
തിരുവനന്തപുരം: കേന്ദ്ര ബജറ്റിൽ സംസ്ഥാനത്തോടുള്ള കടുത്ത അവഗണനക്കെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രതിഷേധം പ്രഖ്യാപിച്ചു. ഫെബ്രുവരി 3-ാം തീയതി സംസ്ഥാനമൊട്ടാകെ കരിദിനമായി ആചരിക്കാനും എല്ലാ ബൂത്തുകളിലും കരിങ്കൊടി ഉയർത്തി പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കാനും പാർട്ടി ആഹ്വാനം ചെയ്തു.
ഇന്ത്യയുടെ ഭൂപടത്തിൽ തന്നെ കേരളം ഇല്ലെന്ന രീതിയിലാണ് കേന്ദ്ര ബജറ്റ് അവതരിപ്പിച്ചതെന്ന് സെക്രട്ടറിയേറ്റ് ആരോപിച്ചു. ബജറ്റിന് മുൻപ് കേന്ദ്ര ധനമന്ത്രിയുമായി നടത്തിയ ചർച്ചയിൽ കേരളം മുന്നോട്ടുവച്ച 29 ആവശ്യങ്ങളിൽ ഒന്നുപോലും പരിഗണിച്ചിട്ടില്ലെന്നും നേതാക്കൾ പറഞ്ഞു. സംസ്ഥാനത്തിന്റെ ദീർഘകാല വികസന ആവശ്യങ്ങൾ മുഴുവൻ അവഗണിക്കപ്പെട്ടുവെന്നും വിമർശനം ഉയർന്നു.
കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ എയിംസ് പ്രഖ്യാപിക്കാത്തതും റെയിൽവേ വികസനത്തിനായി പ്രഖ്യാപിച്ച ഏഴ് അതിവേഗ ഇടനാഴികളിൽ സംസ്ഥാനത്തെ ഉൾപ്പെടുത്താത്തതും നിരാശാജനകമാണെന്ന് പാർട്ടി വ്യക്തമാക്കി. കൂടാതെ വിഴിഞ്ഞം തുറമുഖം വികസനത്തിനുള്ള പ്രത്യേക പാക്കേജും ബജറ്റിൽ അനുവദിച്ചിട്ടില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആയുർവേദ രംഗത്ത് മുൻപന്തിയിൽ നിൽക്കുന്ന കേരളത്തിന് ആയുർവേദ എയിംസ് അനുവദിക്കാത്തതും ഉൾനാടൻ ജലഗതാഗത പദ്ധതികളിൽ സംസ്ഥാനത്തെ ഒഴിവാക്കിയതും കേന്ദ്രത്തിന്റെ അവഗണന വ്യക്തമാക്കുന്നതാണെന്നും സെക്രട്ടറിയേറ്റ് ചൂണ്ടിക്കാട്ടി.



