
തമിഴ്‌നാട്ടിലെ കരൂരില്‍ നടനും തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനുമായ വിജയിയുടെ രാഷ്ട്രീയ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം ഊർജ്ജിതമാക്കുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാൻ തമിഴക വെട്രി കഴകം (ടിവികെ) പ്രസിഡന്റ് വിജയ്‌ക്ക് സിബിഐ നോട്ടീസ് അയച്ചു. ജനുവരി 11ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് അറിയിപ്പ്. സിബിഐ ആസ്ഥാനമായ ഡല്‍ഹിയില്‍ എത്താനാണ് നോട്ടീസിലുള്ളത്.
ടിവികെ നയിച്ച റാലിയില്‍ തിക്കിലും തിരക്കിലും പെട്ട് 41 പേരാണ് മരിച്ചത്. സുപ്രീംകോടതിയുടെ നേതൃത്വത്തിലുള്ള സിബിഐ അന്വേഷണത്തോട് സഹകരിക്കുമെന്ന് ആദ്യഘട്ടത്തില്‍ തന്നെ ടിവികെ വ്യക്തമാക്കിയിരുന്നു. അപകടത്തിന് പിന്നില്‍ സംസ്ഥാനസർക്കാരിന്റെയും പൊലീസിന്റെയും ഭാഗത്ത് നിന്നുണ്ടായ വീഴ്‌ചയാണെന്നാണ് ടിവികെയുടെ ആരോപണം. ഇതിനെ പിന്തുണയ്ക്കുന്ന വീഡിയോ തെളിവുകള്‍ ഉള്‍പ്പെടെ ടിവികെ ഹാജരാക്കിയിട്ടുണ്ട്.
ടിവികെ പാർട്ടിയുടെ പ്രധാന നേതാക്കളെ കഴിഞ്ഞ ആഴ്‌ചയ്‌ക്കുള്ളില്‍ ഡല്‍ഹിയിലെ കേന്ദ്ര ഏജൻസിയുടെ ഓഫീസില്‍ ചോദ്യം ചെയ്‌തിരുന്നു. ജനറല്‍ സെക്രട്ടറി എൻ. ആനന്ദ്, തിരഞ്ഞെടുപ്പ് മാനേജ്മേന്റ് ജനറല്‍ സെക്രട്ടറി ആദവ് അർജുന, ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി (ഐ.ടി ആൻഡ് സോഷ്യല്‍ മീഡിയ) സി.ടി.ആർ നിർമ്മല്‍ കുമാർ, കരൂർ വെസ്റ്ര് ജില്ലാ സെക്രട്ടറി വി.പി. മതിയഴകൻ തുടങ്ങിയരില്‍ നിന്ന് മൊഴിയെടുത്തുവെന്നാണ് വിവരം. കരൂർ ജില്ലാ കളക്‌ടർ എം. തങ്കവേല്‍, കരൂർ സിറ്റി എസ്.പി മണിവണ്ണൻ, എ.എസ്.പി പ്രേമാനന്ദൻ തുടങ്ങിയ ഉദ്യോഗസ്ഥരില്‍ നിന്നും സി.ബി.ഐ വിവരങ്ങള്‍ ചോദിച്ചറിഞ്ഞിരുന്നു. തമിഴ്നാട്ടില്‍ സി.ബി.ഐക്ക് ഓഫീസുണ്ടായിട്ടും നേതാക്കളെ ഡല്‍ഹിക്ക് വിളിച്ചുവരുത്തുന്നതില്‍ രാഷ്ട്രീയ ഉദ്ദേശ്യമുണ്ടോയെന്ന സംശവും ഉയരുന്നുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group



