play-sharp-fill
ട്വന്റി 20 പ്രവര്‍ത്തകൻ  ദീപുവിന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് കോട്ടയം മെഡിക്കല്‍ കോളേജിൽ നടക്കും;   സംസ്‌കാരം വൈകിട്ട്; സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി

ട്വന്റി 20 പ്രവര്‍ത്തകൻ ദീപുവിന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് കോട്ടയം മെഡിക്കല്‍ കോളേജിൽ നടക്കും; സംസ്‌കാരം വൈകിട്ട്; സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി

സ്വന്തം ലേഖിക

കിഴക്കമ്പലം: സിപിഎം പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റ് ചികിത്സയിലിരിക്കെ മരിച്ച ട്വന്റി 20 പ്രവര്‍ത്തകന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്.


കാവുങ്ങപറമ്പ് പാറപ്പുറം ഹരിജന്‍ കോളനിയില്‍ ചായാട്ടുഞാലില്‍ കുഞ്ഞാറുവിന്റെ മകന്‍ സി.കെ. ദീപുവാണ്(38) മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജിലാണ് പോസ്റ്റ്‌മോര്‍ട്ടം നടക്കുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദീപുവിന്റെ കുടുംബാംഗങ്ങളുടെ ആവശ്യപ്രകാരമാണ് പോസ്റ്റ്‌മോര്‍ട്ടം കോട്ടയത്തേക്ക് മാറ്റിയത്. മൃതദേഹം മൂന്ന് മണിയോടെ കിഴക്കമ്പലത്തെ ട്വന്റി 20 നഗറില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.

തുടര്‍ന്ന് വിലാപാത്രയായി വീട്ടിലേക്ക് കൊണ്ടുപോകും. അഞ്ച് മണിയോടെ അത്താണിയിലെ പൊതുശ്മശാനത്തില്‍ സംസ്‌കരിക്കും.

കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് വീടിന് മുന്നില്‍ സിപിഎം പ്രവര്‍ത്തകരുമായുണ്ടായ വാക്കുതര്‍ക്കത്തിനിടെയാണ് ദീപുവിന് മര്‍ദ്ദനമേറ്റത്. ആശുപത്രിയില്‍ പോയാലോ പരാതി നല്‍കിയാലോ കൊന്നുകളയുമെന്ന് അക്രമിസംഘം ഭീഷണിപ്പെടുത്തിയിരുന്നതായി സ്ഥലത്തുണ്ടായിരുന്ന പഞ്ചായത്തംഗം നിഷ അലിയാര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

കഠിനമായ തലവേദനയെത്തുടര്‍ന്ന് തിങ്കളാഴ്ചയാണ് ദീപുവിനെ പഴങ്ങനാട് സമരി​റ്റന്‍ ആശുപത്രിയില്‍ ആദ്യം പ്രവേശിപ്പിച്ചത്. സി.ടി സ്‌കാനിംഗില്‍ തലയില്‍ രക്തസ്രാവം കണ്ടതിനാല്‍ ആലുവ രാജഗിരി ആശുപത്രിയിലേക്ക് മാ​റ്റുകയായിരുന്നു.

പെയിന്റിംഗ് തൊഴിലാളിയായിരുന്നു ദീപു. സംഭവത്തില്‍ നാല് സിപിഎം പ്രവര്‍ത്തകരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കിഴക്കമ്പലം സ്വദേശികളായ ബഷീര്‍, സൈനുദ്ദീന്‍, അബ്ദു റഹ്മാന്‍, അബ്ദുല്‍ അസീസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഇവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി.