
ഇടുക്കി: ഇടുക്കി ഉടുമ്പൻചോലയില്‍ പിതാവിനെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തില്‍ ഇറങ്ങി ഒളിവില്‍ പോയ പ്രതിയെ പത്തു വർഷത്തിനുശേഷം പിടികൂടി.
പാറത്തോട് ശിങ്കാരികണ്ടം സ്വദേശി ആനന്ദ് രാജിനെയാണ് ഉടുമ്പൻചോല പൊലീസ് പിടികൂടിയത്. 2018ല്‍ സ്ത്രീയെ ബലാത്സംഗം ചെയ്ത കേസിലും ഇയാള്‍ പ്രതിയാണ്.
2015 ലാണ് സംഭവം. പിതാവായ കറുപ്പയ്യയെ ആനന്ദ് രാജ് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കേസില്‍ ജയിലിലായ ആനന്ദ് രാജിന് തൊടുപുഴ കോടതി പിന്നീട് ജാമ്യം അനുവദിച്ചു. ജാമ്യത്തില്‍ ഇറങ്ങിയ ഇയാള്‍ തമിഴ്നാട്ടിലേക്ക് കടന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇടയ്ക്കിടെ നാട്ടിലെത്തുന്ന പ്രതി കുറ്റകൃത്യങ്ങള്‍ നടത്തിയ ശേഷം വീണ്ടും തമിഴ്നാട്ടിലേക്ക് കടക്കും. 2018 ല്‍ സ്ത്രീയെ ബലാത്സംഗം ചെയ്ത ശേഷവും ഇയാള്‍ തമിഴ്നാട്ടിലേക്ക് മുങ്ങി.
നെടുങ്കണ്ടം, ശാന്തൻപാറ, ഉടുമ്പൻചോല, രാജാക്കാട് എന്നീ പൊലീസ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസുകള്‍ ഉണ്ട്. പൊലീസ് അന്വേഷിച്ച് ചെല്ലുമ്പോള്‍ സ്ഥലത്തുനിന്നും മുങ്ങുകയാണ് പതിവ്. ഫെബ്രുവരിയില്‍ പാറത്തോട്ടില്‍ എത്തിയ പ്രതി അയല്‍വാസിയായ ഈശ്വരനെ വീട്ടില്‍ കയറി കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു.
ഉടുമ്പൻചോല പൊലീസ് ഈ കേസില്‍ അന്വേഷണം നടത്തുന്നതിനിടെ കഴിഞ്ഞദിവസം മധുരയ്ക്ക് സമീപം പ്രതി ഉണ്ടെന്നറിഞ്ഞ് സ്ഥലത്തെത്തി പിടികൂടുകയായിരുന്നു. മധുര കല്ലുവെട്ടിയില്‍ നിന്നാണ് ആനന്ദ് രാജ് പിടിയിലായത്. പ്രതിയെ പാറത്തോട്ടില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. അയല്‍വാസിയെ കുത്താൻ ഉപയോഗിച്ച കത്തി ആനന്ദ് രാജിന്റെ വീടിന് പിൻഭാഗത്ത് നിന്നും കണ്ടെടുത്തു.