ഇടുക്കിയിൽ വനവിഭവങ്ങൾ ശേഖരിക്കാൻ പോയ ആദിവാസി യുവതി കാട്ടിൽ പ്രസവിച്ചു; ആരോഗ്യപ്രവർത്തകർ കുട്ടിയെ ആശുപത്രിയിലെത്തിച്ച് ചികിത്സനൽകി

Spread the love

ഇടുക്കി: വനവിഭങ്ങൾ ശേഖരിക്കുന്നതിനിടെ ആദിവാസിയുവതി പ്രസവിച്ചു. സംഭവം അറിഞ്ഞെത്തിയ ആരോഗ്യപ്രവർത്തകർ കുട്ടിയെ ആശുപത്രിയിലെത്തിച്ച് ചികിത്സനൽകി. അമ്മ ആരോഗ്യ പ്രവർത്തകർക്കൊപ്പം ആശുപത്രിയിലേക്ക് പോകാതെ കാട്ടിൽത്തന്നെ തുടർന്നു.

വ്യാഴാഴ്ച രാവിലെ ഒൻപതരയോടെയാണ് വള്ളക്കടവ് റെയ്ഞ്ചിന് കീഴിൽ കാട്ടിൽ താമസിക്കുന്ന ബിന്ദു(24) പെൺകുഞ്ഞിന് ജൻമംനൽകിയത്. ഈസമയം വള്ളക്കടവ് ചെക്ക് പോസ്റ്റിന് സമീപം ഭർത്താവിനും കുടുംബാംഗങ്ങൾക്കും ഒപ്പം ബിന്ദു, വനവിഭവങ്ങൾ ശേഖരിക്കുകയായിരുന്നു.

ഭർത്താവ് സുരേഷ് ആരോഗ്യവകുപ്പിൽ ഫോണിൽ വിളിച്ച് വിവരമറിയിച്ചു. ഉടൻ കുമളി പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഡോക്ടർ ഉൾപ്പെടെയുള്ള ആരോഗ്യവകുപ്പ് സംഘം ആംബുലൻസുമായി വള്ളക്കടവിലെ കാട്ടിൽ എത്തി. കുട്ടിയെയും അമ്മയെയും ആശുപത്രിയിൽ എത്തിക്കുന്നതിനായി പരിശ്രമിച്ചങ്കിലും ബിന്ദു കൂടെവരാൻ തയ്യാറായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ കുട്ടിയുമായി ആംബുലൻസിൽ വണ്ടിപ്പെരിയാർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേയ്ക്കുപോയി. ആശുപത്രിയിൽ കുട്ടിയെത്തുന്ന വിവരം മുൻകൂട്ടി അറിയിച്ചതോടെ വണ്ടിപ്പെരിയാർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരും സജ്ജമായി.

തുടർന്ന് കുട്ടിക്കുവേണ്ട ചികത്സ ഉറപ്പാക്കി. കുട്ടി പൂർണ ആരോഗ്യവതിയാണെന്ന് ഉറപ്പായതോടെ കുട്ടിയെ രക്ഷാകർത്താക്കളുടെ അടുത്ത് എത്തിച്ചു. വീണ്ടും തുടർചികത്സയ്ക്കായി കുട്ടിയെയും മാതാവിനെയും ആശുപത്രിയിൽ കൊണ്ടുപോകാൻ ആരോഗ്യവകുപ്പ് അധികൃതർ തയ്യാറായെങ്കിലും ബിന്ദുവും കുടുംബാംഗങ്ങളും തയ്യാറായില്ല.

തുടർന്ന് കുടുംബശ്രീ പ്രവർത്തകരെയും പട്ടികവർഗവകുപ്പിലെ ജീവനക്കാരെയും ഇവരുടെ പരിചരണത്തിനായി ഏൽപ്പിച്ച് ആരോഗ്യവകുപ്പ് അധികൃതർ മടങ്ങുകയായിരുന്നു. കുഞ്ഞിന് രണ്ടര കിലോഗ്രാം തൂക്കമുണ്ട്.

കുമളി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോ. ഷബാന ബീഗം, കുമളി ഹെൽത്ത് ഇൻസ്പെക്ടർ ബി. മാടസ്വാമി, ആരോഗ്യവകുപ്പ് ജീവനക്കാരായ ആര്യാമോഹൻ, ആംബുലൻസ് ഡ്രൈവർ നൈസാമുദ്ധീൻ, വനം വകുപ്പ് ജീവനക്കാരിയായ സുബിഷ, അങ്കണവാടി ജീവനക്കാരി ശ്രീദേവി എന്നിവർ ചേർന്നാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്.