
നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂർത്തിയായതിന് പിന്നാലെ മുഖ്യമന്ത്രി ചർച്ച ഒഴിവാക്കണമെന്ന പൊതു വികാരം കോൺഗ്രസിൽ ശക്തം. എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞത് ശരിയായില്ലെന്ന നിലപാടിലാണ് കോൺഗ്രസിലെ ഐ, എ ഗ്രൂപ്പുകൾ. എന്നാല്‍ മുഹമ്മദ് ഷിയാസിന്റ അഭിപ്രായത്തിലെ ഒരു ഭാഗം മാത്രം എടുത്തു എന്നാണ് സതീശൻ അനുകൂലികൾ വിശദീകരിക്കുന്നത്. അതേസമയം, നേതാക്കൾ അണിയറയിൽ കരുനീക്കങ്ങൾ തുടങ്ങി. എംഎല്‍എമാരുടെയും എഎല്‍സിസിയുടെയും പിന്തുണ ഉറപ്പാക്കാനാണ് നേതാക്കളുടെ നീക്കങ്ങൾ.
90 സീറ്റില്‍ കുറയാത്ത വിജയമാണ് പോളിംഗിനൊടുവില്‍ യുഡിഎഫ് സ്വപ്നം കാണുന്നത്. വോട്ടെടുപ്പ് കഴിഞ്ഞ് തൊട്ടടുത്ത ദിവസം തന്നെ യുഡിഎഫ് അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രി ആരാകുമെന്നതിനെ ചൊല്ലി കോൺഗ്രസിൽ അവകാശവാദങ്ങളും തർക്കങ്ങളും തുടങ്ങി. എറണാകുളത്തുള്ള ആൾ മുഖ്യമന്ത്രിയാകമെന്നാണ് ആഗ്രഹമെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ആദ്യ വെടിപൊട്ടിച്ചു. ഫലം വരുന്നതിന് മുൻപ് തന്നെ വി ഡി സതീശൻ മുഖ്യമന്ത്രിയാണെന്ന് പരോഷമായി പറഞ്ഞ് മുഹമ്മദ് ഷിയാസിന്‍റെ പ്രതികരണത്തിന് പിന്നാലെ മറുപടികളെത്തി. കേരളത്തിലുള്ള ആളാകുമെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം. കോൺഗ്രസിൽ അഭിപ്രായ സ്വാതന്ത്രമുള്ളതിനാൽ ചെന്നിത്തല മുഖ്യമന്ത്രി ആവണമെന്ന കെ സുധാകരൻ്റെ അഭിപ്രായത്തിൽ തെറ്റ് ഇല്ലെന്ന് കെ സി വേണുഗോപാലും പ്രതികരിച്ചു.


