video
play-sharp-fill

പ്രതിദിന യാത്രക്കാരുടെ എണ്ണം 14000 കടന്ന് തിരുവനന്തപുരം വിമാനത്താവളം ; കൊവിഡിന് ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിദിന കണക്ക്; 8775 പേർ ആഭ്യന്തര യാത്രക്കാരും 5474 പേർ രാജ്യാന്തര യാത്രക്കാരും

പ്രതിദിന യാത്രക്കാരുടെ എണ്ണം 14000 കടന്ന് തിരുവനന്തപുരം വിമാനത്താവളം ; കൊവിഡിന് ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിദിന കണക്ക്; 8775 പേർ ആഭ്യന്തര യാത്രക്കാരും 5474 പേർ രാജ്യാന്തര യാത്രക്കാരും

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പ്രതിദിന യാത്രക്കാരുടെ എണ്ണം 14000 കടന്ന് തിരുവനന്തപുരം വിമാനത്താവളം. കഴിഞ്ഞ 25ന് 14249 പേരാണ് തിരുവനന്തപുരം വഴി യാത്ര ചെയ്തത്. കൊവിഡിന് ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. ഇതിൽ 8775 പേർ ആഭ്യന്തര യാത്രക്കാരും 5474 പേർ രാജ്യാന്തര യാത്രക്കാരുമാണ്.

നവംബറിൽ ആകെ 3.64 ലക്ഷം പേർ വിമാനത്താവളം വഴി യാത്ര ചെയ്തു. ഇവരില്‍ 2.11 ലക്ഷം പേര്‍ ആഭ്യന്തര യാത്രക്കാരും 1.53 ലക്ഷം വിദേശ യാത്രക്കാരും. ആഭ്യന്തര യാത്രക്കാരുടെ എണ്ണം ഒരു മാസത്തിൽ രണ്ട് ലക്ഷം കവിയുന്നതും ഇതാദ്യമാണ്. ടൂറിസം സീസൺ ആരംഭിച്ചതും ക്രിസ്മസ് – പുതുവത്സര അവധിയും പ്രമാണിച്ച് ഈ മാസം യാത്രക്കാരുടെ തിരക്ക് ഇനിയും വർധിക്കാനാണ് സാധ്യത. എല്ലാ യാത്രക്കാർക്കും മികച്ച സൗകര്യങ്ങൾ ലഭ്യമാക്കാനുള്ള ശ്രമങ്ങളും എയർപോർട്ട് നടത്തുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റൺവേയുടെ സുരക്ഷ ഉറപ്പു വരുത്താൻ ആധുനിക റബ്ബർ റിമൂവൽ മെഷീൻ തിരുവനന്തപുരം വിമാനത്താവളത്തിൽ ഒക്ടോബറില്‍ കമ്മിഷൻ ചെയ്തിരുന്നു. പുതിയ റൺവേ റബ്ബർ ഡെപ്പോസിറ് ആൻഡ് പെയിന്റ് റിമൂവൽ മെഷീൻ റൺവേയിലെ അപകടകരമായ വസ്തുക്കളും പഴയ മാർക്കിങ്ങുകളും നീക്കാനും ഉപയോഗിക്കാനാണിത്.

ലാൻഡിംഗ് സമയത്തും ടേക്ക് ഓഫ്‌ സമയത്തും വിമാനങ്ങളുടെ ടയറിൽ നിന്നുള്ള റബ്ബർ റൺവേയിൽ നിക്ഷേപിക്കപ്പെടും. ലാൻഡിംഗ് സമയത്ത് 700 ഗ്രാം വരെ റബ്ബർ ഇങ്ങനെ റണ്‍വേയില്‍ നിക്ഷേപിക്കപ്പെടുന്നു എന്നാണ് ട്രാൻസ്‌പോർട്ട് റിസർച്ച് ബോർഡിന്റെ കണക്ക്. ഇങ്ങനെ റബ്ബര്‍ നിക്ഷേപിക്കപ്പെടുന്നത് റൺവേയുടെ ഘർഷണ ശേഷി കുറയ്ക്കും. ഇത്‌ ലാൻഡിംഗ് സമയത്തെ ബ്രേക്കിങ് ഉൾപ്പെടെയുള്ളവയെയും ബാധിക്കും.

റൺവേ ഉപയോഗിക്കുന്നതിന് ആനുപാതികമായി നിശ്ചിത ഇടവേളകളിൽ ഈ റബ്ബർ അവശിഷ്ടങ്ങൾ നീക്കം ചെയ്യണമെന്നാണ് വ്യോമയാന ഡയറക്ടർ ജനറലിന്റെ മാർഗ നിർദേശം. നേരത്തെ എയർപോർട്ട് അതോറിറ്റിയുടെ ചെന്നൈ വിമാനത്താവളത്തിൽ നിന്ന് മെഷീൻ എത്തിച്ചാണ് ഈ ദൗത്യം നിർവഹിച്ചിരുന്നത്. വെള്ളം മാത്രം ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത് എന്നതിനാൽ പുതിയ മെഷീൻ പരിസ്ഥിതി സൗഹൃദവുമാണ്. 10 മണിക്കൂറിൽ റൺവേയുടെ ഘർഷണ ശേഷി പൂർണമായി പുനഃസ്ഥാപിക്കാനാകുമെന്ന് അധികൃതര്‍ അറിയിച്ചു.