ഏറ്റവുമധികം ജോലി ലഭിച്ചിട്ടുള്ളത് ബി സി എ പഠിച്ച കുട്ടികൾക്കാണ്. കുറഞ്ഞ ചെലവിൽ ഇതു പഠിക്കാനുള്ള സൗകര്യം കോളജുകളിൽ ഉണ്ടായിരുന്നു. എന്നാൽ എഐസിടി ഇ യുടെ കീഴിലാക്കുമ്പോൾ ട്യൂഷൻ ഫീസ് ഇരട്ടിയെങ്കിലും ആകും. ഇത് പാവപ്പെട്ട കുട്ടികൾക്ക് താങ്ങാനാകില്ല. 20,000 രൂപയായിരുന്ന ഫീസ് 50, 000 രുപ യെങ്കിലുമായി ഉയരാനാണ് സാധ്യത.
കോഴ്സ് മാറ്റിക്കൊണ്ടുള്ള ഉത്തരവിനെതിരേ പ്രതിഷേധം ഉയർത്തേണ്ട സർവകലാശാല പ്രതികരിക്കുന്നില്ല. പകരം കോളജുകൾക്ക് സ്വയം നിയമ നടപടി സ്വീകരിക്കാവുന്നതാണന്ന് സർവകലാശാല പറയുന്നു. ഈ സാഹചര്യത്തിൽ കോളജുകൾ നിയമപരമായി നേരിടുമെന്ന് പ്രിൻസിപ്പൽ വ്യക്തമാക്കി. ചേർപ്പുങ്കൽ ബിഷപ് വയലിൽ ഹോളിക്രോസ് കോളജ് പ്രിൻസിപ്പൽ ഫാ.ബേബി സെബാസ്റ്റ്യനും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു