‘എന്നെ ഗര്‍ഭംധരിച്ചത് പീഡനത്തിനൊടുവില്‍, അച്ഛനാരെന്ന് എനിക്കും അമ്മയ്ക്കുമറിയില്ല’; ആരുണ്ട് കേള്‍ക്കാൻ?വെള്ളക്കടലാസില്‍ സ്വന്തം കൈപ്പടയില്‍ തൃശ്ശൂരിലെ 33-കാരി മുഖ്യമന്ത്രിക്ക് ഒരു കത്തെഴുതി; എട്ടു പേജുള്ള കത്തില്‍ പറയുന്ന സംഭവങ്ങള്‍ക്ക് കണ്ണീരിന്റെ നനവും നീതിനിഷേധത്തിന്റെ നിസ്സഹായതയും അമ്മ-മകള്‍ ബന്ധത്തിന്റെ ആഴപ്പരപ്പുമുണ്ട്

Spread the love

2024 ഒക്ടോബർ എട്ടിന്, വെള്ളക്കടലാസില്‍ സ്വന്തം കൈപ്പടയില്‍ തൃശ്ശൂരിലെ 33-കാരി മുഖ്യമന്ത്രിക്ക് ഒരു കത്തെഴുതി: ‘ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ സാർ അവർകള്‍ മുൻപാകെ …

ഞാൻ … ദേശത്ത് … എന്നവരുടെ മകളാണ്. എന്റെ മാതാവ് അന്ധയായ സ്ത്രീയാണ്. മേല്‍പ്പറഞ്ഞ … എന്നവർക്ക് റേപ്പ് അറ്റംപ്റ്റിലൂടെ ആണ് എന്നെ ഗർഭം ധരിക്കേണ്ടിവന്നിട്ടുള്ളത്. എന്റെ പിതാവ് ആരാണെന്ന് വ്യക്തതയില്ലാത്തതാണ്.

വളരെ ദരിദ്രമായ ചുറ്റുപാടിലാണ് ഞങ്ങള്‍ താമസിച്ചുവരുന്നത്…
എട്ടു പേജുള്ള കത്തില്‍ പറയുന്ന സംഭവങ്ങള്‍ക്ക് കണ്ണീരിന്റെ നനവും നീതിനിഷേധത്തിന്റെ നിസ്സഹായതയും അമ്മ-മകള്‍ ബന്ധത്തിന്റെ ആഴപ്പരപ്പുമുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അവള്‍

32 വർഷം മുൻപാണ്. തുലാവർഷപ്പെയ്ത്തിന്റെ കാലം. പണിക്കുപോകാൻ കഴിയാത്തത്ര പെരുമഴപ്പെയ്ത്ത്. കൊച്ചുകൂരയില്‍ അരവയർ നിറയ്ക്കാൻപോലും അരിയില്ലാതായി. പിന്നാക്ക വിഭാഗത്തില്‍പ്പെട്ട ദരിദ്രകൂരയില്‍ അന്നും മുഴുപ്പട്ടിണിയായിരുന്നു. അച്ഛന്റെയും അമ്മയുടെയും അനിയന്റെയും അനിയത്തിയുടെയും ദൈന്യംനിറഞ്ഞ മുഖം. അത് കണ്ടുനില്‍ക്കാനാകാതെ വീട്ടിലെ മൂത്തമകള്‍ പണി തേടി അയല്‍ ഗ്രാമത്തിലേക്കു നടന്നു. അവിടെയൊരു വീടുപണി നടക്കുന്നുണ്ട്. അവിടെച്ചെന്നു. പണി തരാമെന്നും നാളെമുതല്‍ വരാനും പറഞ്ഞ് കരാറുകാരൻ തിരിച്ചയച്ചു.

വീട്ടിലേക്കു മടങ്ങുമ്ബോള്‍ പെരുമഴ കനത്തു. നനയാതിരിക്കാനായി ചൂടിയിരുന്ന വാഴയില പൊട്ടുമാറ് മഴ ശക്തമായി. മാനം കറുത്തു. ഇടിമിന്നലും ഇടിമുഴക്കവും ഭീതിയുയർത്തി. മഴയില്‍നിന്ന് രക്ഷയ്ക്കായി അവിടെക്കണ്ട ആളൊഴിഞ്ഞ പഴയ വീടിന്റെ തിണ്ണയിലേക്കു കയറി. വിശപ്പ് ശക്തമായതിനാല്‍ ക്ഷീണം കൂടി. അവിടെ ദ്രവിച്ചു തുടങ്ങിയ വാതിലും വലിയ പടിയും കണ്ടു. വാതില്‍പ്പടിയില്‍ ഇരുന്നു. ക്ഷീണംകൊണ്ട് കണ്ണടഞ്ഞു. പൊടുന്നനെ വാതില്‍ തുറന്ന് ആരുടെയോ ബലിഷ്ഠമായ കൈകള്‍ പിന്നിലൂടെ കഴുത്തിലമർന്നു. ആ കൈകള്‍ കഴുത്തില്‍ ഞെക്കിപ്പിടിച്ച്‌ അകത്തെ മുറിയിലേക്ക് വലിച്ചിഴച്ചു. വാതിലടച്ചു. മഴക്കോളിന്റെ ഇരുട്ടുനിറഞ്ഞ മുറിയില്‍ അവള്‍ ക്രൂരമായ ബലാത്സംഗത്തിനിരയായി. പട്ടിണിക്കോലമായ അവള്‍ക്ക് എതിർക്കാൻ ശക്തിയില്ലായിരുന്നു.

ഒരു കണ്ണിന് കാഴ്ചയും കുറവായിരുന്നു. ഉറക്കെ നിലവിളിച്ചു. കാര്യമുണ്ടായില്ല. മഴപ്പെയ്ത്തും ഇടിമുഴക്കവും അതിനെക്കാള്‍ ശക്തമായിരുന്നു.

അല്പം കഴിഞ്ഞപ്പോള്‍ ബലിഷ്ഠകരക്കാരൻ വാതില്‍ തള്ളിത്തുറന്ന് മഴയത്ത് ഓടി രക്ഷപ്പെട്ടു. നുറുങ്ങുന്ന വേദനകൊണ്ട് ശരീരം പിടഞ്ഞു. എണീറ്റിരുന്ന് ഏറെനേരം കരഞ്ഞു. പിന്നീട് മഴയത്ത് കരഞ്ഞുനടന്നു. വീട്ടിലെത്തി കീറിയ പുല്‍പ്പായ വിരിച്ചു കിടന്നു. രാത്രിയില്‍ പനി കനത്തു. അത് ഒരാഴ്ച നീണ്ടു. ബലാത്സംഗം ചെയ്യപ്പെട്ടതിന്റെ മൂന്നാംമാസം അവള്‍ക്ക് ഛർദി കലശലായി. ഗുണം കുറഞ്ഞ റേഷൻ അരികൊണ്ടുണ്ടാക്കിയ കഞ്ഞി വയറ്റില്‍ പിടിക്കാത്തതിനാലാണെന്നാണ് വീട്ടുകാർ കരുതിയത്. നിർത്താതെ ഛർദിച്ചതോടെ അമ്മ അവളെയുംകൂട്ടി സർക്കാരാശുപത്രിയില്‍ പോയി. പരിശോധന കഴിഞ്ഞപ്പോള്‍, ഇടിവെട്ടേറ്റതുപോലെ നിന്ന അമ്മ ഡോക്ടറോട് ഒരു കാര്യംമാത്രം ചോദിച്ചു:’ഗർഭം അലസിപ്പിക്കാനാകുമോ’. ഇല്ലെന്ന ഉത്തരം കേട്ടയുടൻ അമ്മ പുറത്തേക്കുനടന്നു. പിന്നാലെ അവളും. മടങ്ങുംവഴി അമ്മ അവളോട് ഒരേയൊരു കാര്യം ചോദിച്ചു: ‘ആരാ ഉത്തരവാദി?’എനിക്കറിയില്ലെന്നുമാത്രം അവള്‍ പറഞ്ഞു;കരഞ്ഞു. അമ്മ മിണ്ടിയതേയില്ല. വീടിനു മുന്നിലെ തോടിനടുത്തെത്തിയപ്പോള്‍ അമ്മ പറഞ്ഞു:
‘നീ ഈ തോട് കടക്കരുത്. പറമ്ബില്‍ കാലു കുത്തരുത്. വീട്ടിലേക്കു വരരുത്. നാട്ടില്‍ നാണക്കേടുണ്ടാക്കാതെ എവിടേക്കെങ്കിലും പൊയ്ക്കോണം. അച്ഛനുമമ്മയ്ക്കും ഇനി ഇങ്ങനെയൊരു മകളില്ല.’ പത്തുരൂപയുടെ രണ്ട് േനാട്ടെടുത്ത് നിലത്തിട്ട് അമ്മ മുന്നോട്ടു നടന്നു.ഏറെനേരം അവള്‍ അവിടെ നിന്നു. അമ്മ വീട്ടിലെത്തിയ ഉടൻ അച്ഛന്റെ ശബ്ദത്തിലുള്ള ആക്രോശം കേട്ടു. കല്‍പ്പണിക്കാരനായിരുന്ന അച്ഛൻ മഴുക്കൈയെടുത്ത് അവള്‍ക്കുനേരേ തല്ലാനോടി വരുന്നു.

അച്ഛനെ അമ്മ തടയുന്നത് കണ്ടു. അവള്‍ പിന്നീട് അവിടെ നിന്നില്ല. നിലത്ത് അമ്മയിട്ട പണമെടുത്ത് എങ്ങോട്ടോ നടന്നു. ലക്ഷ്യമില്ലാതെ നടക്കുംവഴി ഒരു പോലീസുകാരനെ കണ്ടു. അയാളോട് സങ്കടം പറഞ്ഞു. ഓട്ടോറിക്ഷ പിടിച്ച്‌ ആ പോലീസുകാരൻ അവളെ തൃശ്ശൂർ നഗരത്തിനു പുറത്തുള്ള, കോള്‍ പടവിന് സമീപമുള്ള അനാഥാലയത്തിലെത്തിച്ചു.
ഒക്ടോബർ 29-ന് അവള്‍ അനാഥാലയത്തില്‍ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി. അവള്‍ അമ്മയായി.

അച്ഛനാരെന്നറിയാതെ അനാഥാലയത്തില്‍ മകള്‍ വളർന്നു. മകളുടെ അച്ഛൻ ആരെന്ന് അമ്മയ്ക്കും അറിയില്ലായിരുന്നു. അനാഥാലയക്കാർ കുഞ്ഞിന് വിളിപ്പേരിട്ടു. മകള്‍ക്ക് രണ്ടരവയസ്സായപ്പോള്‍ അനാഥാലയക്കാർ ദത്തുനല്‍കാൻ തീരുമാനിച്ചു. മകളെ ദത്തുനല്‍കുന്നത് അവള്‍ എതിർത്തു. ക്രൂരമർദനമാണ് അവിടെയുണ്ടായത്. അവള്‍ ആദ്യമായി വീട്ടിലേക്ക് കത്തെഴുതി. അമ്മയ്ക്കാണ് കത്തയച്ചത്. അനാഥാലയത്തില്‍നിന്ന് എങ്ങനെയെങ്കിലും ഇറക്കിത്തരണമെന്നും ഇറങ്ങിക്കഴിഞ്ഞാല്‍ വഴിയിലുപേക്ഷിച്ചോളാനുമായിരുന്നു കത്തിലെ ആവശ്യം. അതേപടി അവളുടെ അമ്മ പ്രവർത്തിച്ചു. അനാഥാലയത്തിലെത്തി, മകളെയും പേരക്കുട്ടിയെയും വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകണമെന്നാവശ്യപ്പെട്ടു. കുഞ്ഞിനെ ദത്തുനല്‍കാനാകാത്തതില്‍ കുപിതരായ അനാഥാലയക്കാർ അവളുടെ അനാഥഗർഭത്തെ അവഹേളിച്ചശേഷം അമ്മയോടൊപ്പം പോകാനനുവദിച്ചു.

അമ്മയോടൊപ്പം അവളും മകളും തൃശ്ശൂർ നഗരത്തിലെ ശക്തൻ സ്റ്റാൻഡിലെത്തി. അപ്പോള്‍ അമ്മ അവളോട് പറഞ്ഞു:’നീ പറഞ്ഞതുപോലെ ഞാൻ പ്രവർത്തിച്ചു. ഇനി ഞാൻ പോകുന്നു. നീ വീട്ടിലേക്കു വരരുത്. ആർക്കും നിന്നോടുള്ള ദേഷ്യം തീർന്നിട്ടില്ല’200 രൂപ അമ്മ പേരക്കുട്ടിയുടെ കൈയില്‍ക്കൊടുത്ത് ബസ് കയറിപ്പോയി. അവളും മകളും അവിടെ അനാഥരായി നിന്നു.

അപ്പോള്‍ അവിടെ ഒരു മതമേലധികാരിയുടെ വേഷംധരിച്ച ആള്‍ ബസില്‍ വന്നിറങ്ങി. ഈ സവിശേഷ വേഷധാരിയെക്കണ്ട് മകള്‍ അവിടേക്ക് ഓടിയെത്തി അദ്ദേഹത്തിന്റെ വസ്ത്രത്തില്‍ പിടിച്ചുവലിച്ചു. അയാള്‍ പുഞ്ചിരിച്ചുകൊണ്ട് കുഞ്ഞിന്റെ തലയില്‍ തലോടി. കൈയിലുണ്ടായിരുന്ന 200 രൂപ കുഞ്ഞ് അയാള്‍ക്കു നേരേ നീട്ടി. അപ്പോഴേക്കും കുഞ്ഞിന്റെ അമ്മ അയാളുടെ അടുത്തെത്തി. കരഞ്ഞുകൊണ്ടിരുന്ന അവളോട് ആ മതമേലധികാരി കാര്യങ്ങള്‍ തിരക്കി. അനാഥഗർഭംമുതല്‍ അനാഥാലയത്തില്‍നിന്ന് ഇറങ്ങിപ്പോന്നതുവരെയുള്ള ജീവിതകഥ അവള്‍ പറഞ്ഞു. ഇരുവരെയും ഓട്ടോറിക്ഷയില്‍ കയറ്റി അദ്ദേഹം തന്റെ താമസസ്ഥലത്തെത്തി.

അവിടെ ബാഗും സാധനങ്ങളും വെച്ച്‌ അതേ ഓട്ടോറിക്ഷയില്‍ അവരെ കയറ്റി ഒരു ഡോക്ടറുടെ വീട്ടിലെത്തിച്ചു. അവളെയും കുഞ്ഞിനെയും അവിടെയാക്കി.അവള്‍ക്ക് ഡോക്ടറുടെ വീട്ടില്‍ വീട്ടുപണി കിട്ടി. മകളെ പിറ്റേന്ന് അടുത്തുള്ള അനാഥശാലയില്‍ ചേർത്തു. വർഷത്തില്‍ ഒരുദിവസം മാത്രമായിരുന്നു അമ്മയ്ക്ക് മകളെ കാണാൻ അനുമതി. മകളെ സ്കൂളില്‍ ചേർക്കാൻ പ്രായമായപ്പോള്‍ അനാഥശാലക്കാർ അവള്‍ക്കൊരു പേരിട്ടു. ആ പേര് അമ്മ അറിഞ്ഞില്ല. മകള്‍ക്ക് മനസ്സിലായതുമില്ല. നല്ല മാർക്കോടെ മകള്‍ പ്ലസ്ടു പാസായപ്പോള്‍ അനാഥശാലക്കാർ പറഞ്ഞു: ‘ഇനി ഇവിടെ നില്‍ക്കാൻ നിർവാഹമില്ല. 18 വയസ്സ് ആകുമ്ബോള്‍ പുറത്തിറങ്ങണം. അതാണ് ഇവിടത്തെ നിയമം.’15 വർഷത്തിനുശേഷം അമ്മയ്ക്ക് മകളെ തിരികെക്കിട്ടി. അപ്പോഴേക്കും അമ്മ പല വീടുകളില്‍ വീട്ടുപണി ചെയ്തിരുന്നു. കാഴ്ച ഏതാണ്ട് പൂർണമായി ഇല്ലാത്ത അവസ്ഥയിലേക്കും എത്തി. വീട്ടുപണി ചെയ്ത് മിച്ചംപിടിച്ച തുകകൊണ്ട് അമ്മയും മകളും തൃശ്ശൂരില്‍ ഒരു ചെറിയ വാടകവീട് എടുത്ത് താമസിച്ചുതുടങ്ങി.

മകള്‍

പഠനത്തില്‍ മിടുക്കിയായ മകള്‍ക്ക് അനാഥശാലക്കാർ, ഉന്നതപഠനത്തിനായി ചെന്നൈയില്‍നിന്ന് ഒരു സ്പോണ്‍സറെ കണ്ടെത്തിയിരുന്നു. സ്പോണ്‍സറുടെ സഹായത്തോടെ മകള്‍ കർണാടകയില്‍നിന്ന് ബി.എസ്സി. മെഡിക്കല്‍ ലാബ് ടെക്നീഷ്യൻ കോഴ്സ് പാസായി.എം.എസ്സി.ക്ക് ചേർന്നെങ്കിലും അമ്മയുടെ ആരോഗ്യസ്ഥിതി മോശമായതോടെ തിരികെ നാട്ടിലെത്തി. പ്രമേഹം മൂർച്ഛിച്ച്‌ പൂർണമായും കാഴ്ചശേഷി നഷ്ടപ്പെട്ട അമ്മയോടൊപ്പമായി പിന്നീട് താമസം. അമ്മയെ ചികിത്സിക്കാനും വീട്ടുവാടക കണ്ടെത്താനുമായി നാട്ടില്‍ പലയിടങ്ങളില്‍ ജോലി ചെയ്തു. വാടകവീടുകള്‍ മാറി.

2022 മാർച്ച്‌ 10. അന്ന് അമ്മയുടെ ആഗ്രഹപ്രകാരം മകളും ചേർന്ന് ഒരു ആരാധനാലയത്തിലേക്കു പോയി. അവിടെച്ചെന്നപ്പോള്‍ സംശയം തോന്നി ആരാധനാലയം സെക്യൂരിറ്റികള്‍ തിരിച്ചറിയല്‍ കാർഡ് ആവശ്യപ്പെട്ടു. ഹിന്ദു മതത്തില്‍പ്പെട്ട അമ്മയെ ആരാധനാലയത്തിലേക്ക് കടത്തിവിടുകയും മറ്റു മതത്തില്‍പ്പെട്ട പേരുള്ള മകളെ പ്രവേശിപ്പിക്കാതെ തടയുകയും ചെയ്തതോടെ ഇരുവരും കരഞ്ഞുമടങ്ങി. അമ്മയുടെ മകളായി ജനിച്ച്‌ അമ്മയുടെ മകളായി വളർന്ന തനിക്ക് അമ്മയുടെ മതവും ജാതിയും വേണമെന്ന വാശി തുടങ്ങി. മകള്‍ അതിനായി പോരാട്ടം തുടങ്ങി.

ഈ ആവശ്യമുന്നയിച്ച്‌ 2022 നവംബറില്‍ വില്ലേജ് ഓഫീസില്‍ അപേക്ഷ നല്‍കി. എന്നാല്‍, അച്ഛൻ ആരെന്നറിയാത്ത ആള്‍ക്ക് സർട്ടിഫിക്കറ്റ് നല്‍കാനാവില്ലെന്നുപറഞ്ഞ് അപേക്ഷ നിരസിച്ചു. വാർഡംഗത്തെക്കൂട്ടി പോയെങ്കിലും ഇതേ നിലപാടായിരുന്നു വില്ലേജ് ഓഫീസിലുള്ളവർക്ക്. പിന്നീട് അഭിഭാഷകൻ ഒപ്പം വന്നതോടെയാണ് വില്ലേജ് ഓഫീസുകാർ അപേക്ഷ സ്വീകരിച്ചത്. ഹിന്ദു ആണെന്ന് തെളിയിക്കുന്നതിന് ആര്യ സമാജത്തിന്റെ ശുദ്ധി സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു. 2023 ജൂലായ് ആറിന് ഇത് നല്‍കി. കണക്കർ സമുദായാംഗമാണെന്ന് സമുദായത്തിലെ രണ്ടുപേർ സാക്ഷ്യപ്പെടുത്തണമെന്നായിരുന്നു പിന്നീടുള്ള ആവശ്യം. ഈ സർട്ടിഫിക്കറ്റും നല്‍കി. എല്ലാ സർട്ടിഫിക്കറ്റും ചേർത്ത് വില്ലേജ് ഓഫീസർ ജൂലായ് 18-ന് തഹസില്‍ദാർക്ക് ഫയല്‍ സമർപ്പിച്ചു. ഇതില്‍ വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം ഇല്ലെന്നുകണ്ട് ഫയല്‍ മടക്കി.
സാക്ഷ്യപത്രം ഉള്‍പ്പെടുത്തിയ ഫയല്‍ വില്ലേജ് ഓഫീസർ ഓഗസ്റ്റ് 25-ന് തഹസില്‍ദാർക്ക് വീണ്ടും സമർപ്പിച്ചു. ഈ ഫയല്‍ കൈകാര്യം ചെയ്ത ഡെപ്യൂട്ടി തഹസില്‍ദാർ, അമ്മയുടെ മതത്തിലേക്കു മാറുന്ന
ത് തെറ്റാണെന്നും നിലവിലുള്ള മതമാണ് നല്ലതെന്നും ബോധിപ്പിക്കാൻ ശ്രമിച്ചു. അമ്മയുടെ മതത്തിലും ജാതിയിലും ജീവിക്കാനാണ് ആഗ്രഹമെന്ന് പറഞ്ഞതോടെ ഡെപ്യൂട്ടി തഹസില്‍ദാർ ഓഫീസില്‍നിന്ന് ആക്ഷേപിച്ച്‌ പുറത്തിറക്കി വിട്ടു. ആവശ്യവുമായി വീണ്ടും എത്തിയപ്പോള്‍, നിലവില്‍ താമസിക്കുന്ന പ്രദേശത്തെ കണക്കർ സമിതിയുടെ സമ്മതപത്രം വേണമെന്നായിരുന്നു ഡെപ്യൂട്ടി തഹസില്‍ദാർ ആവശ്യപ്പെട്ടത്. കണക്കർ സമിതിയുടെ സമ്മതപത്രം സെപ്റ്റംബർ 14-ന് സമർപ്പിച്ചു.

സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ തൃശ്ശൂർ ജില്ലാ കളക്ടറും ഇതില്‍ ഇടപെട്ടു. കണക്കർ സമിതിയുടെ സമ്മതപത്രത്തില്‍, ‘അപേക്ഷകയും മാതാവും ഹിന്ദു കണക്കർ സമുദായത്തില്‍ ആചാരാനുഷ്ഠാനങ്ങളില്‍ ജീവിച്ചുവരുന്നവരാണ്’ എന്നുള്ള വാചകം ഇല്ലാത്തതിനാലാണ് ജാതി സർട്ടിഫിക്കറ്റ് നല്‍കാത്തത് എന്നായിരുന്നു ഡെപ്യൂട്ടി തഹസില്‍ദാരുടെ മറുപടി. ഈ വാചകം ഉള്‍പ്പെടുത്തിയുള്ള സമ്മതിപത്രം ഡെപ്യൂട്ടി തഹസില്‍ദാർക്ക് സെപ്റ്റംബർ 25-ന് നല്‍കി. ഡെപ്യൂട്ടി തഹസില്‍ദാർ ഫയല്‍ നീക്കുകയോ പിന്നീട് കാണാൻ അനുവദിക്കുകയോ ചെയ്തില്ല. പരാതിപ്പെടാനായി വനിതാ തഹസില്‍ദാരെ കണ്ടപ്പോള്‍, ‘മേലില്‍ ഈ ആവശ്യവുമായി എന്റെ മുന്നില്‍ വരരുത്’ എന്ന് ഭീഷണിപ്പെടുത്തി ഇറക്കിവിട്ടു. പിന്നീട് ഡെപ്യൂട്ടി തഹസില്‍ദാരെ കണ്ടപ്പോള്‍, സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ സംസാരിച്ച്‌ ഇറക്കിവിട്ടു. ഇക്കാര്യം ആരോടെങ്കിലും പരാതിപ്പെട്ടാല്‍ ഒരുകാലത്തും സർട്ടിഫിക്കറ്റ് കിട്ടാൻ പോകുന്നില്ലെന്നും ഭീഷണിപ്പെടുത്തി. അമ്മയുടെ മകള്‍ ആണെന്ന് ഉറപ്പാക്കാനായി അമ്മയെ നേരില്‍ക്കണ്ട് സംസാരിക്കണം എന്നായിരുന്നു പിന്നീട് ഡെപ്യൂട്ടി തഹസില്‍ദാരുടെ ആവശ്യം. കാഴ്ചശേഷി പൂർണമായും നഷ്ടപ്പെട്ട അമ്മയെ, 300 രൂപ കടംവാങ്ങി ഓട്ടോറിക്ഷയില്‍ കയറ്റി ഡെപ്യൂട്ടി തഹസില്‍ദാരുടെ ഓഫീസില്‍ എത്തിച്ചെങ്കിലും അദ്ദേഹം കാണാൻ കൂട്ടാക്കിയില്ല.

കണക്കർ സമുദായാംഗമാണെന്ന് സാക്ഷ്യപത്രം നല്‍കിയ രണ്ടുപേർ ഇപ്പോള്‍ അവിടെ ഇല്ലെന്നും അതിനാല്‍ ആ പ്രദേശത്തുള്ള പുതിയ രണ്ടുപേരെ ഉള്‍പ്പെടുത്തി പുതിയ സാക്ഷ്യപത്രം നല്‍കണമെന്നായിരുന്നു പിന്നീട് കിട്ടിയ നിർദേശം. ജില്ലാ കളക്ടറുടെ മുന്നില്‍ പരാതി എത്തിയതോടെ കളക്ടർ ഫയല്‍ വിളിപ്പിച്ചു. ഫയലില്‍ തുടർന്നുള്ള ചുമതല ഒരു ഉദ്യോഗസ്ഥനെ കളക്ടർ ഏല്‍പ്പിച്ചു. ഉദ്യോഗസ്ഥൻ ഈ ഫയല്‍നമ്ബർ ഇട്ട് കിർത്താഡ്സിലേക്ക് അയച്ചു. ഒരു മാസത്തിനുശേഷം ഫയലിന്റെ സ്ഥിതിയറിയാൻ കിർത്താഡ്സുമായി ബന്ധപ്പെട്ടപ്പോള്‍, ഫയലില്‍ തഹസില്‍ദാരുടെ സാക്ഷ്യപത്രം ഇല്ലാഞ്ഞതിനാല്‍ താലൂക്ക് ഓഫീസിലേക്ക് തിരിച്ചയച്ചു എന്ന മറുപടി കിട്ടി. താലൂക്ക് ഓഫീസില്‍ എത്തിയപ്പോള്‍, ജാതി സർട്ടിഫിക്കറ്റ് ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തണം എങ്കില്‍ മാത്രമേ തഹസില്‍ദാർക്ക് ഒപ്പിടാനാകൂ എന്ന മറുപടിയാണ് കിട്ടിയത്. അതുപ്രകാരം ഗസറ്റഡ് ഓഫീസർ അറ്റസ്റ്റുചെയ്ത സാക്ഷ്യപത്രം 2024 ഏപ്രില്‍ 30-ന് താലൂക്കില്‍ സമർപ്പിച്ചു. ജില്ലാ കളക്ടറേറ്റ് വഴി 2024 ഓഗസ്റ്റ് 26-ന് ഈ ഫയല്‍ കിർത്താഡ്സില്‍ ലഭിച്ചു എന്ന വിവരം കിട്ടി.
തഹസില്‍ദാർക്ക് നേരിട്ട് ജാതിസർട്ടിഫിക്കറ്റ് നല്‍കാൻ സാധിക്കുമെന്നും പകരം എന്തിനാണ് ഇങ്ങോട്ട് ഈ ഫയല്‍ അയച്ചത് എന്നുമുള്ള ചോദ്യം കിർത്താഡ്സില്‍നിന്ന് പിന്നീടുണ്ടായി. KTDS 1232/2023/V എന്ന ഫയലില്‍ കിടക്കുന്നത് ഒരു യുവതിയുടെ മോഹമാണ് -അമ്മയുടെ ജാതിയിലും മതത്തിലും ജീവിക്കാനുള്ള ആഗ്രഹവും ആവശ്യവും.

ഏതു മതത്തിലും വിശ്വസിക്കാൻ അർഹതയുണ്ട് എന്ന് ഭരണഘടന ഉറപ്പുനല്‍കുന്നുണ്ടെങ്കിലും അത് നടപ്പാക്കിക്കിട്ടാൻ രണ്ടുവർഷമായി ജോലിപോലും ഉപേക്ഷിച്ച്‌ അതിന്റെ പുറകെയാണ് ഈ യുവതി. മുഖ്യമന്ത്രിക്ക് അയച്ച എട്ട് പേജുള്ള കത്തിന്റെ അവസാനം പറയുന്നത് ഇങ്ങനെ:
‘സർ
രണ്ടുവർഷമായി ഞാൻ ജാതി സർട്ടിഫിക്കറ്റിനായി സർക്കാർ സ്ഥാപനങ്ങള്‍ കയറിയിറങ്ങി നടക്കുന്നു. ഞാനും അമ്മയും വാടകവീട്ടിലാണ് താമസിക്കുന്നത്. സർട്ടിഫിക്കറ്റ് ആവശ്യത്തിനായി ഒരുപാട് തവണ അവധികള്‍ എടുക്കേണ്ടതായി വന്നപ്പോള്‍ പലതവണ എനിക്ക് ജോലി നഷ്ടപ്പെടുകയും അതിനാല്‍ കൃത്യമായി വാടകയടയ്ക്കാൻ കഴിയാതെ അഞ്ചുമാസത്തോളം വാടക കടമായി മാറുകയും ചെയ്തു. നിലവില്‍ ഞാൻ ഇപ്പോള്‍ മറ്റൊരു ജോലി അന്വേഷിച്ചുവരുകയാണ്…

എന്നെ ഓർമ്മയുണ്ടോ…

ഒറ്റമുറി വാടകവീട്ടില്‍ ഒരു പെരുമഴക്കാലത്ത് അമ്മയും മകളും കഴിയുന്ന ഒരുദിവസം. ഉച്ചയോടെ വീട്ടുവാതിലിലൊരു മുട്ടു കേട്ടു. വാതില്‍ തുറന്നു. ശരീരം ശോഷിച്ച ഒരു കൊമ്ബൻമീശക്കാരൻ വീട്ടുവാതിലില്‍. അയാള്‍ ചോദിച്ചു: ‘എന്നെ ഓർമയുണ്ടോ…?’ കാഴ്ചശേഷി പൂർണമായി നശിച്ച അമ്മ ആ ശബ്ദം കേട്ട് അല്പം ഭയന്ന് മകളുടെ ഓരം ചേർന്നുനിന്ന് ചോദിച്ചു:
‘ … സാർ അല്ലേ?’
അതേയെന്ന് ആ കൊമ്ബൻമീശക്കാരൻ പറഞ്ഞു. എന്നിട്ട് പറഞ്ഞു:
‘എനിക്ക് വിശക്കുന്നു. തിന്നാൻ എന്തെങ്കിലും വേണം’
സ്റ്റീല്‍പാത്രത്തില്‍ നല്‍കിയ കഞ്ഞിയും ചമ്മന്തിയും അയാള്‍ മോന്തിക്കുടിച്ചു. പാത്രം കഴുകിവെച്ച്‌ തിണ്ണയിലിരുന്നു.
വർഷങ്ങള്‍ക്കു മുൻപ് മകളെ അനാഥശാലയിലാക്കി അമ്മ വിവിധ വീടുകളില്‍ വീട്ടുപണി ചെയ്യുന്നതിനിടെ ഈ കൊമ്ബൻമീശക്കാരന്റെ വീട്ടിലും രണ്ടുവർഷത്തോളം ജോലിനോക്കിയിരുന്നു. അതിസമ്ബന്നനായ ഈ കൊമ്ബൻമീശക്കാരന്റെ വയസ്സായ അമ്മ മറ്റൊരു വീട്ടില്‍ ഒറ്റയ്ക്കാണ്. അമ്മയെ പരിചരിക്കലായിരുന്നു പണി. ഇടയ്ക്കിടെ കൊമ്ബൻ മീശക്കാരൻ അമ്മയെ കാണാൻ വീട്ടിലെത്തും. പണിക്കാരി വല്ലതും കുറവ് വരുത്തുന്നുണ്ടോയെന്ന് ചോദിക്കും. പണിക്കാരിയുടെ കുറ്റം വല്ലതും അമ്മ പറഞ്ഞാല്‍ പിന്നീട് കൊമ്ബൻ മീശക്കാരൻ പണിക്കാരിയെ ക്രൂരമായി മർദിക്കും. അങ്ങനെ പലതവണ ക്രൂരമായി മർദിച്ച കൊമ്ബൻമീശക്കാരനാണ് അന്ന് താൻ മർദിച്ച പണിക്കാരിയുടെ വീടിന്റെ തിണ്ണയില്‍ ഒരുനേരത്തെ ആഹാരം യാചിച്ച്‌ എത്തിയിരിക്കുന്നത്. അമ്മയുടെ മരണശേഷം കൊമ്ബൻമീശക്കാരന്റെ സ്വത്തുക്കളെല്ലാം ബന്ധുക്കള്‍ തട്ടിയെടുത്ത്
വീട്ടില്‍ നിന്നിറക്കിവിട്ടു. അങ്ങനെ പണമില്ലാതെ അലഞ്ഞുതിരിഞ്ഞ് നടക്കുന്നതിനിടെ എത്തിയതായിരുന്നു പഴയ വീട്ടുപണിക്കാരിയുടെ
വീട്ടില്‍.