
ദുബായ്: ശക്തമായ മഴയും കാറ്റും ദുബായില്‍ ജനജീവിതം താറുമാറാക്കി.
കടുത്ത യാത്രാദുരിതവും തുടരുകയാണ്.
29 എയർ ഇന്ത്യ വിമാനങ്ങള്‍ റദ്ദാക്കി. തിരുവനന്തപുരത്തു നിന്നുള്ള നാല് വിമാനങ്ങള്‍ യാത്ര റദ്ദാക്കി. എമിറേറ്റ്‌സിന്റെയും എയർ ഇന്ത്യ എക്സ്‌പ്രസിന്റെയും ദുബായിലേക്കുള്ള വിമാനങ്ങളും, ഇൻഡിഗോയുടെയും എയർ അറേബ്യയുടെയും ഷാർജയിലേക്കുള്ള വിമാനങ്ങളുമാണ് റദ്ദാക്കിയതെന്ന് തിരുവനന്തപുരം വിമാനത്താവള അധികൃതർ അറിയിച്ചു.
നേരത്തെ കൊച്ചിയില്‍ നിന്ന് യുഎഇയിലേക്കുള്ള മൂന്നു വിമാന സർവീസുകള്‍ റദ്ദാക്കിയിരുന്നു. ദുബായില്‍ നിന്നുള്ള വിമാനങ്ങളും കേരളത്തിലേക്ക് വരുന്നില്ല. കൊച്ചിയില്‍ നിന്നും ദോഹയിലേക്കുള്ള വിമാനവും റദ്ദാക്കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഫ്‌ളൈ ദുബായുടെയും എമിറേറ്റ്‌സ് എയർലൈൻസിന്റെയും കൊച്ചി – ദുബായ് സർവീസ്, ഇൻഡിഗോയുടെ കൊച്ചി – ദോഹ സർവീസ്, എയർ അറേബ്യയുടെ കൊച്ചി – ഷാർജ സർവീസ് എന്നിവയാണ് റദ്ദാക്കിയത്.
ദുബായില്‍ റെക്കോഡ് മഴ കാരണം വിമാനങ്ങള്‍ വൈകുകയോ റദ്ദാക്കുകയോ ചെയ്തിട്ടുണ്ട്. വെള്ളപ്പൊക്കത്തില്‍ നിരവധി കാറുകള്‍ ഒഴുകി പോയി. അത്യാവശ്യമല്ലെങ്കില്‍ ദുബായി വിമാനത്താവളത്തിലേക്ക് വരരുതെന്നാണ് യാത്രക്കാർക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ഈ വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിലും ഫ്‌ളൈറ്റുകള്‍ പുനരാരംഭിക്കാനുള്ള ശ്രമം തുടരുകയാണെന്ന് ദുബായ് വിമാനത്താവള വക്താവ് അറിയിച്ചു.
500 ഓളം ഫ്‌ളൈറ്റുകള്‍ അനിശ്ചിതമായി വൈകുകയോ, വഴി തിരിച്ചുവിടുകയോ, റദ്ദാക്കുകയോ ചെയ്തിട്ടുണ്ട്. ഇന്ന് ശക്തമായ മഴയും കാറ്റും വീണ്ടും ഉണ്ടാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.



