
മൊബൈൽ ആക്സസറീസ് ഹോൾസെയിൽ ഷോപ്പിന്റെ ലൈസൻസിനായി ആവശ്യപ്പെട്ടത് 50,000 രൂപ; ആദ്യ ഗഡുവായി ആവശ്യപ്പെട്ടത് 10,000; യുവാവിന്റെ പരാതിയിൽ ഉദ്യോഗസ്ഥരെ പിടികൂടാൻ വലവിരിച്ച് വിജിലൻസ്; ഒടുവിൽ കൊച്ചിൻ കോർപ്പറേഷനിലെ ആരോഗ്യ വിഭാഗം ജീവനക്കാർ പിടിയിലായത് ഇങ്ങനെ
കൊച്ചി: കൊച്ചി കോർപറേഷനിലെ ഹെൽത്ത് ഇൻസ്പെക്ടർ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ സംഭവത്തിൽ രണ്ട് ഉദ്യോഗസ്ഥർ കൂടി അറസ്റ്റിൽ. ഇതോടെ കൈക്കൂലി കേസിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി.
കൊച്ചിൻ കോർപ്പറേഷൻ പള്ളുരുത്തി സർക്കിൾ,ഹെൽത്ത് ഇൻസ്പെക്ടർ മധു, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഷാനു, കണ്ടിജന്റ് വർക്കറായ ജോൺ സേവ്യർ എന്നിവരാണ് 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിന്റെ പിടിയിലായത്.
ആലുവ സ്വദേശിയുടെ പരാതിയിലാണ് നടപടി. പരാതിക്കാരന്റെ മകൻ പള്ളുരുത്തി നമ്പ്യാർപുരം റോഡിൽ പുതുതായി തുടങ്ങുന്ന മൊബൈൽ ആക്സസറീസ് ഹോൾസെയിൽ ഷോപ്പിന്റെ ലൈസൻസിനായി കഴിഞ്ഞ മാസം 27ാം തിയതി ഓൺലൈനിൽ കൊച്ചിൻ കോർപ്പറേഷൻ പള്ളുരുത്തി സർക്കിളിൽ അപേക്ഷ നൽകിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് 30ാം തീയതി കൊച്ചിൻ കോർപ്പറേഷൻ പള്ളുരുത്തി സർക്കിൾ ഹെൽത്ത് ഇൻസ്പെക്ടർ മധുവിനെ വന്നു കണ്ടു. എന്നാൽ, അപേക്ഷ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഷിനുവിന്റെ കൈവശമാണെന്നായിരുന്നു മധുവിന്റെ മറുപടി.
കണ്ടിജന്റ് വർക്കറായ ജോൺ സേവ്യർ പരാതിക്കാരനെ ഫോണിൽ വിളിച്ച് ഷോപ്പ് പരിശോധിക്കണമെന്ന് പറഞ്ഞു. പിന്നാലെ ഇക്കഴിഞ്ഞ ബുധനാഴ്ച ഷിനുവും ജോണുമായി ഷോപ്പ് പരിശോധിച്ച ശേഷം റൂം വ്യത്യാസം വരുത്തണമെന്നും അല്ലാത്ത പക്ഷം വെള്ളിയാഴ്ച 50,000 രൂപ കൈക്കൂലി നൽകണമെന്നും ആവശ്യപ്പെട്ടു.
പരാതിക്കാരൻ ഈ വിവരം എറണാകുളം വിജിലൻസ് യൂണിറ്റ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിനെ അറിയിച്ചു, വിജിലൻസ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം ഉദ്യോഗസ്ഥരെ പിടികൂടാനായി വലവിരിച്ചു.
ഇതേതുടർന്ന് പരാതിക്കാരനിൽ നിന്നും കൈക്കൂലിയുടെ ആദ്യ ഗഡുവായ 10,000 രൂപ വാങ്ങവേ ഇന്ന് രാവിലെ 9:20 ന് മൂവരേയും വിജിലൻസ് കൈയ്യോടെ പിടികൂടുകയായിരുന്നു. കൊച്ചിൻ കോർപ്പറേഷൻ പള്ളുരുത്തി സർക്കിൾ, ഹെൽത്ത് വിഭാഗം ഓഫീസിൽ വച്ചായിരുന്നു കൈക്കൂലി വാങ്ങിയത്.