
തിരുവനന്തപുരം : സർക്കാർ ഹോമിൽ നിന്ന് ഒളിച്ചോടിയ കുട്ടികളെ പൊലീസുകാരനാണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി.
തിരുവനന്തപുരം മെഡിക്കൽ കോളേജ് മടത്തുവിള വീട്ടിൽ വിഷ്ണു (35)വിനെതിരെയാണ് തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ജഡ്ജി അഞ്ജു മീര ബിർളയാണ് പ്രതിക്ക് ഏഴ് വർഷം കഠിന തടവും 65000 രൂപ പിഴയും വിധിച്ചത്. പിഴ തുക കുട്ടിക്ക് നൽക്കണമെന്നും ലീഗൽ സർവീസ് അതോറിട്ടി കുട്ടിക്ക് നഷ്ടപരിഹാരം നൽകണമെന്നും ജഡ്ജി വിധിച്ചു.
2022 നവംബർ അഞ്ചിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. അന്നേദിവസം രാത്രി ഏഴ് മണിയോടെയാണ് ഹോമിൽ നിന്ന് 15 വയസുള്ള രണ്ട് പെൺകുട്ടികൾ ആരോടും പറയാതെ സുഹൃത്തിനെ കാണാൻ മെഡിക്കൽ കോളേജ് ഗ്രൗണ്ടിലേക്ക് എത്തിയത്. ഇവിടെ വെച്ച് കുട്ടികളെ കണ്ട പ്രതി താൻ പൊലീസാണെന്ന് പറഞ്ഞ് ചോദ്യം ചെയ്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഭയന്ന കുട്ടികൾ ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതി സ്കൂട്ടറിൽ ഇവരെ പിന്തുടർന്ന് പിടികൂടി. പിന്നാലെ ഭീഷണിപ്പെടുത്തി സ്കൂട്ടറിൽ കയറ്റി അടുത്തുള്ള ലോഡ്ജിലേക്ക് കൊണ്ട് പോയി ഒരു കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. വിവാഹ വാഗ്ദാനം നൽകിയാണ് പ്രതി കുട്ടിയെ പീഡിപ്പിച്ചത്.
പിറ്റേന്ന് പുലർച്ചെ പ്രതി കുട്ടികളെ മെഡിക്കൽ കോളേജ് ജംഗ്ഷനിൽ ഇറക്കി വിട്ട് മുങ്ങുകയായിരുന്നു. മ്യൂസിയത്തിന് സമീപം എത്തിയ കുട്ടികളെ പിന്നീട് പൊലീസ് കണ്ടെത്തി. കുട്ടികളെ കാണാതായത് സംബന്ധിച്ച് ഹോം അധികൃതർ പൂജപ്പുര പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് കുട്ടികളുടെ മൊഴി എടുത്തപ്പോഴാണ് പീഡന വിവരം പുറത്ത് വന്നത്.
പ്രോസീക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടർ അഡ്വ. ആർ എസ് വിജയ് മോഹൻ ഹാജരായി. പൂജപ്പുര സബ് ഇൻസ്പെക്ടർ പ്രവീൺ വി പി, മെഡിക്കൽ കോളേജ് സബ് ഇൻസ്പെക്ടർ പ്രിയ എ എൽ എന്നിവരാണ് കേസ് അന്വേഷിച്ചത്.



