ബാറിലെ വാക്ക് തർക്കം കൊലപാതകത്തിലെത്തി; നീണ്ടൂർ ഓണംതുരുത്തിൽ യുവാവിനെ സംഘം ചേര്‍ന്ന് കുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ ഏറ്റുമാനൂർ സ്വദേശികളായ രണ്ടുപേർ അറസ്റ്റിൽ ; മറ്റു പ്രതികള്‍ക്കായുള്ള തിരച്ചിൽ ശക്തമാക്കി പോലീസ്

Spread the love

സ്വന്തം ലേഖകൻ

ഏറ്റുമാനൂർ: നീണ്ടൂർ ഓണംതുരുത്തിൽ വച്ച് യുവാവിനെ കുത്തി കൊലപ്പെടുത്തിയ കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കൈപ്പുഴ മിഷ്യൻപറമ്പിൽ വീട്ടിൽ ഭാസി എന്ന് വിളിക്കുന്ന അനന്തു സുരേന്ദ്രൻ (22), നീണ്ടൂർ തോട്ടപ്പള്ളി വീട്ടിൽ അനിയായി എന്ന് വിളിക്കുന്ന അജിത്ത് (24) എന്നിവരെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്.

ഇവർ സംഘം ചേർന്ന് ഇന്നലെ രാത്രി 9 മണിയോടുകൂടി നീണ്ടൂർ ഓണംതുരുത്തിൽ വച്ച് നീണ്ടൂർ സ്വദേശിയായ അശ്വിനെ (23) കുത്തി കൊലപ്പെടുത്തുകയായിരുന്നു. അശ്വിന്റെ ഒപ്പമുണ്ടായിരുന്ന അനന്തു എന്ന യുവാവിനും സാരമായ പരിക്കേറ്റു. പ്രതികളും ഇവരും തമ്മിൽ വൈകിട്ട് നീണ്ടൂർ പ്ലാസ ബാറിൽ വച്ച് വാക്ക് തർക്കം ഉണ്ടാവുകയും, ഇതിലുള്ള വിരോധം മൂലം സംഘം ചേര്‍ന്ന് ഓണംതുരുത്ത് ഭാഗത്ത് വച്ച് രാത്രിയില്‍ ഇവരെ ആക്രമിച്ച് അശ്വിനെ കുത്തി കൊലപ്പെടുത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് ഇവർ സംഭവസ്ഥലത്തുനിന്ന് കടന്നു കളയുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ അനന്തുവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരാതിയെ തുടർന്ന് ഏറ്റുമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ശക്തമായ തിരച്ചിലിനൊടുവില്‍ ഇരുവരെയും പിടികൂടുകയുമായിരുന്നു.

ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്.ഓ പ്രസാദ് അബ്രഹാം വർഗീസ്, എസ് ഐ ഷാജഹാൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. അനന്തു സുരേന്ദ്രന് ഏറ്റുമാനൂർ സ്റ്റേഷനിൽ ക്രിമിനൽ കേസ് നിലവിലുണ്ട്. ഈ കേസിൽ ഉൾപ്പെട്ട മറ്റു പ്രതികളെ കണ്ടെത്തുന്നതിനായി തിരച്ചിൽ ശക്തമാക്കി.