
ഭാര്യയെ വാട്ട്‌സ്‌ആപ്പിലൂടെ മൊഴി ചൊല്ലി പ്രവാസി മലയാളി; മൊഴി ചൊല്ലിയുള്ള ഓഡിയോ സന്ദേശം അയച്ചത് വിദേശത്ത് വെച്ച്; മുത്തലാഖ് നിയമപ്രകാരം കേസെടുത്ത് പോലീസ്
കാസര്‍കോട്: ഭാര്യയെ വാട്ട്‌സ്‌ആപ്പിലൂടെ മൊഴിചൊല്ലിയ യുവാവിനെതിരെ പൊലീസ് കേസെടുത്തു. കാസര്‍കോട് ഏലിയാല്‍ സ്വദേശിയായ അഷറഫിനെതിരെയാണ് മുത്തലാഖ് നിരോധന നിയമ പ്രകാരം കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തത്. വിദേശത്ത് നിന്നും വാട്ട്‌സ്‌ആപ്പിലേക്ക് മൊഴിചൊല്ലിക്കൊണ്ടുള്ള ശബ്ദസന്ദേശം അയക്കുകയായിരുന്നുവെന്നാണ് മധൂര്‍ പുളിക്കൂര്‍ സ്വദേശിനിയായ ഇരുപത്തൊമ്പതുകാരിയുടെ പരാതിയിൽ പറയുന്നത്.
കഴിഞ്ഞ മാര്‍ച്ച് 15 നാണ് ഭര്‍ത്താവ് മൊഴിചൊല്ലിയതെന്ന് പരാതിയില്‍ യുവതി വ്യക്തമാക്കുന്നു. സഹോദരന്റെ ഫോണാണ് യുവതി ഉപയോഗിക്കുന്നത്. വിദേശത്ത് ജോലി ചെയ്യുന്ന ഭര്‍ത്താവ് ഈ ഫോണിലേക്ക് മുത്തലാഖ് ചൊല്ലുന്ന ശബ്ദസന്ദേശം അയക്കുകയായിരുന്നു.
ഒരു മാസം മുമ്പ് നാട്ടിലെത്തിയ അഷ്‌റഫ് മറ്റൊരു യുവതിയെ വിവാഹം ചെയ്തു. ഇതറിഞ്ഞതോടെ ഞായറാഴ്ച യുവതി പരാതി നല്‍കുകയായിരുന്നു. മുസ്‌ലിം വുമണ്‍ പ്രൊട്ടക്ഷന്‍ ഓണ്‍ മാര്യേജ് ആക്ട് 2019 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

2007 ജൂലൈയിലായിരുന്നു യുവാവും കാസര്‍കോട് പുളിക്കൂര്‍ സ്വദേശിയായ യുവതിയും തമ്മിലുള്ള വിവാഹം. 20 പവന്‍ സ്വര്‍ണവും 2 ലക്ഷം രൂപയും സ്ത്രീധനമായി യുവതിയുടെ വീട്ടുകാര്‍ അഷറഫിന് നല്‍കിയിരുന്നു. ഇവർക്ക് രണ്ട് കുട്ടികളുണ്ട്. അഷ്‌റഫിനെതിരെ ഗാര്‍ഹിക പീഡന പരാതിയില്‍ മറ്റൊരു കേസ് കൂടി കാസര്‍കോട് ടൗണ്‍ സ്‌റ്റേഷനില്‍ നിലവിലുണ്ട്.