
ന്യൂഡൽഹി: 40 വർഷം പഴക്കമുള്ള ടിക്കറ്റ് റിസർവേഷൻ സംവിധാനത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ച് കേന്ദ്ര റെയില്‍വേ മന്ത്രാലയം. പുതിയ സാങ്കേതിക വിദ്യയോടെ സഹായത്തോടെ സജ്ജമാകുന്ന സംവിധാനം വരുന്നതോടെ ഇപ്പോഴത്തതിനേക്കാള്‍ 5 ഇരട്ടി വേഗത്തില്‍ ട്രെയിൻ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനാകുമെന്ന് കേന്ദ്രം.
ദൂരയാത്ര ചെയ്യുന്ന ട്രെയിനുകളുടെ റിസർവ് ടിക്കറ്റുകള്‍ സ്റ്റേഷനില്‍ വന്ന് ബുക്ക് ചെയ്യാനായി നിലവിലുള്ള സോഫ്റ്റ്‌വെയർ വർഷങ്ങള്‍ പഴക്കമുള്ളതാണ്. ഇത് പൂർണമായി മാറ്റി പുതിയ സംവിധാനം കൊണ്ടുവരുന്നതോടെ ബുക്കിംഗ് കൗണ്ടറുകളില്‍ ടിക്കറ്റ് നല്‍കുന്ന ജീവനക്കാർക്ക് വേഗത്തില്‍ ടിക്കറ്റ് നല്‍കാൻ കഴിയും. ഇതിലൂടെ നീണ്ട നിരകളും യാത്രക്കാരുടെ ബുദ്ധിമുട്ടുകളും കുറയുമെന്ന് അധികൃതർ അറിയിച്ചു.
റിസർവ് ടിക്കറ്റിംഗില്‍ നടക്കുന്ന തട്ടിപ്പുകളും ഇടനിലക്കാരുടെ ഇടപെടലും തടയുന്നതും പുതിയ സംവിധാനത്തിന്റെ പ്രധാന ലക്ഷ്യമാണ്.
പ്രത്യേകിച്ച് ഉത്സവകാലങ്ങളില്‍ ‘തത്‌കാല്‍’ ടിക്കറ്റുകള്‍ ഇടനിലക്കാർ കൈക്കലാക്കുന്ന പ്രവണത അവസാനിപ്പിക്കാൻ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിക്കാനാണ് റെയില്‍വേയുടെ പദ്ധതി.
പുതിയ പാസഞ്ചർ റിസർവേഷൻ സിസ്റ്റം നടപ്പാക്കുന്നതിനായി ഏകദേശം 1,000 കോടി രൂപ ചെലവാകും. ദിവസേന ഏകദേശം 2.5 കോടി പേർ യാത്ര ചെയ്യുന്ന സാഹചര്യത്തില്‍ യാത്രക്കാരുടെ സൗകര്യം മുൻനിർത്തിയാണ് ഈ മാറ്റമെന്ന് റെയില്‍വേ മന്ത്രാലയം വ്യക്തമാക്കി.
പുതിയ സംവിധാനത്തിലൂടെ ഓണ്‍ലൈനായും കൗണ്ടറുകളിലൂടെയും ടിക്കറ്റ് ബുക്ക് ചെയ്യുന്നത് വളരെ എളുപ്പമാകും.
നിലവിലുള്ള പല സാങ്കേതിക പ്രശ്നങ്ങളും ഇതോടെ പരിഹരിക്കപ്പെടുമെന്നും, ഇടനിലക്കാരുടെ ഇടപെടലിന് ഇടവരാതെയാകും ടിക്കറ്റിംഗ് സംവിധാനമെന്നും അധികൃതർ പറഞ്ഞു.
വെയിറ്റിംഗ് ലിസ്റ്റ് ഒഴിവാക്കുക എന്നതും റെയില്‍വേയുടെ മറ്റൊരു പ്രധാന ലക്ഷ്യമാണ്. ഓരോ യാത്രക്കാരനും കണ്‍ഫേംഡ് ടിക്കറ്റ് ലഭിക്കുന്ന രീതിയില്‍ സംവിധാനത്തെ മെച്ചപ്പെടുത്താനുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നതെന്നും കേന്ദ്രം അറിയിച്ചു.
റെയില്‍വേ ഇൻഫർമേഷൻ സിസ്റ്റംസ് സെന്ററില്‍ (CRIS) പുതിയ സംവിധാനത്തിന്റെ പരീക്ഷണങ്ങള്‍ പുരോഗമിക്കുകയാണെന്നും, അടുത്ത മാസം തന്നെ ഇത് ആരംഭിക്കാനും ജൂണ്‍ മാസത്തോടെ പൂർണമായി പ്രവർത്തനക്ഷമമാകാനുമാണ് സാധ്യതയെന്നും ഒരു മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു.
പുതിയ സിസ്റ്റം ഒരു വെണ്ടറിനെയോ കമ്പനിയെയോ മാത്രം ആശ്രയിക്കുന്നതല്ല. മള്‍ട്ടി-ലിംഗ്വല്‍ ഇന്റർഫേസ് ഉള്ള സംവിധാനമായിരിക്കും ഇത്. നിലവില്‍ ഒരു മിനിറ്റില്‍ 25,000 ടിക്കറ്റുകള്‍ മാത്രമാണ് ഇഷ്യു ചെയ്യാൻ കഴിയുന്നത്.
പുതിയ സംവിധാനത്തില്‍ ഇത് ഒരു മിനിറ്റില്‍ 1,25,000 ടിക്കറ്റുകളായി ഉയരും. ഇതിലൂടെ ഓണ്‍ലൈൻ ബുക്കിംഗും കൗണ്ടറുകളിലെ തിരക്കും ഗണ്യമായി കുറയുമെന്നാണ് പ്രതീക്ഷ.
നിലവിലുള്ള സംവിധാനത്തിലെ പോരായ്മകള്‍ ഉപയോഗിച്ച് ഇടനിലക്കാർ പ്രത്യേക ആപ്പുകളും വെബ്‌സൈറ്റുകളും വഴി ടിക്കറ്റുകള്‍ മുൻകൂട്ടി ബുക്ക് ചെയ്യുന്ന പ്രവണതയുണ്ടെന്ന് അധികൃതർ പറയുന്നു.
പുതിയ സംവിധാനം ഈ തട്ടിപ്പുകള്‍ തടയാനും യഥാർത്ഥ യാത്രക്കാർക്ക് ടിക്കറ്റ് ലഭ്യമാക്കാനും സഹായിക്കുമെന്ന് റെയില്‍വേ വ്യക്തമാക്കി.

