
കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിൽ 941 ഗ്രാമപഞ്ചായത്തുകളില്‍ 504-ലും ഭരണം പിടിക്കാന്‍ യുഡിഎഫിന് സാധിച്ചു. 2020-ല്‍ എല്‍ഡിഎഫ് 580 പഞ്ചായത്തുകളിലാണ് ഭരണംനേടിയത്. 2020-ല്‍ ലഭിച്ച 341 പഞ്ചായത്തുകളില്‍ നിന്നാണ് ഈ നിലയിലേക്കുള്ള മുന്നണിയുടെ കുതിപ്പ് എന്നത് എടുത്തുപറയേണ്ടതാണ്.
തെക്കന്‍ ജില്ലകളിലാണ് യുഡിഎഫ് കൂടുതല്‍ നേട്ടമുണ്ടാക്കിയത്. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം തുടങ്ങിയ തെക്കന്‍ ജില്ലകളില്‍ നിരവധി പഞ്ചായത്തുകള്‍ എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫ് പിടിച്ചെടുത്തിട്ടുണ്ട്.
പത്തനംതിട്ടയില്‍ 53-ല്‍ 34 പഞ്ചായത്തുകളും യുഡിഎഫിനൊപ്പമാണ്. 26 പഞ്ചായത്തുകള്‍ എല്‍ഡിഎഫിന് നഷ്ടമായി. ബിജെപി മുന്നേറ്റം നാല് പഞ്ചായത്തുകളിലും മുന്നേറി. ഇടുക്കിയില്‍ എല്‍ഡിഎഫിന്റെ 16 പഞ്ചായത്തുകള്‍ യുഡിഎഫ് പിടിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കാസര്‍കോട് ജില്ലകളില്‍ ഗ്രാമപഞ്ചായത്ത് തലത്തില്‍ യുഡിഎഫ് കൂടുതല്‍ പഞ്ചായത്തുകള്‍ വിജയിച്ചപ്പോള്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശ്ശൂര്‍, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ എല്‍ഡിഎഫ് കൂടുതല്‍ പഞ്ചായത്തുകളില്‍ വിജയിച്ചു.
ഇതില്‍ മലപ്പുറത്ത് 94 പഞ്ചായത്തുകളില്‍ 87 ഇടത്തും യുഡിഎഫ് വിജയിച്ചു. കണ്ണൂര് 71 പഞ്ചായത്തുകളില്‍ 48 എണ്ണം നേടിയതാണ് എല്‍എഡിഎഫിന്റെ മികച്ച വിജയം.
വിവിധ ഗ്രാമപഞ്ചായത്തുകളിലായി ആകെ 17337 വാര്‍ഡുകളുള്ളതില്‍ 8020 ഇടത്താണ് യുഡിഎഫ് സ്ഥാനാര്‍ഥികള്‍ വിജയിച്ചിരിക്കുന്നത്.
എല്‍ഡിഎഫ് 6570 വാര്‍ഡുകളിലും എന്‍ഡിഎ 1447 വാര്‍ഡുകളിലുമാണ് വിജയിച്ചത്. മറ്റുള്ളവര്‍ 1299 വാര്‍ഡുകളിലും വിജയിച്ചു. 382 ഇടങ്ങളില്‍ യുഡിഎഫിന് ഒറ്റയ്ക്ക് ഭരണം ലഭിക്കും. എല്‍ഡിഎഫിന് 239 ഇടങ്ങളിലും എന്‍ഡിഎയ്ക്ക് ആറിടത്തും ഭൂരിപക്ഷമുണ്ട്.
2010-ല്‍ യുഡിഎഫ് 565 പഞ്ചായത്തുകള്‍ പിടിച്ചതാണ് ഇതിനു മുന്‍പുള്ള ഏറ്റവും മികച്ച വിജയം. അന്ന് എല്‍ഡിഎഫിന് 348 പഞ്ചായത്തുകളാണ് ലഭിച്ചത്. 2010-ലേതിന് ഒപ്പമെത്തിയില്ലെങ്കിലും പഞ്ചായത്തുകളില്‍ അതിനോടടുത്ത പ്രകടനം കാഴ്ചവെക്കാന്‍ യുഡിഎഫിന് സാധിച്ചിട്ടുണ്ട്.
2020-ല്‍ 12 പഞ്ചായത്തുകളില്‍ ഭരണം പിടിച്ച എന്‍ഡിഎയ്ക്ക് ഇത്തവണ അത് ഇരട്ടിയിലേറെയാക്കി ഉയര്‍ത്താനായി.
26 പഞ്ചായത്തുകളിലാണ് എന്‍ഡിഎ മുന്നിലെത്തിയിരിക്കുന്നത്. തിരുവനന്തപുരത്ത് ആറും ആലപ്പുഴയില്‍ അഞ്ചും പത്തനംതിട്ടയില്‍ നാലും പഞ്ചായത്തുകള്‍ എന്‍ഡിഎ നേടി



