തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് തട്ടിക്കൊണ്ടുപോയ തിരുനെല്‍വേലി സ്വദേശി ഉമറിനെ (23) പോലീസ് കണ്ടെത്തി. സ്വര്‍ണം പൊട്ടിക്കല്‍ സംഘമാണ് ഉമറിനെ തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് പറഞ്ഞു.
വിദേശത്ത് നിന്നും വന്ന ആളില്‍ നിന്നും 64 ഗ്രാം സ്വര്‍ണം വാങ്ങാനാണ് ഉമര്‍ എത്തിയത്. എന്നാല്‍, സ്വര്‍ണം കൈമാറിയിരുന്നില്ല. ഉമറിന്‍റെ കൈവശം സ്വര്‍ണം ഉണ്ടെന്ന ധാരണയിലാണ് സംഘം തട്ടിക്കൊണ്ടുപോയത്. സ്വര്‍ണം ഇല്ലെന്ന് മനസിലാക്കിയതോടെ ഉമറിനെ വിട്ടയക്കുകയായിരുന്നു. വലിയ തുറ കേന്ദ്രീകരിച്ചുള്ള സ്വർണം പൊട്ടിക്കൽ സംഘമാണ് ഉമറിനെ തട്ടികൊണ്ടുപോയത്.
തട്ടിക്കൊണ്ടുപോകലിന് പിന്നില്‍ സ്വർണക്കടത്ത് സംഘമാണെന്ന് നേരത്തെ തന്നെ പോലീസ് ഉറപ്പിച്ചിരുന്നു. വിദേശത്ത് നിന്നും വന്നയാളിനെ കണ്ടിറങ്ങിയ ശേഷമാണ് യുവാവിനെ ഒരു സംഘം തട്ടികൊണ്ടുപോയതെന്ന വിവരം നേരത്തെ പോലീസിന് ലഭിച്ചിരുന്നു. പൂന്തുറ ഭാഗത്ത് അക്രമിസംഘം സഞ്ചരിച്ച കാർ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. സംഭവത്തിലെ 5 പ്രതികളെയും തിരിച്ചറിഞ്ഞിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തമ്പാനൂർ ബസ്റ്റാന്റിലേക്ക് പോകണമെന്നാണ് ഉമർ ഓട്ടോ ഡ്രൈവര്‍ വൈശാഖിനോട് പറഞ്ഞിരുന്നത്. വൈശാഖാണ് യുവാവിനെ തട്ടിക്കൊണ്ട് പോയ കാര്യം പോലീസിനെ അറിയിച്ചത്. വെള്ള സ്വിഫ്റ്റ് കാറിലാണ് അക്രമി സംഘം വന്നതെന്ന് തിരിച്ചറിഞ്ഞിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് തട്ടിക്കൊണ്ടുപോയ ആളെ കണ്ടെത്തിയത്.