
ഓടിക്കൊണ്ടിരുന്ന ട്രെയിനിലേക്ക് ചാടിക്കയറാൻ ശ്രമിക്കുന്നതിനിടയിൽ കാൽവഴുതി വീണ യാത്രക്കാരനെ റെയിൽവേ പോലീസ് ഉദ്യോഗസ്ഥൻ രക്ഷപ്പെടുത്തി. കന്യാകുമാരി – ദിബ്രുഗഡ് എക്സ്പ്രസിൽ കയറാൻ ശ്രമിക്കുന്നതിനിടെയാണ് കാൽ വഴുതി 44 -കാരൻ ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിലേക്ക് വീണത്.
റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിലേക്ക് വീണ ഇയാളെ, ട്രാക്കിലേക്ക് വീണ് പോകുന്നതിന് മുൻപായി ഒരു റെയിൽവേ പോലീസ് ഉദ്യോഗസ്ഥൻ രക്ഷപ്പെടുത്തുകയായിരുന്നു. കട്ടക്ക് റെയിൽവേ സ്റ്റേഷനിലാണ് സംഭവം. പശ്ചിമ ബംഗാളിലെ മിർസാപൂർ സ്വദേശിയാണ് അപകടത്തിൽപ്പെട്ട യാത്രക്കാരൻ.
ഞെട്ടിപ്പിക്കുന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പിടിഐ പുറത്ത് വിട്ടിട്ടു. പ്ലാറ്റ്ഫോമിൽ നിർത്തിയിട്ടിരുന്ന ട്രെയിൻ നീങ്ങാൻ തുടങ്ങിയപ്പോഴാണ് യാത്രക്കാരൻ ട്രെയിനിലേക്ക് ചാടിക്കയറാൻ ശ്രമിച്ചത്. പക്ഷേ, കാൽ വഴുതി പിടി വിട്ടുപോയ ഇയാൾ പ്ലാറ്റ്ഫോമിലേക്ക് വീഴുകയായിരുന്നു. ട്രെയിനിനും ട്രാക്കിനും ഇടയിൽപ്പെട്ട് ഒരുപക്ഷേ ജീവൻ പോലും നഷ്ടമായേക്കാവുന്ന വലിയ അപകടത്തിൽ നിന്നാണ് അയൾ രക്ഷപ്പെട്ട് ജീവിതത്തിലേക്ക് തിരിച്ചെത്തിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഭവ സമയംപ്ലാറ്റ്ഫോമിൽ ഉണ്ടായിരുന്ന ഒരു റെയിൽവേ കോൺസ്റ്റബിളിന്റെ തന്ത്രപരമായ ഇടപെടലിലാണ് ഇയാളുടെ ജീവന് രക്ഷപ്പെടുത്തിയത്. യാത്രക്കാരൻ പ്ലാറ്റ്ഫോമിലേക്ക് വീണതും പോലീസ് ഉദ്യോഗസ്ഥൻ വേഗത്തിലെത്തി ഇയാളെ വലിച്ച് പ്ലാറ്റ് ഫോമിലേക്ക് ഇടുകയായിരുന്നു. ഈ സമയം മറ്റുള്ളവരും എത്തുകയും പോലീസ് ഉദ്യോഗസ്ഥനെ സഹായിക്കുകയും ചെയ്തു. അപകടത്തില്‍ നിസാരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു.
റെയിൽവേ പോലീസ് കോൺസ്റ്റബിളായ അരുൺ ബോത്രയാണ് യാത്രക്കാരനെ രക്ഷപ്പെടുത്തിയത്. അരുൺ ബോത്രയുടെ സമയോചിതവും ധീരവുമായ ഇടപെടലിനെ അഭിനന്ദിച്ചുകൊണ്ട് ഒഡീഷ ഡിജിപി വൈ ബി ഖുറാനിയ അദ്ദേഹത്തിന് 2,500 രൂപ പാരിതോഷികം പ്രഖ്യാപിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം യാത്രക്കാരുടെ അശ്രദ്ധ മൂലം ഉണ്ടാകുന്ന ഇത്തരം അപകടങ്ങൾ ഇപ്പോൾ തുടർക്കഥകൾ ആവുകയാണെന്ന് റെയിൽവേ പോലീസ് പറയുന്നു.