
തിരുവനന്തപുരം: ആര്യനാട് ചെമ്പകമംഗലം ക്ഷേത്രത്തില്‍ ഉത്സവപ്പറമ്പിലുണ്ടായ തർക്കം കത്തിക്കുത്തിൽ കലാശിച്ചു. ഉത്സവപ്പറമ്പിൽ താല്കാലിക ഫാൻസി സ്റ്റാൾ നടത്തി വന്നിരുന്ന ഉടമ മലയിൻകീഴ് മൂങ്ങോട്, കൂത്താകോട് മിനി ഭവനിൽ ഹരികുമാറിനാണ്(51) വയറിൽ മാരകമായി കുത്തേറ്റത്.
ഉത്സവവുമായി ബന്ധപ്പെട്ട് താൽക്കാലികമായി നടത്തി വന്നിരുന്ന ഹരികുമാറിന്‍റെ സ്റ്റാളിൽ സഹായിയായി നിന്നിരുന്ന പൂജപ്പുര മുടവൻമുകൾ സരിത ഭവനിൽ ബൈജുവിനെയാണ് (48) പൊലീസ് അറസ്റ്റ് ചെയ്തത്.
ബൈജു കുഴപ്പക്കാരൻ ആണെന്ന് ബൈജുവിന്‍റെ കാമുകിയോട് ഹരികുമാർ പറഞ്ഞെന്ന ആരോപണത്തെ തുടർന്നാണ് വാക്ക് തർക്കം ഉണ്ടായത്. ഇന്നലെ പുലർച്ചെ സ്റ്റാളിനുള്ളിലേക്ക് കയറി വില്പനക്കായി വച്ചിരുന്നു മൂർച്ചയേറിയ കത്തി കൊണ്ട് ഹരികുമാറിന്‍റെ വയറിൽ മാരകമായി കുത്തി മുറിവേൽപ്പിക്കുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പരിക്കേറ്റ ഹരികുമാറിനെ ആര്യനാട് ഹോസ്പിറ്റലിലും തുടർന്ന് മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. ഹരികുമാർ നിലവിൽ തീവ്ര പരിചരണ വിഭാഗത്തിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ ആണ്.
കുത്തിയശേഷം സംഭവ സ്ഥലത്ത് നിന്നും രക്ഷപെട്ട പ്രതിയെ ആര്യനാട് പൊലീസ് ഇൻസ്പെക്ടർ വി.എസ് അജീഷിന്‍റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.