രണ്ട് ഫ്‌ളാറ്റുകൾക്ക് നഗരസഭ നൽകിയിരുന്നത് താൽക്കാലിക നമ്പറുകളാണെന്ന് രേഖകൾ ; നിർമാതാക്കൾ ചതിച്ചതായി ഉടമകൾ

Spread the love

സ്വന്തം ലേഖിക

കൊച്ചി: ഫ്ളാറ്റുകളുടെ അനുമതി സംബന്ധിച്ച കാര്യങ്ങൾ മറച്ചു വച്ചാണ് നിർമ്മാതാക്കൾ തങ്ങൾക്ക് വിറ്റതെന്ന ആരോപണവുമായി ഉടമകൾ രംഗത്ത്. സുപ്രീം കോടതി പൊളിക്കാൻ ഉത്തരവിട്ട രണ്ട് ഫ്ളാറ്റു സമുച്ചയങ്ങൾക്ക് മരട് നഗരസഭ നൽകിയത് താത്ക്കാലിക കെട്ടിട നമ്ബറുകളെന്ന് റിപ്പോർട്ട് പുറത്ത് വന്നതോടെയാണ് ആരോപണവുമായി ഫ്ളാറ്റുടമകൾ രംഗത്തെത്തിയത്.

ഫ്ളാറ്റിന്റെ കാര്യത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നും വാങ്ങുന്നതിനു മുമ്പ് ഫ്ളാറ്റുകളുടെ പേരിലുണ്ടായ നിയമ പ്രശ്നങ്ങൾക്ക് നിർമ്മാതാക്കളാണ് ഉത്തരവാദികളെന്നും ഉടമകൾ പറഞ്ഞു. തീരദേശ പരിപാലന ചട്ട നിയമം ലംഘിച്ചു നിർമ്മിച്ച കെട്ടിടങ്ങൾക്ക് നൽകുന്ന അൺ അതോറൈസ്ഡ് അഥവാ യുഎ നമ്പറാണ് ഫ്ളാറ്റ് സമുച്ചയങ്ങൾക്ക് നഗരസഭ നൽകിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് നിർമ്മാതാക്കൾക്ക് നഗരസഭ ഒക്യൂപെൻസി സർട്ടിഫിക്കറ്റ് നൽകിയതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെട്ടിടം താമസ യോഗ്യമാണെന്നും കോടതിയുടെ വിധിയുണ്ടായാൽ കുടി പാർപ്പ് അവകാശം പുന: പരിശോധിക്കുമെന്നും, സർട്ടിഫിക്കറ്റ് റദ്ദാക്കുമെന്നും വ്യക്തമാക്കിയാണ് നിർമ്മാതാക്കൾക്ക് നഗരസഭ ഒക്യുപെൻസി സർട്ടിഫിക്കറ്റ് നൽകിയത്. 2012-ൽ നിർമ്മാതാക്കൾക്ക് നൽകിയ രേഖകളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

അതേസമയം, സുപ്രീം കോടതി പൊളിക്കാൻ ഉത്തരവിട്ട ഫ്ളാറ്റുകൾക്കെല്ലാം താത്ക്കാലിക നമ്പറാണെന്ന് എറണാകുളം കലക്ടർ സുപ്രിം കോടതിയിൽ ബോധിപ്പിച്ചിരുന്നു. തദ്ദേശ സ്വയം ഭരണ സെക്രട്ടറി, മരട് നഗരസഭാ സെക്രട്ടറി ഉൾപ്പെടെ മൂന്നംഗ സംഘം ഇക്കൊല്ലം നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. എന്നാൽ നേരത്തെ താത്ക്കാലിക നമ്പർ നൽകിയ മരടിലെ മറ്റുരണ്ടു ഫ്ളാറ്റുകൾ നിലവിൽ റഗുലർ നമ്ബറുകളുടെ രജിസ്റ്ററിൽ ആണുള്ളത്. അതിന്റെ സത്യാവസ്ഥ വ്യക്തമല്ല. ഗോൾഡൻ കായലോരം, എച്ചു2ഒ ഹോളിഡേ ഫെയ്ത്ത് തുടങ്ങിയ ഫ്ളാറ്റ് സമുച്ചയങ്ങളാണ് റഗുലർ രജിസ്റ്ററിൽ കയറി പറ്റിയത്. ഫ്‌ലാറ്റുകളുടെ അനുമതി സംബന്ധിച്ച കാര്യങ്ങൾ മറച്ചുവച്ചാണു നിർമാതാക്കൾ തങ്ങൾക്കു ഫ്‌ലാറ്റുകൾ വിറ്റതെന്നാണ് ഇപ്പോൾ ഫ്‌ലാറ്റ് ഉടമകൾ പറയുന്നത്.