
ഡല്‍ഹി: റാഗിങ് തടയുന്നത് സംബന്ധിച്ച ചട്ടങ്ങള്‍ പാലിക്കാത്തതിന് രാജ്യത്തെ 89 ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് യുജിസി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.
പട്ടികയില്‍ കേരളത്തിലെ അഞ്ച് സ്ഥാപനങ്ങളും ഉണ്ട്. പാലക്കാട് ഐഐടിയും കലാമണ്ഡലവുമുള്‍പ്പെടെയുള്ള സ്ഥാപനങ്ങളാണ് പട്ടികയിലുള്ളത്. രാജ്യത്തെ മൂന്ന് ഐഐഎമ്മുകളും നാല് ഐഐടികള്‍ക്കും നോട്ടീസ് ലഭിച്ചിട്ടുണ്ട്.
ലഭിച്ച സ്ഥാപനങ്ങള്‍ മുപ്പതുദിവസത്തിനകം ചട്ടങ്ങള്‍ പാലിച്ചില്ലെങ്കില്‍ സ്ഥാപനങ്ങളുടെ അംഗീകാരവും ഫണ്ടും പിൻവലിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളുണ്ടാകുമെന്ന് യുജിസി വ്യക്തമാക്കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും യുജിസിയുടെ 2009-ലെ റാഗിങ് വിരുദ്ധ ചട്ടങ്ങള്‍ പാലിച്ചിരിക്കണം. ഓരോ അക്കാദമികവർഷത്തിലും പ്രവേശനസമയത്ത് വിദ്യാർഥികളും രക്ഷിതാക്കളും റാഗിങ് വിരുദ്ധ സമ്മതപത്രം സമർപ്പിക്കണമെന്ന് ഇതില്‍ പറയുന്നു.
സ്ഥാപനങ്ങളും ഇത് നല്‍കേണ്ടതാണ്. ഇതില്‍ ഗുരുതര വീഴ്ച വരുത്തിയെന്നും യുജിസി കണ്ടെത്തി.
തിരുവനന്തപുരത്തെ എ.പി.ജെ. അബ്ദുള്‍ കലാം സാങ്കേതിക സർവകലാശാല, മലപ്പുറത്തെ തുഞ്ചത്ത് എഴുത്തച്ഛൻ മലയാളം സർവകലാശാല, കൊല്ലത്തെ ശ്രീനാരായണഗുരു ഓപ്പണ്‍ സർവകലാശാല എന്നിവയാണ് നോട്ടീസ് ലഭിച്ച കേരളത്തിലെ മറ്റുസ്ഥാപനങ്ങള്‍.
പാലക്കാടിന് പുറമേ ബോംബെ, ഖരഗ്പുർ, ഹൈദരാബാദ് ഐഐടികള്‍ക്കും ബോംബെ, റോഹ്ത്തക്, തിരുച്ചിറപ്പള്ളി ഐഐഎമ്മുകള്‍ക്കുമാണ് നോട്ടീസ് ലഭിച്ചത്.