
കോഴിക്കോട്: അത്തോളിയിലെ ഏഴു വയസുകാരന്‍റെ മരണം കൊലപാതകമെന്ന് തെളിഞ്ഞതിന് പിന്നാലെ അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി. കൊലക്കുറ്റം ചുമത്തിയാണ് ജുമൈലയെ അത്തോളി പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയെ അമ്മ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് വ്യക്തമാകുന്നത്.
ഞായറാഴ്ച പുലർച്ചെ 2 മണിക്കാണ് ഹംദാനെ അവശനിലയിൽ കണ്ടത്. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുട്ടിയുടെ മരണത്തിൽ സംശയം തോന്നിയ ഡോക്ടർ പൊലീസിനെ അറിയിക്കുകയായിരുന്നു.
ശ്വാസം മുട്ടിയാണ് മരണമെന്ന് പോസ്റ്റ് മോര്‍ട്ടത്തില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ തലയിണ കൊണ്ട് ശ്വാസം മുട്ടിച്ച് അമ്മ കുട്ടിയെ കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്. കുട്ടിയെ പരിശോധിച്ച ഡോക്ടർക്ക് തോന്നിയ സംശയമാണ് കേസിൽ നിർണായകമായത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പോസ്റ്റ് മോർട്ടത്തിൽ ശ്വാസം മുട്ടിയാണ് കുട്ടി മരിച്ചതെന്ന് വ്യക്തമായതോടെയാണ് അമ്മയെ പൊലീസ് ചോദ്യം ചെയ്തത്. ഇവർ നേരത്തെ മനോരോഗത്തിന് ചികിത്സ തേടിയിരുന്നെന്ന് പൊലീസ് അറിയിച്ചു. കേസ് അന്വേഷണം ജില്ലാ ക്രൈം ബ്രഞ്ചിന് കൈമാറിയിട്ടുണ്ട്.
കുട്ടി ഹൃദയാഘാതംമൂലം മരിച്ചു എന്നാണ് ആദ്യം പറഞ്ഞത്. എന്നാൽ ചെറിയ കുട്ടിയായതിനാൽ ഹൃദയാഘാത സാധ്യതയിൽ സംശയം തോന്നിയതിനാൽ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് ഡോക്ടർ മരണത്തിൽ സംശയം പറഞ്ഞിരുന്നു. കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. വടകര എസ്‌പി. ആർ.കറുപ്പസ്വാമിയുടേതാണ് ഉത്തരവ്.



