
വിമാനത്തിലേതുപോലെ ട്രെയിനുകളിലും ലഗേജിന് നിയന്ത്രണം കർശനമാക്കാൻ നീക്കം. ഭാരപരിധി നിലവിലുണ്ടായിരുന്നെങ്കിലും കർശനമായിരുന്നില്ല.നോർത്ത് സെൻട്രല്‍ റെയില്‍വേ (എൻസിആർ) സോണിലാണ് ഇത് ആദ്യം നടപ്പാക്കുന്നത്.
പ്രയാഗ്‌രാജ് ജംഗ്ഷൻ, പ്രയാഗ്‌രാജ് ചിയോകി, സുബേദാർഗഞ്ച്, കാണ്‍പൂർ, മിർസാപൂർ, തുണ്ട്‌ല, അലിഗഡ്, ഗോവിന്ദ്പുരി, ഇറ്റാവ, ഗ്വാളിയോർ തുടങ്ങിയ സ്റ്റേഷനുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കും. തീയതി പ്രഖ്യാപിച്ചിട്ടില്ല.
ലഗേജുകള്‍ സ്റ്റേഷനിലെ ഇലക്‌ട്രോണിക് വേയിംഗ് മെഷീനുകളില്‍ പരിശോധിക്കണം. ഭാരം അധികമാണെങ്കില്‍ പിഴ ഈടാക്കും. അധിക ഭാരത്തിന്റെ തൂക്കവും യാത്രാദൂരവും ആശ്രയിച്ചായിരിക്കും പിഴത്തുക.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ക്ലാസിനനുസരിച്ച് ലഗേജിന്റെ പരിധിയിലും നിരക്കിലും വ്യത്യാസമുണ്ടാകും. നിശ്ചിത പരിധിയിലധികം ലഗേജ് കൊണ്ടുപോകണമെങ്കില്‍ മുൻകൂട്ടി പാഴ്‌സല്‍ ഓഫീസില്‍ പണമടച്ച് ബുക്ക് ചെയ്യണം.
ഭാരപരിധിക്കുള്ളിലാണെങ്കിലും സ്ഥലം മുടക്കുന്ന രീതിയിലുള്ളതും മറ്റു യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതുമായ വലിയ ലഗേജുകള്‍ അനുവദിക്കില്ല. യാത്രക്കാരുടെ സൗകര്യം വർദ്ധിപ്പിക്കാനും ഒപ്പം അധിക വരുമാനവുമാണ് ലക്ഷ്യമിടുന്നത്.
സ്ലീപ്പറില്‍ 40 കിലോവരെ (സൗജന്യം)
ഫസ്റ്റ് എ.സി ……………………….70 കിലോ ഗ്രാം
സെക്കൻഡ് എ.സി………….50
തേഡ് എ.സി …………………….40
സ്ലീപ്പർ ക്ലാസ് …………………….40
ജനറല്‍……………………………….35
വിമാനത്താവളം പോലെ പരിഷ്കരിക്കും
റെയില്‍വേ സ്റ്റേഷനുകളില്‍ വിമാനത്താവളങ്ങളിലേതുപോലെയുള്ള സൗകര്യങ്ങള്‍ ഒരുക്കാനും പദ്ധതിയുണ്ട്. വിശാലമായ കാത്തിരിപ്പ് കേന്ദ്രങ്ങള്‍, ഹൈസ്പീഡ് വൈ-ഫൈ, പ്രീമിയം സ്‌റ്റോറുകള്‍ തുടങ്ങിയവ ആരംഭിക്കും.
അമൃത് ഭാരത് സ്‌റ്റേഷൻ പദ്ധതിയില്‍ മാതൃകാസ്റ്റേഷനായി വികസിപ്പിക്കുന്ന ഉത്തർപ്രദേശിലെ പ്രയാഗ്‌രാജ് ജംഗ്ഷനിലാണ് ആദ്യം നടപ്പാക്കുക. തുടർന്ന് കാണ്‍പൂർ, ഗ്വാളിയോർ സ്‌റ്റേഷനുകളിലും നടപ്പാക്കും.