
സ്വന്തം ലേഖകൻ
തിരുവനന്തപുരം: വഞ്ചിയൂര്‍ സബ് ട്രഷറിയില്‍ നിന്നും രണ്ട് കോടി രൂപ തട്ടിയ കേസ് മാരക ട്വിസ്റ്റിലേക്ക്. ഓൺലൈൻ റമ്മി കളിച്ച് പണം നഷ്ടപ്പെട്ടത് നികത്താൻ വേണ്ടിയാണ് ബിജുലാൽ ട്രഷറിയിൽ നിന്നും സർക്കാർ പണം തട്ടിയെടുത്തതെന്ന് നിഗമനം. എന്നാൽ വഞ്ചിയൂർ പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ പ്രതി നേരത്തെ ആസൂത്രണം നടത്തി എന്ന് വ്യക്തമാണ്.
ട്രഷറി പണത്തട്ടിപ്പ് അന്വേഷിക്കാൻ പ്രത്യേക ടീമിനെ നിയോഗിച്ചു. ക്രൈം ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ സുല്‍ഫിക്കറാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. സൈബര്‍ വിദഗ്ദര്‍ ഉള്‍പ്പെടെയുള്ള എട്ടംഗ സംഘത്തയും രൂപീകരിച്ചിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
2019 ഡിസംബർ 23 മുതൽ പണം തട്ടാൻ ശ്രമം നടത്തിയതായി എഫ്.ഐ.ആറിൽ പരാമർശമുണ്ട്. മൂന്ന് ദിവസമായിട്ടും പ്രതിയെ പിടിക്കാത്ത സാഹചര്യത്തിലാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചത്. നിലവിലെ അന്വേഷണ സംഘം ഇവരെ സഹായിക്കും. അന്വേഷണം ഏറ്റെടുത്തതിനു പിന്നാലെ സ്പെഷ്യൽ ടീം ട്രഷറി ഡയറക്ടറേറ്റിൽ തെളിവെടുപ്പ് നടത്തി.
ബിജുലാൽ നടത്തിയ മുഴുവൻ ഇടപാടുകളും അന്വേഷിക്കുന്നുണ്ട്. ഒരു മാസം മുമ്പും പണം തട്ടിയതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. അതേസമയം ഇയാൾ തമിഴ്നാട്ടിലേക്ക് കടന്നതായും സൂചനയുണ്ട്. ബിജുലാലിനെ കണ്ടെത്താനായി ഷാഡോ സംഘത്തെയും നിയോഗിച്ചു. ബിജുലാലിനെ കണ്ടെത്തി ചോദ്യം ചെയ്ത ശേഷമേ ഭാര്യ സിമിക്കായുള്ള അന്വേഷണം തുടങ്ങൂ. ഇയാളുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി ഇതുവരെ പരിഗണനയ്ക്ക് എടുത്തിട്ടില്ല.