
സ്വന്തം ലേഖിക
മുംബൈ: ട്രെയിൻ തട്ടി മരിച്ച യാചകന്റെ വീട് പരിശോധിച്ച പൊലീസ് ഞെട്ടി. വെറും ഒരു ഭിക്ഷക്കാരനായിരുന്നില്ല റെയിൽവേസ്റ്റേഷനിലും മറ്റും അലഞ്ഞിരുന്ന ബിരാഡിചന്ദ് പന്നാരാംജി ആസാദ് എന്ന 82 കാരനെന്ന് അവർക്ക് അപ്പോഴാണ് മനസിലായത്. 8.77 ലക്ഷം രൂപയാണ് ഇയാളുടെ പക്കൽ ഫിക്‌സഡ് ഡിപ്പോസിറ്റായി ഉണ്ടായിരുന്നത്. 96000 രൂപ സേവിങ്‌സ് ബാങ്ക് അക്കൗണ്ടിലും നിക്ഷേപിച്ചിരുന്നു. ഇതിന് പുറമെ നാണയത്തുട്ടുകളും നോട്ടുകളുമായി 1.75 ലക്ഷം രൂപയാണ് ഇയാൾ താമസിച്ചിരുന്ന കുടിലിൽ നിന്ന് കണ്ടെത്തിയത്. എന്തായാലും ലക്ഷപ്രഭുവാണ് ഇത്ര നാളും ഭിക്ഷക്കാരനായി നടന്നിരുന്നതെന്ന് മരിച്ച് കഴിഞ്ഞപ്പോഴാണ് എല്ലാവരും അറിഞ്ഞത്.
മുംബൈയിലെ മാൻഖർഡിനും ഗോവന്ദി സ്റ്റേഷനുമിടയിലാണ് ആസാദ് ട്രെയിൻ തട്ടി മരിച്ചത്. മരണത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളുടെ സമ്ബാദ്യത്തെക്കുറിച്ച് പൊലിസിന് വിവരം ലഭിച്ചത്. ഇയാളുടെ ബന്ധുക്കളെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്. റെയിൽവെ ട്രാക്കിന് സമീപത്തത്തുള്ള കുടിലിൽ ആസാദ് ഒറ്റയ്ക്കാണ് താമസെന്നും ഇയാൾക്ക് ബന്ധുക്കളില്ലെന്നുമാണ് പ്രദേശവാസികളിലൊരാൾ പറഞ്ഞു. കുടിൽ ഉണ്ടായിരുന്ന ഡബ്ബകളിലും വലിയ ബാരലിലുമാണ് ഭിക്ഷയെടുത്ത് കിട്ടുന്ന നാണയത്തുട്ടുകൾ പ്ലാസ്റ്റിക് കവറുകളിലാക്കി ഒളിപ്പിച്ചുവച്ചിരുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സൂക്ഷിച്ചിരുന്ന നാണയത്തുട്ടുകളെല്ലാം എണ്ണിത്തീർക്കാൻ തന്നെ ഒരു ദിവസത്തോളമെടുത്തു. 1.75 ലക്ഷം രൂപയുടെ നാണയങ്ങൾ ഉണ്ടായിരുന്നുവെന്ന് റെയിൽവെ പൊലീസ് ഇൻസ്‌പെക്ടർ പ്രവീൺ കാംബ്ലെ പറഞ്ഞു. കുടിലിന്റെ മൂലയിൽ ഉണ്ടായിരുന്ന സ്റ്റീൽ പാത്രത്തിൽ നിന്ന് ആസാദിന്റെ പാൻ കാർഡ്, ആധാർ കാർഡ്, സീനിയർ സിറ്റിസൻ കാർഡ് എന്നിവ ലഭിച്ചു. ഇതുപ്രകാരം 1937 ഫെബ്രുവരി 27നാണ് ആസാദ് ജനിച്ചത്. നേരത്തേ ശിവാജി നഗറിലും ബെയ്ഗൻ വാഡിയിലുമായിരുന്നു താമസിച്ചിരുന്നത്. കുടിലിൽ നിന്ന് തന്നെ ലഭിച്ച മറ്റു രേഖകളിൽ നിന്നാണ് ഇയാൾക്ക് 8.77 ലക്ഷം രൂപയുടെ ഫിക്‌സഡ് ഡെപ്പോസിറ്റ് ഉണ്ടെന്നും 96000 രൂപ ബാങ്ക് അക്കൗണ്ടിൽ ഉണ്ടെന്നും വ്യക്തമായതെന്നും പൊലീസ് കൂട്ടിച്ചേർത്തു. ഈ രേഖകൾ പ്രകാരം രാജസ്ഥാനിലെ രാംഗഡ് സ്വദേശിയാണ് ആസാദ്. അയാൾക്ക് സുഖ്‌ദേവ് എന്ന മകനുമുണ്ട്. മകനാണ് എല്ലാ ബാങ്ക് ഇടപാടുകളുടെയും നോമിനി. രാജസ്ഥാൻ പൊലീസുമായി ബന്ധപ്പെട്ട് സുഖ്‌ദേവിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് മുംബൈ പൊലീസ്.