
തിരുവനന്തപുരം; പൂവാർ ബസ് സ്റ്റാൻഡിൽ ബസ് കാത്തുനിന്ന സ്കൂൾ വിദ്യാർഥിയെ മർദിച്ച സംഭവത്തിൽ കെഎസ്ആർടിസി ജീവനക്കാരന് സസ്പെൻഷൻ. കെഎസ്ആർടിസി കൺട്രോളിങ് ഇൻസ്പെക്ടർ, നെടുമങ്ങാട് കൊപ്പത്തിൽ വീട്ടിൽ എം.സുനിൽ കുമാറിനെ (46) ആണ് സസ്പെൻഡ് ചെയ്തത്.
ബസ് കയറാനെത്തിയ വിദ്യാർത്ഥിയെ മർദിക്കുകയും വലിച്ചിഴച്ച് സ്റ്റേഷൻ മാസ്റ്ററുടെ മുറിയിൽ പൂട്ടിയിടാൻ ശ്രമിക്കുകയുമായിരുന്നു. സംഭവം നടന്ന അന്നു തന്നെ കെഎസ്ആർടിസി വിജിലൻസ് സംഘം പൂവാർ ബസ് സ്റ്റാൻഡിൽ എത്തി, അന്വേഷണം നടത്തി എംഡിക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. പ്രശ്നങ്ങൾ ഉണ്ടാകാതെ നോക്കേണ്ട ജീവനക്കാരൻ തന്നെ പ്രശ്നങ്ങൾ ഉണ്ടാക്കിയതായി റിപ്പോർട്ടിലുണ്ട്. സംഭവം കോർപറേഷന് നാണക്കേടുണ്ടാക്കി എന്നു പരിഗണിച്ചാണ് എംഡി ബിജു പ്രഭാകറിന്റെ നടപടി.
ആരോപണ വിധേയനായ എം.സുനിൽ കുമാർ കഴിഞ്ഞ ദിവസം പൊലീസിൽ കീഴടങ്ങിയിരുന്നു. ജാമ്യം ലഭിക്കത്തക്ക വകുപ്പുകൾ ചുമത്തിയതിനാൽ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 341, 342, 323 വകുപ്പുകൾ ആണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group


