
ഓട്ടോറിക്ഷകളില്‍ ഫെയർമീറ്റർ പ്രവർത്തിച്ചില്ലെങ്കില്‍ സൗജന്യ യാത്രയായി കണക്കാക്കാം ; സർക്കുലർ പുറത്തിറക്കി ട്രാൻസ്പോർട്ട് കമ്മീഷണർ
തിരുവനന്തപുരം : ഓട്ടോറിക്ഷകളില്‍ യാത്രാനിരക്ക് പ്രദർശിപ്പിക്കുന്ന മീറ്റർ പ്രവർത്തിച്ചില്ലെങ്കില്‍ സൗജന്യ യാത്രയായി കണക്കാക്കുമെന്ന് ട്രാൻസ്പോർട്ട് കമ്മീഷണറുടെ സർക്കുലർ.
ഫെയർമീറ്റർ പ്രവർത്തിപ്പിക്കാതെ അമിത ചാർജ്ജ് ഈടാക്കുന്നത് സംസ്ഥാനത്തുടനീളം യാത്രക്കാരും ഡ്രൈവർമാരുമായി പതിവായി സംഘർഷത്തിന് ഇടയാക്കുന്നുണ്ടെന്നത് പരിഗണിച്ചാണ് തീരുമാനം.
മോട്ടോർ വാഹന വകുപ്പിന് കൊച്ചി സ്വദേശി കെ.പി. മത്ത്യാസ് ഫ്രാൻസിസ് സമർപ്പിച്ച നിർദ്ദേശമാണ് മാർച്ച് ഒന്നു മുതല്‍ പ്രാവർത്തികമാക്കുന്നത്. ദുബായിയില്‍ ഓട്ടോറിക്ഷകളിലെ യാത്രാവേളയില്‍ ഫെയർ മീറ്റർ പ്രവർത്തിപ്പിക്കാതിരിക്കുകയോ പ്രവർത്തനരഹിതമാവുകയോ ചെയ്താല്‍ മീറ്റർ പ്രവർത്തിക്കുന്നില്ലെങ്കില്‍ യാത്രസൗജന്യം( ‘If the fare meter is not working, journey is free’)എന്ന സ്റ്റിക്കർ യാത്രക്കാരന് ദൃശ്യമാകും വിധം പതിച്ചിരിക്കണമെന്ന് ട്രാൻസ്പോർട്ട് റോഡ്സുരക്ഷാ നിയമങ്ങളില്‍ നിർദേശമുണ്ട്. കേരളത്തില്‍ സർവീസ് നടത്തുന്ന ഓട്ടോകളിലും ”യാത്രാവേളയില്‍ ഫെയർ മീറ്റർ പ്രവർത്തിപ്പിക്കാതിരിക്കുകയോ പ്രവർത്തനരഹിതമായിരിക്കുകയോ ചെയ്താല്‍ യാത്ര സൗജന്യം” എന്ന് മലയാളത്തിലും ‘If the fare meter is not engaged or not working, your journey is free’ എന്ന് ഇംഗ്ലീഷിലും രേഖപ്പെടുത്തി പ്രിന്റ് ചെയ്ത സ്റ്റിക്കർ ഡ്രൈവർ സീറ്റിന് പിറകിലായോ യാത്രക്കാർക്ക് അഭിമുഖമായോ പതിച്ചിരിക്കണം. അല്ലെങ്കില്‍ ഇതേ സ്ഥാനത്ത് ഇരുണ്ട പാശ്ചാത്തലത്തില്‍ വെള്ള അക്ഷരത്തില്‍ വായിക്കാൻ കഴിയുന്ന ഫോണ്ട് വലുപ്പത്തില്‍ എഴുതി വയ്ക്കണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓട്ടോയാത്രയ്ക്കിടയിലെ അമിത നിരക്ക് ഈടാക്കല്‍ സംബന്ധിച്ച പരാതികള്‍ ചില ഇടങ്ങളില്‍ വർധിക്കുന്നതിനാല്‍ ദുബായിയില്‍ സർക്കാരിന്റെ ട്രാൻസ്പോർട്ട് വകുപ്പ് വിജയകരമായി നടപ്പാക്കിയിട്ടുള്ളതും ഓട്ടോകളില്‍ പതിപ്പിച്ചിട്ടുള്ളതുമായ സ്റ്റിക്കർ സമ്ബ്രദായം കേരളത്തിലും നടപ്പാക്കണമെന്നതായിരുന്നു കെ.പി മത്ത്യാസിന്റെ നിർദ്ദേശം.
കഴിഞ്ഞ 24- ന് ചേർന്ന സംസ്ഥാന ട്രാൻസ്പോർട്ട് അതോറിറ്റിയുടെ യോഗം നിർദ്ദേശം ചർച്ച ചെയ്യുകയും അംഗീകരിക്കുകയുമായിരുന്നു. സ്റ്റിക്കർ പതിച്ചില്ലെങ്കില്‍ മാർച്ച് ഒന്നുമുതല്‍ തുടർന്നുള്ള ഫിറ്റ്നസ് സിർട്ടിഫിക്കറ്റ് ടെസ്റ്റില്‍ ഓട്ടോറിക്ഷകള്‍ അയോഗ്യമാക്കപ്പെടും. ഇത്തരത്തില്‍ അയോഗ്യമാക്കപ്പെട്ട ഓട്ടോറിക്ഷകള്‍ ടാക്സി സർവീസ് നടത്തിയാല്‍ ഡ്രൈവർമാരില്‍ നിന്ന് വലിയ തുക പിഴയായി ഈടാക്കും.
ഫിറ്റ്നസ് ടെസ്റ്റ് പാസ് ആകുന്നതിനുള്ള വ്യവസ്ഥകളിലും ഈ നിർദേശങ്ങള്‍ ഉള്‍പ്പെടുത്തും. പുതിയ നിർദേശങ്ങള്‍ കർശനമായി നടപ്പിലാക്കുന്നത് എല്ലാ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർമാരുടെയും നേതൃത്വത്തില്‍ ഉറപ്പു വരുത്തണമെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ നാഗരാജുചകിലം അടുത്തിടെ പുറത്തിറക്കിയ സർക്കുലറിലൂടെ നല്‍കിയ നിർദേശത്തില്‍ പറയുന്നു. സ്റ്റിക്കർ പതിക്കാതെ ടെസ്റ്റിന് എത്തുന്ന ഓട്ടോകളെ പരിഗണിക്കേണ്ടതില്ലെന്ന് റീജണല്‍ ട്രാൻസ്പോർട്ട് ഓഫിസർമാർക്കും എൻഫോഴ്സ്മെന്റ് ഓഫിസർമാർക്കും ജോയിന്റ് റീജയണല്‍ ട്രാൻസ്പോർട്ട് ഓഫിസർമാർക്കും നിർദേശമുണ്ട്.