പൂരലഹരിയിൽ തൃശൂർ; ഇന്ന് സാമ്പിൾ വെടിക്കെട്ട് ; കനത്ത സുരക്ഷയൊരുക്കി പൊലിസ്.

Spread the love

സ്വന്തംലേഖകൻ

video
play-sharp-fill

തൃശൂർ: തൃശൂർ പൂരം സാമ്പിൾ വെടിക്കെട്ട് ഇന്ന്. നിയന്ത്രണങ്ങളോടെ ശബ്ദ തീവ്രത കുറച്ച് കാഴ്ച്ചയ്ക്ക് പ്രാധാന്യം നൽകിയാകും വെടിക്കെട്ട്. ഗുണ്ടും അമിട്ടും കുഴിമിന്നലും ഓലപ്പടക്കവും ഉപയോഗിച്ചാണ് ആകാശപൂരം ഒരുക്കുന്നത്. വൈകീട്ട് 7 മണിക്കാണ് സാമ്പിൾ വെടിക്കെട്ട് ആരംഭിക്കുന്നത്. കഴിഞ്ഞ തവണത്തേതിന് സമാനമായി ശബ്ദ തീവ്രത കുറച്ച് ഉപാധികളോടെയാണ് വെടിക്കെട്ടിന് അനുമതി നൽകിയിരിക്കുന്നത്.കഴിഞ്ഞ കാലങ്ങളിൽ നിന്ന് വ്യത്യസ്തമായി കനത്ത സുരക്ഷയാണ് തൃശൂർ പൂരത്തിന് പൊലീസ് ഒരുക്കിയിരിക്കുന്നത്. തൃശൂർ റേഞ്ച് ഐ.ജി ബൽറാം കുമാർ ഉപാധ്യായ, സിറ്റി പോലീസ് കമ്മീഷണർ യതീഷ്ചന്ദ്ര എന്നിവരുടെ മേൽനോട്ടത്തിലാണ് സുരക്ഷയൊരുക്കുക. തണ്ടർബോൾട്ട് കമാണ്ടോകൾ, 10 ഡോഗ് സ്‌ക്വാഡ്,സംസ്ഥാനത്തെ വിദഗ്ദരായ 160 ബോംബ് ഡിറ്റക്ഷൻ ടീം, ഷാഡോ പോലീസ്, വനിതാപോലീസ്എന്നിങ്ങനെ സുശക്തമായ കാവലിലാണ് ഇത്തവണത്തെ പൂരം.ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തിൽ കർശന നിയന്ത്രങ്ങളോടെയും, കരുതലോടെയുമാണ് പോലീസ് പരിശോധനയും, സുരക്ഷാ പദ്ധതികളും നടപ്പിലാക്കുക. അഞ്ച് ഐ.പി.എസ് ട്രയ്നീസ്, 30 ഡി.വൈ.എസ്.പിമാർ, 60 സി.ഐ, 300 എസ്.ഐ, 3000 പോലീസ് ഉദ്യോഗസ്ഥർ, 250 വനിതാ പോലീസ്, 130 എസ്.ഐ ട്രയിനീസ് എന്നിവരാണ് ഡ്യൂട്ടിയക്കെത്തുക.