
തിരുവനന്തപുരം : വിമാനത്താവളത്തിലെ യൂസര്‍ ഫീ നിരക്കു വര്‍ദ്ധന പിൻ വലിക്കണമെന്ന് ശശി തരൂർ എം പി ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര സിവില്‍ ഏവിയേഷൻ മന്ത്രി കിഞ്ജരാപ്പു റാം മോഹൻ നായിഡുവിന് അദ്ദേഹം കത്തെഴുതി.
വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടുന്ന ആഭ്യന്തര യാത്രക്കാർക്കുള്ള യൂസർ ഫീ 506 -ല്‍ നിന്നും 50 % വർദ്ധിപ്പിച്ച് 770 ആയി ഉയർത്തി. 2025 മാർച്ച് 31 വരെ ഈ നിരക്കായിരിക്കുമെന്നും തുടർന്നുള്ള സാമ്പത്തിക വർഷങ്ങളില്‍ ഇപ്രകാരം നിരക്കു വർദ്ധന ഉണ്ടാകുമെന്നും എയർപോർട്ട് ഇക്കണോമിക് റെഗുലേറ്ററി അതോരിറ്റി ഉത്തരവില്‍ പറയുന്നു.
അതോടൊപ്പം തന്നെ വിമാനങ്ങളുടെ ലാൻ്റിംഗ് ചാർജ്ജുകള്‍ മൂന്നു മടങ്ങായി വർദ്ധിപ്പിച്ചിട്ടുണ്ട്. ആദ്യവർഷത്തേക്ക് ഒരു മെട്രിക് ടണ്‍ എയർക്രാഫ്റ്റ് ഭാരത്തിന് 309 രൂപയില്‍ നിന്ന് 890 രൂപയായി വർദ്ധിക്കും. ഈ നിരക്ക് തുടർ വർഷങ്ങളില്‍ അഞ്ചും ആറും മടങ്ങ് വർദ്ധിച്ച് ഒരു മെട്രിക് ടണ്ണിന് 1, 400 രൂപയും 1650 രൂപയുമാകുമെന്നും ഉത്തരവില്‍ പറയുന്നു. പാർക്കിംഗ് നിരക്കും ക്രമാതീതമായി വർദ്ധിപ്പിച്ചിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ വികസനത്തിന് ഈ നിരക്ക് വർദ്ധന ശക്തമായ പ്രതിബന്ധം സൃഷ്ടിക്കുമെന്ന് ഡോ. ശശിതരൂർ കത്തില്‍ ചൂണ്ടിക്കാട്ടി.അന്യായമായ യൂസർഫീ നിരക്കു വർദ്ധന വിമാനത്താവളത്തിലെത്തുന്ന വിമാനങ്ങളുടെ എണ്ണത്തില്‍ കുറവ് വരുത്തിയേക്കാം .
അമിതമായ ഫീസ് യാത്രക്കാരുടെ എണ്ണത്തിലും കുറവ് വരുത്തും. തൊട്ടടുത്ത വിമാനത്താവളങ്ങളിലൊക്കെ കുറഞ്ഞ യൂസർ ഫീ നിരക്ക് ഉള്ളപ്പോള്‍ തിരുവനന്തപുരത്തെ ഈ നിരക്ക് വർദ്ധന വിമാനകമ്പനികളും യാത്രക്കാരും തിരുവനന്തപുരം വിമാനത്താവളം ഒഴിവാക്കുന്നതിന് കാരണമാകും. സ്ഥലത്തെ പാർലമെൻ്റിലെ സിറ്റിംഗ് അംഗത്തിന്‍റെ അധ്യക്ഷതയില്‍ ഉണ്ടായിരുന്ന വിമാനത്താവള ഉപദേശക സമിതി ഇപ്പോള്‍ പ്രവർത്തനരഹിതമാണ്. വിമാനത്താവളം നേരിടുന്ന വെല്ലുവിളികളും വികസന സാധ്യതകളും ചർച്ച ചെയ്യാൻ നിലവില്‍ ഒരു വേദിയും ഇല്ലാത്ത അവസ്ഥയാണ് എന്നും ഡോ. ശശിതരൂർ കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ജനപ്രതിനിധികള്‍, വിനോദ സഞ്ചാര ഏജൻസികള്‍, യാത്രക്കാർ , തുടങ്ങിയവരുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തി വിമാനത്താവള ഉപദേശക സമിതി അടിയന്തിരമായി രൂപീകരിക്കണമെന്നും, വിമാനത്താവള വികസനത്തിന് പുതിയ പദ്ധതികള്‍ ആവിഷ്കരിക്കണമെന്നും ശശിതരൂർ ആവശ്യപ്പെട്ടു.