
കൊച്ചി : വിമാനടിക്കറ്റുകള്‍ ബുക്കു ചെയ്ത് കൊടുക്കുന്നതിന്റെ മറവില്‍ പ്രവാസി മലയാളികളെ കബളിപ്പിച്ച് പണം തട്ടുന്നത് പതിവാക്കിയ കൊച്ചിയിലെ ട്രാവല്‍ ഏജൻസി ഉടമയെ എറണാകുളം സൗത്ത് പൊലീസ് വീണ്ടും അറസ്റ്റ്ചെയ്തു.ഇതോടെ ഇയാൾ പിടിയിലാകുന്നത് ഒൻപതാമത്തെ തവണ.
രവിപുരം സിറാ ഇന്റർനാഷണല്‍ ട്രാവല്‍ ഏജൻസി ഉടമ വടക്കൻപറവൂർ കൈതാരം സ്വദേശി ഷിനോയിയെയാണ് (41) സൗത്ത് ഇൻസ്പെക്ടർ പി.ആർ. സന്തോഷിന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്. ഭാര്യ ഉണ്ണിമായ കേസിലെ മൂന്നാംപ്രതിയാണ്.
പൊലീസ് പറയുന്നത്: ബ്രിട്ടണ്‍, അമേരിക്ക, യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്കും അവിടെനിന്ന് ഇന്ത്യയിലേക്കും വിമാനടിക്കറ്റുകള്‍ ആവശ്യമുള്ള മലയാളികളാണ് തട്ടിപ്പിന് ഇരയാകുന്നത്. ഓണ്‍ലൈനിലും സമൂഹമാദ്ധ്യമങ്ങള്‍ വഴിയും പരസ്യങ്ങളിലൂടെ ഇവരുമായി ബന്ധപ്പെട്ട് ടിക്കറ്റിനുള്ള പണം വാങ്ങുകയും അവസാനനിമിഷം പണം തിരികെനല്‍കാതെ ടിക്കറ്റ് റദ്ദാക്കിയുമാണ് കബളിപ്പിക്കുന്നത്. ചില യാത്രക്കാരില്‍ നിന്ന് തലേദിവസം വിളിച്ച് അധികനിരക്ക് ഈടാക്കിയിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ടിക്കറ്റിനത്തില്‍ 1.33 ലക്ഷം രൂപ നഷ്ടപ്പെട്ട ബ്രിട്ടനിലെ പ്രവാസിമലയാളി കോട്ടയം പനമറ്റം എലിക്കുളം ചെത്തിമറ്റതില്‍ ജോമോൻ മാത്യു നല്‍കിയ പരാതിയിലാണ് ഇത്തവണ അറസ്റ്റിലായത്. മേയ് 5ന് ജോമോനും മകള്‍ക്കും നാട്ടില്‍വരാനും 25ന് ജോമോന്റെ അമ്മയ്ക്ക് ഇവർക്കൊപ്പം യു.കെയിലേക്ക് പോകാനും അഞ്ച് ടിക്കറ്റുകള്‍ക്കാണ് മൂന്നുതവണയായി പണം അയച്ചുകൊടുത്തത്. ആദ്യതവണ പണം അയച്ചപ്പോള്‍ വിശ്വാസം ജനിപ്പിക്കാൻ സാംപിളായി വ്യാജടിക്കറ്റ് അയച്ചുകൊടുത്തിരുന്നു. പണം നല്‍കിയിട്ടും ടിക്കറ്റ് കിട്ടാതിരുന്നതിനെ തുടർന്നാണ് ജോമോൻ പരാതിനല്‍കിയത്.
ഇയാള്‍ രവിപുരത്തും കടവന്ത്രയിലും ട്രാവല്‍ ഏജൻസികള്‍ നടത്തുന്നുണ്ട്. പുതിയ ശാഖ ആലുവയില്‍ ഉടൻ തുറക്കുമെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ട്വിറ്റർ ഉള്‍പ്പെടെ സമൂഹമാദ്ധ്യമങ്ങളില്‍ ഫ്ലൈസെറ എന്നിങ്ങനെ വിവിധ ട്രാവല്‍ ഏജൻസികളുടെ പേരുകളിലും പ്രവാസികളെ കാൻവാസ് ചെയ്യുന്നുണ്ട്. ഇയാള്‍ നടത്തിയ തട്ടിപ്പില്‍ പത്താമത്തെ പരാതി കിട്ടിയിട്ടുണ്ടെന്നും ഉടൻ കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു.