
സ്വന്തം ലേഖകൻ
കൊച്ചി: ഉറ്റവരെ കവർന്നെടുത്ത സുനാമി തിരകളുടെ നടുക്കത്തിൽ നിന്നും നഷ്ടങ്ങളിൽ നിന്നും കരകയറാതെ എടവനക്കാട് ഇന്നും. നാടിനെ നടുക്കിയ ദുരന്തമുണ്ടായി 15 വർഷമായിട്ടും എടവനക്കാടിലെ തകർന്ന റോഡ് നന്നാക്കിയിട്ടില്ല. അടിയന്തര ഘട്ടങ്ങളിൽ ഒരു ആംബുലൻസിന് പോലും എത്താനാവാത്ത അവസ്ഥയാണ് ഇപ്പോഴും. 15 വർഷങ്ങൾക്ക് മുമ്പുണ്ടായ സുനാമിയിൽ തകർന്ന എടവനക്കാടിലെ പഞ്ചായത്ത് റോഡിന്റെ അവസ്ഥ ഇപ്പോഴും ശോചനീയമാണ്. ഇന്നും ഈ റോഡിന് ശാപമോക്ഷം കിട്ടിയിട്ടില്ല. ഓരോ തവണ വേലിയേറ്റമുണ്ടാകുമ്പോഴും ഈ റോഡിനോട് ചേർന്നുള്ള വീടുകളിൽ വെള്ളം കയറാറുണ്ടെന്ന് നാട്ടുകാർ പറയുന്നു.
മണ്ണ് മൂടിയ റോഡായതിനാൽ സ്‌കൂൾ ബസ്സുൾപ്പെടെയുള്ള വാഹനങ്ങൾ ഇതിലേ വരാറില്ല. എടവനക്കാട് മാത്രം അഞ്ച് പേരാണ് സുനാമി ദുരന്തത്തിൽ കൊല്ലപ്പെട്ടത്. പ്രദേശവാസികളുടെ സുരക്ഷയ്ക്കായി പുലിമുട്ട് നിർമ്മാണം തുടങ്ങിവച്ചെങ്കിലും പൂർത്തിയാക്കിയിട്ടില്ല. ദുരന്തമുണ്ടായി 15 വർഷം കഴിഞ്ഞിട്ടും സഞ്ചാരയോഗ്യമായ ഒരു റോഡോ സുരക്ഷാഭിത്തിയോ ഇല്ലാത്ത അവസ്ഥയിലാണ് എടവനക്കാട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group